ADVERTISEMENT

മഴ നനഞ്ഞു പുളകമണിഞ്ഞു നിൽക്കുകയാണു നെല്ലിയാമ്പതി. പാതയോരവും പാറക്കെട്ടുമൊക്കെ പച്ചപ്പരവതാനി പോലെയായിരിക്കുന്നു. മഴച്ചാറ്റലിൽ നിന്നു തെന്നിമാറുന്ന പക്ഷികളും മലയണ്ണാനും മരച്ചില്ലകൾ തോറും പാഞ്ഞു നടക്കുകയാണ്. മലമുഴക്കുന്ന കാട്ടുചോലകളുടെ ശബ്ദം അടിവാരത്തു കേൾക്കാം. കാട്ടുവള്ളി പോലെ പടർന്നു കിടക്കുന്ന റോഡിൽ കുതിച്ചു പായുന്ന വാഹനങ്ങളിൽ ആർപ്പു വിളികളും പാട്ടും. നെല്ലിയാമ്പതി മഴക്കാലത്തിന്റെ ലഹരിയിലാണ്; യാത്രികർ അതൊരു ഉത്സവമായി ആഘോഷിക്കുന്നു.

Nelliyampathy

പോത്തുണ്ടി അണക്കെട്ടിനു സമീപത്തുള്ള ചെക്പോസ്റ്റിൽ നെല്ലിയാമ്പതി കാണാനെത്തിയ സഞ്ചാരികളുടെ കാറുകൾ നിരയായി നിന്നു. ഫോറസ്റ്റ് ഗാർഡ് കയറുയർത്തിയപ്പോൾ വണ്ടികളോരോന്നായി ഇടത്തോട്ടുള്ള വളവു തിരിഞ്ഞ് മലമ്പാതയിലേക്കു നീങ്ങി. വാഹനങ്ങളുടെ ഇരമ്പൽ കേട്ട് കാട്ടുപക്ഷികൾ ഒച്ചവച്ചു, നെല്ലിയാമ്പതിയിലേക്ക് സ്വാഗതം...

Nelliyampathy1

നെല്ലിയാമ്പതിയുടെ കിഴക്കും പടിഞ്ഞാറുമായി കാഴ്ചകൾ ഏറെയുണ്ട്. സീതാർകുണ്ട്, കേശവൻപാറ, പാടഗിരി, പോത്തുപാറ, പലകപ്പാണ്ടി, മാമ്പാറ, തൂക്കുപാലം, പുല്ലുകാട്, വിക്ടോറിയ – ലില്ലി തേയിലത്തോട്ടങ്ങൾ... പ്രകൃതി ദൃശ്യങ്ങൾ പലതുണ്ടെങ്കിലും മാനും കാട്ടുപോത്തും മലയണ്ണാനും കാട്ടു പന്നിയുമൊക്കെയാണ് ക്യാമറാ പ്രേമികളുടെ പ്രതീക്ഷ. ഇതൊന്നും കൂടാതെ നെല്ലിയാമ്പതിയുടെ ഒരു എക്സ്ക്ലൂസിവ് ഐറ്റമുണ്ട് – മലമുഴക്കി വേഴാമ്പൽ. മലമ്പ്രദേശമാകെ കേൾക്കും വിധം ചിറകുവീശി ഭാഗ്യമുള്ള സഞ്ചാരികൾക്കു മുന്നിൽ അവ ചില സമയങ്ങളിൽ പറന്നിറങ്ങാറുണ്ട്. കരടിപ്പാറയിലോ കേശവൻപാറയിലോ ‘മലമുഴക്കി’യെ കാണാമെന്ന മോഹവുമായാണ് ഇക്കുറി നെല്ലിയാമ്പതിയിലേക്കുള്ള യാത്ര.

