ADVERTISEMENT

മുളയരി വേവിച്ച് പട്ടിണി ചെറുത്ത കൊടും ദാരിദ്ര്യത്തിന്റെ ഭൂതകാലമാണു കുമ്പളങ്ങിയുടേത്. പഞ്ഞമെന്നു വച്ചാൽ ഒടുക്കത്തെ പഞ്ഞം. ദീനം വന്നു ചാവുമെന്നു തോന്നിയ ദിവസം അക്കരയ്ക്കു നീന്തിയ സ്റ്റീഫൻ നാഴിയരി കടം വാങ്ങിയ കഥ പറഞ്ഞു. ക്ഷീണിച്ചു വലഞ്ഞ് വീട്ടിലെത്തും മുൻപേ അരി കള്ളൻ കൊണ്ടു പോയി. വയറിന്റെ നീറ്റലടക്കാനാവാതെ അന്നു വാവിട്ടു കരഞ്ഞതോർത്ത് അറുപതാണ്ടുകൾക്കിപ്പുറം സ്റ്റീഫന്റെ കണ്ണുകൾ ഈറനണിഞ്ഞു. അതു മറ്റാരും കാണാതിരിക്കാൻ അയാൾ കായലിന്റെ നടുവിലേക്കു നോക്കി. ‘‘ദാ അവിടം നിറയെ ചേറാണ്. അതിന്റെ അങ്ങേപ്പുറത്ത് മുങ്ങിയാൽ ഞണ്ടിനെ കിട്ടും.

kumbalangi-travel2

കൊഞ്ചും ഉണ്ട് കേട്ടാ’’ സ്റ്റീഫന്റെ ശബ്ദം ഇടറി. ‘‘ആണ്ടിനും പള്ളിപ്പെരുന്നാളിനും മാത്രം വയറു നിറയെ ഭക്ഷണം കിട്ടും. ഞങ്ങ  കുട്ടികൾക്ക് അമൃതായിരുന്നു പാച്ചോറും നീരും.’’ അയാൾ പിന്നെയും കായലിലേക്കു മുഖം തിരിച്ചു. പൊക്കാളി പാടത്തെ അരിയും മീൻ കറിയും സ്വപ്നം കണ്ടിരുന്ന പഴയ തലമുറയുടെ ഗദ്ഗദം കുമ്പളങ്ങിയുടെ ചരിത്രമായി സ്റ്റീഫന്റെ കവിളിൽ ഈറനണിഞ്ഞു. ഇന്നു കാണും വിധം കുമ്പളങ്ങി വിനോദ സഞ്ചാര ഗ്രാമമായി മാറിയ നാൾവഴിയുടെ  ദൃക്സാക്ഷിയാണു സ്റ്റീഫ ൻ. നാടിന്റെ രുചിയും മണവും തേടി ചെന്നപ്പോൾ സ്റ്റീഫനെ കാണാൻ സാധിച്ചതു ഭാഗ്യം. അല്ലെങ്കിൽ ഇറച്ചിപ്പിടിക്കും പാച്ചോറിനും  കുമ്പളങ്ങിക്കാരുടെ ജീവിതവുമായുള്ള ബന്ധത്തിന്റെ കഥ മിസ്സാകുമായിരുന്നു.

പാച്ചോറും നീരും

കുമ്പളങ്ങി ഗ്രാമീണ ടൂറിസത്തിന്റെ സെക്രട്ടറി ഷാജി കുറുപ്പശേരിയെ വിളിച്ചു.  ഇറച്ചിപ്പിടിയും പാച്ചോറും എവിടെ കിട്ടുമെന്നു ചോദിച്ചു. ‘‘കുമ്പളങ്ങി പാലത്തിനു താഴെയുള്ള കാന്റീനിൽ കിട്ടും. പക്ഷേ, ആ കട വൈകിട്ടേ തുറക്കൂ.  വീട്ടിലേക്കു വാ. ലിൻസിയോടു പറഞ്ഞ് അതൊക്കെ വീട്ടിൽ റെഡിയാക്കാം.’’ അതു കൊള്ളാം. കുമ്പളങ്ങിയുടെ പാചക തനിമ ആ നാട്ടി ൽ ജനിച്ചു വളർന്ന ഒരു വീട്ടമ്മയുടെ കൈപ്പുണ്യത്തിൽ തന്നെ അറിയണം.

