ADVERTISEMENT

സാഹസിക സഞ്ചാരികളുടെ പ്രിയയിടങ്ങളിലൊന്നാണ് ആമപ്പാറ. ലോക ടൂറിസം ഭൂപടത്തിലേക്ക് ആമപ്പാറ പാറയിടുക്കിലെ ഇടുങ്ങിയ നടപ്പാത സ്ഥാനം പിടിച്ചതോടെ ഇവിടേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കാണിപ്പോൾ. രാമക്കൽമേടിലെത്തുന്നവരൊക്കെയും ആമപ്പാറയും കണ്ടാണ് മടങ്ങുന്നത്. ഒരാൾക്കു കഷ്ടിച്ചു പോകാൻ കഴിയുന്ന നടപ്പാതയാണ് ആമപ്പാറയുടെ പ്രത്യേകത. നടന്നു പോയശേഷം പാറയിടുക്കിലൂടെ ഇഴഞ്ഞുവേണം മറുവശത്തെത്താൻ. ഇരുവശവും പടുകൂറ്റൻ പാറയാണ്. പാറയിടുക്കിലൂടെ സഞ്ചരിച്ചു മറുവശത്തെത്തിയാൽ മനോഹരമായ പ്രകൃതിഭംഗിയും ആസ്വദിക്കാം.

രാമക്കൽമേടിൽ നിന്നും ആമപ്പാറയിലേക്കുള്ള യാത്രയും സാഹസികമാണ്. ഒാഫ്റോഡ് യാത്രാപ്രേമികളെ ഹരം കൊള്ളിക്കും ആമപ്പാറയിലേക്കുള്ള യാത്ര. നെടുങ്കണ്ടം – രാമക്കൽമേട് റോഡിൽ തൂക്കുപാലത്തുനിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ തോവാളപ്പടി ജംഗ്ഷനാണ്, അവിടെ നിന്നും ജീപ്പിൽ ആമപ്പാറയിലെത്താം.

amapara1

കോടമഞ്ഞ് മൂടി ആകാശത്തോളമെത്തി ആമപ്പാറ മലനിരകൾ

ഭൂമിശാസ്ത്രപരമായി അനേകം പ്രത്യേകതകളുള്ള ആമപ്പാറ മലനിരകളിൽ കോടമഞ്ഞ് മൂടിയത് സഞ്ചാരികൾക്ക് കൗതുകക്കാഴ്ചയായി. മേഖലയിലെ കനത്ത മഴയ്ക്കു ശേഷമാണ് കഴിഞ്ഞ ദിവസം ആമപ്പാറ മലയോരം കോട മഞ്ഞണിഞ്ഞത്. ആമപ്പാറ പാറയിടുക്കിൽ ഒരാൾക്കു കഷ്ടിച്ച് പോകാൻ കഴിയുന്ന നടപ്പാതയടക്കം കോടമഞ്ഞ് മൂടി. 

സാഹസിക വിനോദ സഞ്ചാരികളെ ആകർഷിക്കാനായി ഡിടിപിസിയും നെടുങ്കണ്ടം പഞ്ചായത്ത് 11-ാം വാർഡ് മെംബർ വിജിമോൾ വിജയന്റെയും നേതൃത്വത്തിൽ ആമപ്പാറ മലനിരകൾക്കു ചുറ്റും സ്റ്റീൽ കൊണ്ടുള്ള വേലി സ്ഥാപിച്ചു. അപകട സാഹചര്യം സമ്പൂർണമായി ഒഴിവായതോടെ പ്രദേശത്തേക്ക് സഞ്ചാരികളുടെ ഒഴുക്കായി. രണ്ടേകാൽ കോടി രൂപയുടെ ടൂറിസം പദ്ധതികളുടെ ഭാഗമായാണു വേലി നിർമിച്ചത്. 

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രദേശം കൂടുതൽ മനോഹരമാക്കുന്നതിനും സുരക്ഷയ്ക്കുമുള്ള പദ്ധതികളുടെ നിർമാണവും പുരോഗതിയിലാണ്. ഇരിപ്പിടങ്ങൾ, ശുചിമുറി സമുച്ചയം, 20 മീറ്റർ ഉയരമുള്ള വാച്ച് ടവർ തുടങ്ങിയവയും നിർമിക്കുന്നുണ്ട്. ലൈറ്റിങ് ക്രമീകരണവും ഏർപ്പെടുത്തും. അടുത്ത ഘട്ടത്തിൽ തൂക്കുപാലവും സ്ഥാപിക്കും. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.

English Summary: Amappara Caves and Hills Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com