സീതാർകുണ്ട്

ചെക്പോസ്റ്റ് കടന്നാൽ കാണുന്ന ഹെയർപിൻ വളവുകളിൽ യാത്രയുടെ ‘ത്രിൽ’ ആസ്വദിക്കാൻ പറ്റിയ സമയമല്ല മഴക്കാലം. വളവിലും തിരിവിലും മണ്ണിടിഞ്ഞു കിടക്കുന്നതു കൊണ്ട് ഡ്രൈവിങ്ങിൽ അതീവ ശ്രദ്ധ വേണം. വിൻഡോ ഗ്ലാസ് താഴ്ത്തി കാടിന്റെ താളം ആസ്വദിച്ച് 40–50കി.മീ വേഗതയിൽ അയ്യപ്പൻതിട്ട വരെയുള്ള യാത്ര ആസ്വദിക്കണം. പുലിയിറങ്ങുന്ന സ്ഥലമെന്നും ആനത്താരയെന്നും നെല്ലിയാമ്പതിക്കാർ പറയുന്ന സ്ഥലമാണ് അയ്യപ്പൻ തിട്ട. ഇവിടെയൊരു ക്ഷേത്രമുണ്ട്. പണ്ടു കാലത്ത് നെല്ലിയാമ്പതിക്കാർ കാണിക്ക അർപ്പിച്ചിരുന്ന കാവാണിത്. ഇവിടെ നിന്നാൽ അസ്തമയ സൂര്യനെ അതിമനോഹരമായി ക്യാമറയിൽ പകർത്താം.

Nelliyampathy2

അയ്യപ്പൻതിട്ടയ്ക്കടുത്തു വച്ചാണ് നെല്ലിയാമ്പതിയുടെ പാതയോരക്കാഴ്ച രൂപം മാറുന്നത്. ഇവിടം മുതൽ വലതുഭാഗത്താണ് അഗാതമായ കൊക്ക. ഇടതുഭാഗത്ത് കൊടും കാട്. ഒട്ടുമിക്ക ദിവസവും ആനക്കൂട്ടം ഇതുവഴി സവാരി ന‍ടത്താറുണ്ട്. രാവിലെ പാലക്കാട്ടു നിന്നു നെല്ലിയാമ്പതിയിലേക്കുള്ള കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നവർക്കു കിട്ടുന്ന മനോഹരമായ കാഴ്ചയാണ് അയ്യപ്പൻതിട്ടയിലെ ആനസവാരി.

Nelliyampathy-7

ഓരോ വളവിലും തിരിവിലും മുഖച്ഛായ മാറ്റുന്ന പ്രകൃതിയാണു നെല്ലിയാമ്പതി. നൂറ്റാണ്ടുകൾ പിന്നിട്ട വൃക്ഷരാജാക്കന്മാരുടെ നടുവിലൂടെ നീണ്ടു കിടക്കുന്ന റോഡിൽ അദ്ഭുതക്കാഴ്ചകൾക്ക് അറുതിയില്ല. കാടിന്റെ നിശബ്ദസംഗീതം കേട്ടു സഞ്ചാരികൾ കൈകാട്ടിയിൽ എത്തി ചേരുന്നു. നെല്ലിയാമ്പതിയിലെ ആദ്യത്തെ ജംക്‌ഷനാണു കൈകാട്ടി. ഇവിടെ നിന്നു വലത്തോട്ടുള്ള റോഡ‍് മണലാരോ തേയിലത്തോട്ടത്തിലേക്ക്. ഇടത്തോട്ടു തിരിഞ്ഞാൽ നെല്ലിയാമ്പതി പട്ടണം. നെല്ലിയാമ്പതിയിൽ നിന്ന് ഒരു പാതയേയുള്ളൂ; പോബ്സൺ തേയിലത്തോട്ടങ്ങളിലൂടെ സീതാർകുണ്ടിലേക്ക്.

