പാറശ്ശാലയ്ക്ക് ആ പേരു വന്നതെങ്ങനെ? അറിയാം ഇൗ കഥ
Mail This Article
രാഷ്ട്രീയ പാർട്ടികളുടെ കേരള യാത്രകളുടെ തുടക്കമോ സമാപനമോ കുറിക്കുന്ന സ്ഥലമെന്ന നിലയിലാണ് കേരളത്തിന്റെ തെക്കേ അതിർത്തിയിലെ പാറശാല എന്ന കൊച്ചു പട്ടണം പലപ്പോഴും വാർത്തകളിലെത്തുന്നത്. ഇവിടുത്തെ പ്രശസ്തമായ മഹാദേവ ക്ഷേത്രത്തെപ്പറ്റിയുള്ള ഐതിഹ്യത്തിൽനിന്നാണ് പാറശാല എന്ന പേരിന്റെ ഉത്ഭവം
ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം മുമ്പ് ഒരു ഈറ്റക്കാട് ആയിരുന്നു. പറയ സമുദായത്തിൽപ്പെട്ട ഒരു അമ്മ പായ മെടയുവാനായി ഈറ്റ വെട്ടുവാൻ ആ കാട്ടിൽ എത്തി. ഈറ്റ വെട്ടുന്നതിനിടെ കത്തി ഒരു കല്ലിൽ തട്ടി. കത്തിയുടെ വക്കിൽ രക്തത്തുള്ളികൾ കണ്ട ആ അമ്മ ആദ്യം വിചാരിച്ചത് തന്റെ ദേഹത്ത് ഉണ്ടായ മുറിവിൽനിന്ന് വന്ന രക്തം ആയിരിക്കുമെന്നാണ്. പക്ഷേ ദേഹത്ത് ഒരു മുറിവും കാണാൻ കഴിഞ്ഞില്ല.
ആ സ്ഥലം ഒന്നുകൂടി പരിശോധിച്ചപ്പോൾ അവിടെയൊരു കല്ല് കണ്ടു. രക്തം ഒഴുകുന്നത് ആ ശിലയിൽ നിന്നാണെന്നു മനസ്സിലായി. ഉടൻ ഭസ്മവിഭൂഷിതനായ മഹാദേവൻ ആ അമ്മയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടുവെന്നും ആ പ്രഭയിൽ ബോധരഹിതയായി വീണ അമ്മയ്ക്ക് മുന്നിൽ ആ ശില ഒരു ശിവലിംഗം ആയി മാറിയെന്നും ആ ശിവലിംഗം ആണ് പാറശ്ശാല മഹാദേവക്ഷേത്രത്തിൽ പൂജിക്കുന്നത് എന്നുമാണ് ഐതിഹ്യം. പറയ സമുദായക്കാർ കൊണ്ടുവരുന്ന കൊടിയും കൊടിക്കയറും ഓലക്കുടയും സ്വീകരിച്ചതിനു ശേഷമാണ് ഈ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറുന്നത്. പറയരുടെ ശാല അതായതു പറയർ ശാല എന്നായിരുന്നു സ്ഥലത്തിന്റെ പഴയ നാമധേയം. പിന്നീട് അത് പാറശ്ശാല ആയി മാറി.
തമിഴ്നാടിനോട് ചേർന്ന് കിടക്കുന്നതിനാൽ തമിഴും മലയാളവും സംസാരിക്കുന്ന പാറശാലയുടെ ഇപ്പോഴത്തെ മുഖ്യ സവിശേഷത, സംസ്ഥാനത്തെ ആദ്യ തരിശു രഹിത മണ്ഡലമെന്നതാണ്. പടിപടിയായുള്ള പ്രവർത്തനത്തിലൂടെ നെൽകൃഷിക്കു മാത്രം 74 ഹെക്ടർ ഭൂമിയാണ് കൃഷിയോഗ്യമാക്കിയത്.
തിരുവനന്തപുരം നഗരത്തിൽനിന്നു 34 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ഈ അതിർത്തി ഗ്രാമത്തിന്റെ മുഖ്യ ആകർഷണം മഹാദേവർക്ഷേത്രം തന്നെയാണ്. ദേവന്റെ വലതുഭാഗത്ത് നാലമ്പലത്തിന് മുൻപിലായി യജ്ഞശാലയുള്ള ഏകക്ഷേത്രമാണിത്. അതിരുദ്രമഹായജ്ഞം ഉൾപ്പെടെ 11 മഹാരുദ്രയജ്ഞങ്ങൾ നടന്നതിനാൽ വിശ്വാസികൾക്ക് ഇത് പുണ്യസ്ഥലമാണ്.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടായിരുന്ന കാലത്ത് പോലും ഇവിടെ ക്ഷേത്രപ്രവേശനത്തിന് അനുമതി ഉണ്ടായിരുന്നു. ആ നിലയിൽ നൂറ്റാണ്ടുകൾക്ക് മുൻപേ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്ന ക്ഷേത്രമാണ് പാറശ്ശാല മഹാദേവർ ക്ഷേത്രം. ഇവിടെ തവളയില്ലാക്കുളം എന്നറിയപ്പെടുന്ന ഒരു കുളം ഉണ്ട്. പേരു പോലെ തന്നെ അതിൽ തവളകളില്ല.
ശ്രദ്ധിക്കപ്പെട്ട ചില നല്ല പ്രവർത്തനങ്ങൾ ഈ അതിർത്തി ഗ്രാമം ചെയ്യുന്നുണ്ട്. ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി ഈ അടുത്ത കാലത്തു പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘രോഗമില്ലാത്ത ഗ്രാമം’ പദ്ധതി മാതൃകാപരമായ ഒരു പ്രവർത്തനം ആണ്. ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കുകയും ശരിയായ പ്രതിരോധത്തിലൂടെയും രോഗനിര്‍ണയത്തിലൂടെയും ചികിത്സയിലൂടെയും പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിഖ്യാത കർണാടക സംഗീതജ്ഞ, പത്മശ്രീ പാറശാല ബി.പൊന്നമ്മാളിനെ പാറശ്ശാലയുടെ പുണ്യം എന്ന് നിസ്സംശയം വിശേഷിപ്പിക്കാം. 1924 ൽ പാറശാലയിൽ പിറന്ന പൊന്നമ്മാൾ സംഗീത അക്കാദമി അവാർഡ്, ഗായകരത്നം അവാർഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ നേടി. 2017 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. കഴിഞ്ഞ ജൂണിൽ ഈ സംഗീത സൗരഭ്യം ഓർമയായി.
English Summary: Parassala in Thiruvananthapuram