kumbalangi-travel

ഉച്ചയൂണിനു തൊട്ടു മുൻപ് ‘സാൻ ജോസ് പള്ളി’യുടെ മുന്നിലെത്തി. പള്ളിയുടെ എതിർവശത്തുള്ള വീടിന്റെ പൂമുഖത്ത് മസാലക്കൂട്ടിന്റെ സുഗന്ധത്തിലേക്കു കയറി ചെന്നു. ഷാജിയും ലിൻസിയും അടുക്കളയിൽ ഇറച്ചി നുറുക്കുന്ന തിരക്കിലാണ്. കുടുംബത്തിന്റെ രുചിക്കൂട്ടിനെ തൊട്ട് ഷാജി പറഞ്ഞു തുടങ്ങി.  ‘‘അഞ്ചര കിലോമീറ്ററാണ് കുമ്പളങ്ങി ദ്വീപിന്റെ ചുറ്റളവ്. താമസക്കാർ 45000 വരും. മീനും ഇറച്ചിയുമാണ് കുമ്പളങ്ങിക്കാരുടെ ഇഷ്ട വിഭവങ്ങൾ. കുമ്പളങ്ങി മോഡൽ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി രൂപീകരിച്ചതോടെ ഞങ്ങളുടെ നാട്ടു വിഭവങ്ങൾ ഫെയ്മസായി.’’ ഷാജി പറഞ്ഞതു ശരിയാണ്. ടൂറിസം വില്ലേജിന്റെ മേ ൽവിലാസം കിട്ടിയ ശേഷം കുമ്പളങ്ങിയിൽ എത്തിയവരാണ് ഗ്രാമത്തിന്റെ രുചിവൈവിധ്യം പറഞ്ഞു പൊലിപ്പിച്ചത്.

‘‘എന്റെ കുട്ടിക്കാലത്തു വലിയ കഷ്ടപ്പാടായിരുന്നു. ഈ കാണുന്ന കായലായിരുന്നു  എല്ലാവർക്കും ആശ്രയം. കാലം മാറി. ടൂറിസം വ്യവസായമായപ്പോൾ കുമ്പളങ്ങിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഹോം സ്റ്റേകൾ വന്നു. അപ്പോഴാണ് പഴയ വിഭവങ്ങൾക്കു സ്വാദു കൂടിയത്.  വാഴയിലയിൽ ചുട്ട താറാവിറച്ചി, ഇലയിൽ പൊള്ളിച്ച കൊഞ്ച്, ചിരട്ടപുട്ട്, കുടൽകറി, പിടി തുടങ്ങിയ വിഭവങ്ങൾക്കൊക്കെ വലിയ ഡിമാൻഡാണ്.’’ ഷാജി കുമ്പളങ്ങി യുടെ പുരാണം പറഞ്ഞിരിക്കെ ലിൻസി കുടൽ കറിക്കു മസാല പുരട്ടി.

kumbalangi-travel1

നനുനനെ നുറുക്കിയ ഒരു കിലോ പോത്തിന്റെ കുടൽ പച്ചമുളകും ഇഞ്ചിയും തേച്ച് കുക്കറിലിട്ട് അര മണിക്കൂർ വേവിച്ചെടുത്ത് മാറ്റി വച്ചു. കൊട്ടത്തേങ്ങ, വെളുത്തുള്ളി, ഏലയ്ക്ക, ഗ്രാംപു, കറുവാപട്ട എന്നിവ മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് അരച്ചെടുത്തു. വേവിച്ചു വച്ച ഇറച്ചിയിൽ മസാല തേച്ചു. ചെറിയൊരു പാനിൽ ഒരു സ്പൂൺ എണ്ണയൊഴിച്ച് ഉള്ളിയും ഉണക്കമുളകും വഴറ്റിയെടുത്ത് ഇറച്ചിയിലിട്ട് ഇളക്കി. കുറുകിയ ഇറച്ചിക്കറിയിലേക്ക് കൊട്ടത്തേങ്ങ ഉരുകിയ എണ്ണയിറങ്ങിയപ്പോൾ കൊതി പിടിപ്പിക്കുന്ന സുഗന്ധം. ചിരട്ടപ്പുട്ടിന്റെ മുകളിലേക്ക് കുടലു കറിയൊഴിച്ച് കൂട്ടിക്കുഴച്ചൊന്നു ‘പെരുക്കി.’ ലിൻസിയുടെ കൈപ്പുണ്യം പത്തരമാറ്റ്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com