കുങ്കിച്ചിറ- കേരളത്തിന്റെ തലക്കാവേരി
Mail This Article
മയ്യഴിപ്പുഴയുടെ തുടക്കം കാണാൻ പോയാലോ…? അതിനു ട്രെക്കിങ് ചെയ്യേണ്ടേ…? കാടു കയറേണ്ടേ… ? വേണ്ട എന്നാണുത്തരം. ഒരു ഗ്രാമത്തിലൂടെയുള്ള വഴി താണ്ടി കാടോരം എത്തിയാൽ മയ്യഴിപ്പുഴ ഉദ്ഭവിക്കുന്ന കുളത്തിൽ എത്താം. അതാണു കുങ്കിച്ചിറ. മലയാളിയുടെ തലക്കാവേരി. കാഴ്ച മാത്രമല്ല, ചരിത്രവും കുങ്കിച്ചിറയുടെ ചുറ്റുമുണ്ട്.
എവിടെയാണു കുങ്കിച്ചിറ
വയനാട്ടിലെ കുഞ്ഞോം ഗ്രാമത്തിന്റെ അറ്റത്ത് കാടിനോടു ചേർന്നാണു കുങ്കിച്ചിറ. വൈത്തിരി കടന്നു വെള്ളമുണ്ട അങ്ങാടി കഴിഞ്ഞ് കോറോം വഴി കുങ്കിച്ചിറയിലെത്താം. കോഴിക്കോടുനിന്നു കുറ്റ്യാടി ചുരം കടന്ന് കുഞ്ഞോമിലെത്തുന്നതാണു കൂടുതൽ എളുപ്പം. ഈ എളുപ്പമാണ് കുങ്കിച്ചിറയെ ചരിത്രപ്രാധാന്യമുള്ളതാക്കി മാറ്റുന്നത്. പഴശ്ശിയുടെ ഐതിഹാസിക പടയൊരുക്കങ്ങൾക്കു നിശബ്ദ സാക്ഷിയാണു കുങ്കിച്ചിറ. അതുകൊണ്ടുതന്നെ ഓരോ മലയാളിയും ഈ ചിറയെ അറിയണം. സർക്കാർ അർഹിക്കുന്ന പ്രാധാന്യം നൽകി സംരക്ഷിക്കണം.
കാവേരി ഉദ്ഭവിക്കുന്നതു കർണാടകയിലെ തലക്കാവേരി മലകളിൽനിന്നാണ്. അവിടെയുള്ള കുളമാണ് കാവേരിയുടെ ഉറവിടമായി വിശ്വസിക്കപ്പെടുന്നത്. അതുപോലെ ലോകപ്രസിദ്ധമാകേണ്ട കേരളത്തിന്റെ തലക്കാവേരിയാണ് കുങ്കിച്ചിറ.
കുഞ്ഞല്ല കുഞ്ഞോം
കണ്ണൂരിലെ കോട്ടയം രാജവംശക്കാരൻ ആയ പഴശ്ശിരാജ ഈ വയനാട്ടിലേയ്ക്ക് പോരാട്ടത്തിന് വരുമ്പോൾ കുഞ്ഞോമിലെ കുങ്കിച്ചിറയ്ക്കടുത്താണ് തമ്പടിച്ചിരുന്നത് എന്ന് കഥകളിൽ പറയുന്നു.അന്ന് അദ്ദേഹത്തെ സഹായിച്ച തലക്കൽ ചന്തു എന്ന ധീരപോരാളിയുടെ നാടുകൂടിയാണ് കുഞ്ഞോം.
വയനാട്ടിൽനിന്നു കോഴിക്കോടേക്കും അതുവഴി കടൽത്തീരത്തേയ്ക്കും പെട്ടെന്ന് ഇറങ്ങാൻ കുഞ്ഞോം വഴി കഴിയും. പഴയ കാലത്ത് കുങ്കിച്ചിറ വഴിയായിരിക്കാം പടയാളികൾ വയനാട്ടിലേക്കെത്തിയിരുന്നത്. ഇന്നു കുഞ്ഞോമിലെത്താൻ കുറ്റ്യാടി ചുരമുണ്ട്. കണ്ണൂരിലെ കോട്ടയം രാജവംശക്കാരനായിരുന്ന പഴശ്ശിരാജ ഗറില്ലാപോരാട്ടത്തിന്റെ ഒരുക്കങ്ങൾക്ക് ഈ സ്ഥലം തിരഞ്ഞെടുത്തതിൽനിന്നു മാത്രം മനസ്സിലാക്കാം കുഞ്ഞോമിന്റെ പ്രാധാന്യം. ഇന്നു മാവോയിസ്റ്റുകൾ തമ്പടിക്കുന്ന ഇടം കൂടിയാണത്രേ കുഞ്ഞോം വനമേഖല.
