ADVERTISEMENT

സുന്ദരമായ കാഴ്ചകളെ മറച്ചു പിടിക്കാൻ എന്നപോലെ ചുറ്റിലും മലനിരകൾ. ആ മലനിരകൾക്കു താഴെ പ്രകൃതി പച്ചപ്പിന്റെ പുതപ്പ് വിരിച്ചിരിക്കുന്നു. മഞ്ഞിനെ വാരിപ്പുണർന്നു നിൽക്കുന്ന അത്തരമൊരു ഭൂമികയുടെ മായിക കാഴ്ചകൾ എത്ര കണ്ടാലാണ് മതിവരുക? ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലേക്കു യാത്രാപ്രേമികൾക്കു മടിക്കാതെ ചേർക്കാവുന്നൊരിടമാണ് ഒടുവള്ളിത്തട്ട്. 

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് - ആലക്കോട് പാതയിൽ കരുവഞ്ചാൽ കഴിഞ്ഞാണ് ഒടുവള്ളിത്തട്ട്. അതിരാവിലെയെത്തിയാൽ ഉദയ സൂര്യന്റെ മോഹനകാഴ്ചകൾ ആസ്വദിക്കാം. മഞ്ഞുമൂടി കിടക്കുന്ന മലയടിവാരത്തിൽ സൂര്യകിരണങ്ങൾ ആദ്യം പതിക്കുന്ന കാഴ്ച അവർണനീയം തന്നെയാണ്. പ്രധാനപാതയരികിൽ വരെ കോടമഞ്ഞിന്റെ കരങ്ങൾ വന്നു പൊതിയുമെന്നതും ഒടുവള്ളിത്തട്ടിന്റെ പ്രത്യേകതയാണ്. സുന്ദരിയായ പ്രകൃതിയും പച്ചപ്പ്‌ വിരിച്ച താഴ്‍‍‍‍വരയും കോടമഞ്ഞും മലനിരകളും ഏതൊരു യാത്രാപ്രേമിയെയും ആകർഷിക്കും. 

oduvallithattu
Image captured from Youtube

ഒടുവള്ളിത്തട്ടിന്റെ മുകളിൽ നിന്നുള്ള കാഴ്ചയിൽ ചെറുപുഴയും കാപ്പിമലയുമൊക്കെ വിദൂരതയിൽ ദൃശ്യമാകും. സഞ്ചാരികൾ ധാരാളമായി എത്തി തുടങ്ങിയതോടെ ചായയും ചെറുകടികളുമായി ഒരു ചെറിയ ചായക്കടയും ഇവിടെ ആരംഭിച്ചിട്ടുണ്ട് കോടമഞ്ഞിറങ്ങുന്ന കാഴ്ചകൾക്ക് ഒരു ചായയുടെ അകമ്പടി കൂടിയാകുമ്പോൾ 'ആഹാ...അന്തസ്' എന്നുതന്നെ പറയാം. ഒടുവള്ളിത്തട്ടിലേക്കുള്ള യാത്രയും സഞ്ചാരികളെ ആകർഷിക്കും. മുടിപിന്നലുകൾ പോലെയുള്ള വളവുകൾ പിന്നിട്ടാണ് മുകളിലേക്ക് കയറുന്നത്. കൊടുംവളവുകൾ കടന്നുള്ള യാത്രയും ഏറെ രസകരമാണ്. 

കണ്ണൂർ നിന്നു വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലമാണ് ഒടുവള്ളിത്തട്ട്. തളിപ്പറമ്പ് നിന്നു 16 കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലങ്ങളിലേയ്ക്കു യാത്രകൾ പോകണമെന്നു ആഗ്രഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരിടമാണിത്.

English Summary: Trekking at Oduvallithattu kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com