മൂന്നായി പിരിയുന്ന ചെറിയ കവലയാണു നെല്ലിയാമ്പതി ടൗൺ. കാർഷിക വകുപ്പിന്റെ അഗ്രികൾച്ചറൽ ഫാമാണ് ഇവിടുത്തെ കാഴ്ച. ‘ഓറഞ്ച് ഫാം’ എന്നു പേരു നേടിയ ഫാമിൽ ഓറഞ്ച് മരങ്ങളും പാഷൻ ഫ്രൂട്ടും ഉൾപ്പെടെ പഴവർഗങ്ങൾ വിളഞ്ഞു നിൽക്കുന്നതു കണ്ടാസ്വദിക്കാൻ അവസരമൊരുങ്ങുന്നു. തണുപ്പു പ്രദേശങ്ങളിൽ വളരുന്ന പൂച്ചെടികളെല്ലാം ഇവിടെയുണ്ട്. കണ്ടാസ്വദിക്കാം, വാങ്ങാം.

ഒറ്റവരിയായി നിൽക്കുന്ന കെട്ടിടങ്ങളും ഓടുമേഞ്ഞ വീടുകളുമുള്ള ചെറിയ ജംക്‌ഷനാണു നെല്ലിയാമ്പതി. ഒട്ടുമിക്ക വീടുകളുടെയും വാതിലുകൾക്കരികെ ‘മുറികൾ വാടകയ്ക്ക്’ ബോർഡ് തൂങ്ങിക്കിടക്കുന്നു. സന്ദർശകർക്ക് താമസിക്കാനായി വലിയ മൂന്നു ലോഡ്ജുകളുമുണ്ട്. തമിഴ്, മലയാളം സിനിമകളുടെ സ്ഥിരം ലൊക്കേഷനാണ് നെല്ലിയാമ്പതി. ഇവിടുത്തെ മലമടക്കുകളും ഹിൽവ്യൂ പോയിന്റും മലയാളികൾ കണ്ടത് ‘ഭ്രമര’ത്തിലും ‘അപരിചിതനി’ലുമാണ്. സെപ്റ്റംബർ – ജൂൺ വരെയാണ് നെല്ലിയാമ്പതിയുടെ ടൂറിസം സീസൺ. ഈ മാസങ്ങളിൽ നാലും അഞ്ചും സിനിമകൾക്ക് നെല്ലിയാമ്പതി ലൊക്കേഷനായി മാറാറുണ്ട്.

സീതാർ‌കുണ്ടാണ് നെല്ലിയാമ്പതിയുടെ ‘ബിഗ് സീൻ’. കൊല്ലങ്കോടിന്റെ ഭൂരിഭാഗവും കണ്ടാസ്വദിക്കാനുള്ള വ്യൂപോയിന്റ് അവിടെയുള്ള വെള്ളച്ചാട്ടത്തിന്റെ പ്രശസ്തിയിൽ സീതാർകുണ്ടായി മാറുകയായിരുന്നു. നെല്ലിയാമ്പതിയെ രാമായണവുമായി ബന്ധിപ്പിക്കുന്ന കഥയാണ് സീതാർകുണ്ടിന്റെ പുരാണം. വനവാസത്തിനിടെ സീതാസമേതനായ രാമൻ നെല്ലിയാമ്പതിലെത്തി. മലമുകളിൽ നിന്നു കുതിച്ചിറങ്ങുന്ന പൊയ്കയിൽ രാമപത്നി നീരാടിയെന്ന് ഐതിഹ്യം. കാലക്രമത്തിൽ ആ നിരൊഴുക്കിന്റെ പേര് സീതാർകുണ്ടായി മാറി. ഇതുപോലെ നെല്ലിയാമ്പതി എന്ന പേരിനുമുണ്ടൊരു ഒരു കഥ. നല്ലി എന്നതു കാർഷിക വിശ്വാസത്തിലെ ദേവത. ‘പതി’ എന്ന വാക്കിനർഥം സ്ഥലം. വടകരപ്പതി, എരുത്തേമ്പതി, ഒഴലപ്പതി തുടങ്ങി പാലക്കാടിന്റെ കിഴക്കു പ്രദേശത്ത് പതികൾ വേറെയുമുണ്ട്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com