പഴശ്ശിരാജയെ ഒറ്റുകൊടുക്കുന്നതിനു പദ്ധതി തയാറാക്കപ്പെട്ട ഒറ്റക്കല്ല് എന്ന സ്ഥലമൊക്കെ ഇതിനടുത്താണെന്നു പറയപ്പെടുന്നു. കുങ്കിച്ചിറയുടെ അപ്പുറത്തായി ചെട്ടിയണ്ടംകൊല്ലി എന്ന അതിവിശാലമായ പുൽമൈതാനമുണ്ട്. അവിടെ പടയൊരുക്കം നടത്തിയിരുന്നുവത്രേ പഴശ്ശിയും കുറിച്യരും. നെയ്തൽ ഭഗവതിയുടെ ക്ഷേത്രവും അതിനടുത്തുണ്ടെന്നു നാട്ടുകാർ പറയുന്നു. പഴയൊരു കെട്ടിടത്തിന്റെ ശേഷിപ്പുകൾ അവിടെയുണ്ടെന്നു വനപാലകരുടെ സാക്ഷ്യം.
കുങ്കിച്ചിറയ്ക്കു ചുറ്റും നടക്കാം
കുങ്കിച്ചിറ ഒരു പാടശേഖരത്തിന്റെയും കൊടുംകാടിന്റെയും ഇടയിലാണ്. ചിറയ്ക്കു ചുറ്റും കോൺക്രീറ്റ് ഭിത്തിയുണ്ട്. കഷ്ടിച്ച് ഒരാൾക്കു നടന്നുപോകാം. ഭിത്തി പൊളിഞ്ഞുതുടങ്ങിയിട്ടുണ്ട്. പടിഞ്ഞാറ് വശത്ത് കാട്. കാട്ടിലേക്ക് കുളത്തിൽനിന്നു ചില ചാലുകൾ പോകുന്നുണ്ട്. അവയെല്ലാം കൂടി ചേർന്നു ചേർന്നാണ് വലിയ അരുവിയായി നദിയായി മയ്യഴിപ്പുഴയായിഅറബിക്കടലിനെ തൊടുന്നത്.പച്ചപ്പുല്ലിൽ ഇറങ്ങാമെന്നു വച്ചാൽ അട്ടകടി കൊള്ളും തീർച്ച.
മറ്റൊരു നീർച്ചാൽ കൂടി കുഞ്ഞോമിൽനിന്നു പുറപ്പെടുന്നുണ്ട്. അതു പക്ഷേ കിഴക്കോട്ടാണെന്നു മാത്രം. അരുവികളായി മറ്റൊരു കുഞ്ഞോം നീരുറവ കബനിയിലേക്കു ചേരുന്നു. അങ്ങനെ രണ്ടു നദികളുടെ തുടക്കം ഈ ഗ്രാമമാണെന്നു പറയാം.
ആനകൾ ചിറയ്ക്കടുത്തു വരാറുണ്ടെന്നു നാട്ടുകാരനായ കേളുവേട്ടൻ പറഞ്ഞു. സംസാരത്തിനിടയിൽ മൂടൽമഞ്ഞു പൊതിയാൻ തുടങ്ങി. ആനയേത് മരമേത് എന്നറിയാത്തത്ര ഇരുണ്ട കാടിനടുത്തുനിന്നു മെല്ലെ റോഡിലേക്കു നടക്കാം. അഥവാ ആന കുങ്കിച്ചിറയിലേക്കു വന്നാലോ…
കുങ്കിച്ചിറയുടെ കഥ
കുങ്കി ഒരു നാട്ടുപ്രമാണിയായിരുന്നു എന്നു വടക്കൻ പാട്ടുകളിലുണ്ട്. അവർക്കായി ആങ്ങളമാർ ഒരാഴ്ച കൊണ്ട് നിർമിച്ചതാണത്രേ ആ കുളം. വടകര അടക്കി വാണിരുന്ന ബപ്പനെ കാണാൻ വടക്കൻപാട്ടിലെ വീരനായിരുന്ന തച്ചോളി ചന്തുവും ചാപ്പനുമെത്തി. അവിടെയൊരു സുന്ദരിയെ അവർ കണ്ടു. ഏഴുമല വാഴും കൊടുമല കുങ്കിയായിരുന്നു ആ സുന്ദരി. കുങ്കിയുടെ സഹോദരനായിരുന്നു കുങ്കൻ. ആയിരത്തൊന്നു പട്ടാളത്തിന്റെ അധിപൻ. ചന്തുവിനോട് കുങ്കിയ്ക്കും ഇഷ്ടം തോന്നി. ചന്തുവിനൊപ്പം തച്ചോളി മാണിക്കോത്ത് തറവാട്ടിലേക്കു പോയി. വിവരമറിഞ്ഞെത്തിയ കുങ്കനും കുങ്കിയുടെ ഭർത്താവ് കണ്ണനും ചന്തുവിനോട് പടവെട്ടാനൊരുങ്ങി.
