പൊളിയല്ലേ ഓഫ്റോഡ് ജീപ്പുയാത്ര; ദുർഘടപാത താണ്ടി മനോഹര കാഴ്ചയിലേക്ക്
Mail This Article
ഹൈറേഞ്ച് യാത്രയിൽ സഞ്ചാരികളെ മോഹിപ്പിക്കുന്ന ഒന്നാണ് ഒാഫ്റോഡ് റൈഡ്. ജീപ്പ് യാത്രയെങ്കിൽ കൂടുതൽ ഹാപ്പി. കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ ഹൈറേഞ്ചിലെ പ്രധാന യാത്രോപാധിയായിരുന്ന ജീപ്പുകൾ പിന്നീട് പല മേഖലകളിലും ജീപ്പ് ചരക്കുനീക്കത്തിലേക്കു മാറി. കല്ലും മണ്ണും നിറഞ്ഞ ഇടവഴി ആണെങ്കിലും കല്ലിൽ നിന്ന് മറ്റൊരു കല്ലിലേക്ക് ചാടിക്കയറി പോകുന്ന ജീപ്പിന്റെ യാത്ര കാണേണ്ടതാണ്. ഒരു കാലത്ത് ദുർഘടമായ വഴികളിലൂടെ സഞ്ചരിച്ചിരുന്ന ജീപ്പുകളായിരുന്നു സാധാരണക്കാരന്റെ ആശ്രയം. ഇന്ന് ജീപ്പുയാത്ര ‘ഓഫ്റോഡ്’ ആയി.
സാഹസികം ഇൗ ഒാഫ്റോഡ് യാത്ര
മലനിരകളിലുടെയും കുന്നിൻചെരിവുകളിലൂടെയും അതിസാഹസികമായുള്ള യാത്രയാണ് ഓഫ് റോഡ് ജീപ്പ് സവാരി.സാഹസികയാത്ര ആസ്വദിക്കുവാനായി ജീപ്പ് യാത്ര തിരഞ്ഞെടുക്കുന്നവരുമുണ്ട്. റോഡെന്നു വിളിക്കാവുന്ന, കല്ലും പാറക്കൂട്ടവും നിറഞ്ഞ, ചെളിക്കുളമായി മാറിയ കുഴികള്‍ക്കു മുകളിലൂടെ അതീവ സാഹസികമായുള്ള ജീപ്പ് യാത്ര. കുലുങ്ങിയുള്ള ആ യാത്ര അതികഠിനമാണെങ്കിലും സഞ്ചാരികൾക്ക് സാഹസികയാത്രയാണ്.
പോകാം ജീപ്പിലേറി
ദുർഘടപാത താണ്ടി ഉരുളൻ കല്ലുകളിലൂടെ കയറിയിറങ്ങി ചരിഞ്ഞു കുലുങ്ങിയുള്ള ജീപ്പ് യാത്ര. പാറയുടെ മുകളിലും വെള്ളത്തിലുമൊക്കെ ജീപ്പ് ഓടിച്ചു കയറ്റുന്നത് ശരിക്കും ഭയം തോന്നുമെങ്കിലും ആ യാത്ര ആസ്വദിക്കാനും പറ്റും. മൂന്നാർ കുടജാദ്രി, വാഗമാൺ, രാമകൽമേട് തുടങ്ങി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഒാഫ്റോഡ് ജീപ്പ് യാത്രകളും റെഡിയാണ്. പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളെ ലക്ഷ്യമാക്കിയാണ് ഇൗ യാത്ര ഒരുക്കിയിരിക്കുന്നത്. കൂടാതെ നെടുങ്കണ്ടം, തൂക്കുപാലം, ബാലൻപിള്ള സിറ്റി, പുഷ്പകണ്ടം മേഖലയിലാണ് ഏറ്റവുമധികം ജീപ്പുകൾ. രാമക്കൽമേട് ആമപ്പാറ സോളർ പ്ലാന്റ് എന്നിവിടങ്ങളിൽ ജീപ്പ് സവാരി നടത്താൻ സഞ്ചാരികൾക്കു പ്രിയമേറെയാണ്.
രാമക്കൽമേട്ടിൽ മാത്രം 60 ജീപ്പ് ഡ്രൈവർമാരുണ്ട്. രാമക്കൽമേട്ടിൽ എത്തുന്ന ടൂറിസ്റ്റുകളുമായി തമിഴ്നാട്ടിലെ മുന്തിരിത്തോട്ടങ്ങളിലേക്കും മറ്റു കേന്ദ്രങ്ങളിലേക്കും ജീപ്പ് സവാരി നടത്തിയിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ പ്രതിസന്ധിയിലായ ജീപ്പ് ഡ്രൈവർമാർ ഏറെ പ്രതീക്ഷയോടെയാണ് വാഹനങ്ങൾ വീണ്ടും നിരത്തിൽ ഇറക്കുന്നത്. സർക്കാർ ഉത്തരവും ഡിടിപിസി നിർദേശങ്ങളും കോവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് വീണ്ടും ജീപ്പ് സവാരി സജീവമാകുന്നത്.
English Summary: Off Road Jeep Safari