കുങ്കി ആൺവേഷത്തിൽ പടവെട്ടി അവരെ തോൽപ്പിച്ചു എന്നാണു കഥ. കഥയെന്തായാലും അന്നത്തെ സ്ത്രീകൾക്കുണ്ടായിരുന്ന പദവിയും തീരുമാനമെടുക്കാനുള്ള കരുത്തുമാണ് കൊടുമല കുങ്കിയുടെ കഥയിലൂടെ വ്യക്തമാകുന്നത്. പഴശ്ശിയെ സഹായിച്ചിരുന്നു കുങ്കി എന്ന് മറ്റൊരു വാമൊഴിയുണ്ട്. കാലപ്പൊരുത്തമൊന്നുമിലെങ്കിലും ഈ കഥകൾ കേൾക്കാൻ രസമാണ്.
കുങ്കിച്ചിറയുടെ മുകളിലായി ചെറുകുന്നിൽ വയനാട്ടിലെ പൈതൃക മ്യൂസിയമുണ്ട്. പണി പൂർത്തിയായി വരുന്നതേയുള്ളൂ. ഗോത്രസംസ്കാരത്തെ അടുത്തറിയാനും ചരിത്രമറിഞ്ഞ് കുഞ്ഞോമിലെ മഞ്ഞു കൊണ്ടിരിക്കാനും അടുത്ത യാത്രയിൽ കുങ്കിച്ചിറയുടെ കരയിലേക്കു ഡ്രൈവ് ചെയ്യാം. സർക്കാർ മുൻകയ്യെടുത്താൽ കുങ്കിച്ചിറയിൽ ഉത്തരവാദിത്തത്തോടെ സഞ്ചാരികളെത്തും. ഒരു തുണ്ട് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയാതെയും കുങ്കിച്ചിറയുടെ മൂല്യം കളയാതെയും വിനോദസഞ്ചാരം വികസിക്കണം. വയനാടൻ പീഠഭൂമിയിൽനിന്നു തിരികെയിറങ്ങുന്നത് കുറ്റ്യാടി ചുരം വഴി. ഈ ചുരത്തിന്റെ മറ്റൊരു പേരാണ് പക്രന്തളം. കുഞ്ഞോമിൽനിന്ന് ഒരു കുതിപ്പിന് ചുരത്തിലെത്താം.
കുഞ്ഞോം–കുറ്റ്യാടി ദൂരം വെറും 26 കിമീ. വലിയ അപകടമില്ലാത്ത ചുരത്തിൽ പക്രന്തളം വളവിലാണ് കാലാവസ്ഥയുടെ കളി. റ അക്ഷരം വരച്ചതുപോലെ വയനാട്ടിൽനിന്നു കയറി പക്രന്തളം വളവിൽനിന്നു താഴോട്ടിറക്കം. ഇറക്കത്തിൽ ചൂടുകാലാവസ്ഥ. കയറ്റത്തിൽ തണുപ്പും.
ഇതു വേറിട്ടൊരു വയനാടൻ യാത്രയാണ്. അപ്പോൾ അടുത്ത ട്രിപ്പിൽ കുങ്കിച്ചിറയും ഉൾപ്പെടുത്താം.
റൂട്ട്
കോഴിക്കോട്- പേരാമ്പ്ര,- കുറ്റ്യാടി-കുഞ്ഞോം-കുങ്കിച്ചിറ 79 കിലോമീറ്റർ
അടുത്തുള്ള പൊലീസ് സ്റ്റേഷൻ, ആശുപത്രി, എടിഎം കൗണ്ടർ- വെള്ളമുണ്ട 15 km
താമസസൗകര്യത്തിനായി വിളിക്കാം- മിസ്റ്റി ഹാവൻ റിസോർട്ട്, വെള്ളമുണ്ട 9895963483
English Summary: Kunkichira Wayanad Travel Experience