‘കാന്താ ഞാനും വരാം തൃശൂര്‍ പൂരം കാണാൻ...’ – മേളക്കൊഴുപ്പിൽ നഗരം
Mail This Article
മേളപ്രേമികള്‍ക്കായി പഞ്ചവാദ്യം, ചെമ്പടമേളം, ഇലഞ്ഞിത്തറമേളം... ആനപ്രേമികള്ക്കോ, കേരളത്തിലെ ഏറ്റവും പ്രസിദ്ധരായ അമ്പതോളം ആനകളുടെ ആനക്കാഴ്ച... വെടിക്കെട്ട് പൊടിപൂരമാണ്. പിന്നെ മഠത്തില്‍ വരവും പതിനായിരങ്ങളെ സാക്ഷിയാക്കിയുള്ള തെക്കോട്ടിറക്കവും കുടമാറ്റവും ഒടുവില്‍ ഉപചാരം ചൊല്ലി പിരിയലും വരെ. ഏതൊരു പൂരപ്രേമിക്കും വേണ്ട വിഭവങ്ങള്‍ ആവോളം ഉള്ളതുകൊണ്ടാണ് തൃശൂര്‍ പൂരത്തിന് പൂരങ്ങളുടെ പൂരമെന്ന വിശേഷണം വന്നതു തന്നെ.
രണ്ടു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള തൃശൂര്‍ പൂരത്തിന് കൊച്ചി രാജാവ് ശക്തന് തമ്പുരാനാണ് തുടക്കം കുറിച്ചത്. ഇതിനു പിന്നിലും അവഗണനയുടെയും ആവേശത്തിന്റെയും കഥയുണ്ട്. അന്ന് ആറാട്ടുപുഴ പൂരമായിരുന്നു കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ പൂരം. 1796 ലെ ആറാട്ടുപുഴ പൂരത്തിന് കാറ്റും മഴയും മൂലം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ടുകാവ്, നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ല. ഇതോടെ ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. വിലക്കിലായ ക്ഷേത്ര സംഘങ്ങള്‍ ശക്തന് തമ്പുരാനെ കണ്ട് സങ്കടം പറഞ്ഞു. ഈ അവഗണനയ്ക്കെതിരെ ശക്തന് തമ്പുരാന് അതേ വര്‍ഷം മേട മാസത്തിലെ പൂരം നാളില്‍ തൃശൂര്‍ പൂരം ആരംഭിച്ചു. ഇന്ന് രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തില്‍ തൃശൂര്‍ പൂരം തല ഉയര്‍ത്തിത്തന്നെ നില്ക്കുന്നു.
പൂരം കാണാന്‍ പോവണ്ടേ...
ഇക്കൊല്ലത്തെ തൃശൂര്‍ പൂരത്തിന് മേയ് നാലിന് കൊടിയേറിക്കഴിഞ്ഞു. എട്ടിനാണ് സാംപിള്‍ വെടിക്കെട്ട്. രാത്രി ഏഴിനു തുടങ്ങുന്ന സാംപിള്‍ വെടിക്കെട്ടോടെ തൃശൂര്‍ പൂരാവേശത്തിലേക്കു കടക്കും. പത്തിനാണ് പ്രധാന പൂരം. പൂരപ്പറമ്പ് എന്നറിയപ്പെടുന്ന വടക്കുംനാഥ ക്ഷേത്രമൈതാനിയിലാണ് പൂരത്തിന്റെ പ്രധാന ആഘോഷങ്ങളെങ്കിലും വടക്കുംനാഥന് തൃശൂര്‍ പൂരത്തില്‍ ആതിഥേയന്റെ വേഷമാണ്.
തിരുവമ്പാടിയും പാറമേക്കാവുമാണ് പ്രധാന ഘടകപൂരങ്ങള്‍. ഇവയ്ക്കു പുറമേ വേറേ എട്ട് ഘടക ക്ഷേത്രങ്ങളുണ്ടെങ്കിലും വെടിക്കെട്ടിനും സ്വരാജ് റൗണ്ടില്‍ പന്തലിടാനും വിശ്വപ്രസിദ്ധമായ കുടമാറ്റത്തിന് അണിനിരക്കാനുമെല്ലാം തിരുവമ്പാടിക്കും പാറമേക്കാവിനും മാത്രമേ അവകാശമുള്ളൂ. വര്‍ഷം മുഴുവന്‍ അടഞ്ഞുകിടക്കുന്ന വടക്കുംനാഥന്റെ തെക്കേ ഗോപുരനട പൂരത്തിന്റെ തലേന്നാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ആന തള്ളിത്തുറക്കുക.
മേളപ്രേമികളെ ഇരമ്പിക്കുന്ന വാദ്യരംഗത്തെ കുലപതികള്‍ പങ്കെടുക്കുന്ന ഇലഞ്ഞിത്തറമേളവും മേയ് പത്തിനാണ് നടക്കുക. പതികാലത്തില്‍ പതിയെ തുടങ്ങി ഇടത്തുകലാശം, അടിച്ചുകലാശം, തകൃത, ത്രിപുട, മുട്ടിന്മേല് ചെണ്ട എന്നിങ്ങനെ കയറിക്കയറി 'കുഴഞ്ഞുമറിഞ്ഞ്' എന്നറിയപ്പെടുന്ന ആവേശക്കൊടുമുടിയോടെയാണ് നാല് മണിക്കൂര്‍ നീളുന്ന ഈ മേളം അവസാനിക്കാറ്. ഇതിനുശേഷം തെക്കോട്ടിറക്കവും തുടര്‍ന്നുള്ള കുടമാറ്റവും പൂരദിനത്തില്‍ വൈകിട്ടോടെ നടക്കും.
മേയ് പതിനൊന്നിന് പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട് അരങ്ങേറുക. സ്ഥലപരിമിതിയുള്ളതിനാല്‍ സ്വരാജ് റൗണ്ടിനപ്പുറം അകത്തേക്ക് ആരെയും കയറ്റി വിടാറില്ല. തുറസായ സ്ഥലങ്ങളിലും പാടങ്ങളിലും നടക്കുന്ന പ്രമാദമായ പല വെടിക്കെട്ടുകളോടും താരതമ്യം ചെയ്യാനാവില്ലെങ്കിലും കേരളത്തിലെ ഒരു പ്രധാന നഗരത്തിന്റെ ഒത്ത നടുവില്‍ നടക്കുന്ന ഈ കരിമരുന്നു പ്രയോഗം അദ്ഭുതവും ആവേശവുമാണ് കാഴ്ചക്കാരില്‍ സൃഷ്ടിക്കാറ്.
പ്രധാന പൂരദിനത്തിനു പിറ്റേന്ന് തൃശൂര്ക്കാര്ക്കുവേണ്ടിയുള്ള പൂരമാണ്. രാവിലെയുള്ള എഴുന്നള്ളത്തും പാണ്ടിമേളവും കുടമാറ്റവുമെല്ലാം ഈ പൂരത്തിലുണ്ടാവാറുണ്ട്. മേളത്തിനും വെടിക്കെട്ടിനും ശേഷം പാറമേക്കാവും തിരുവമ്പാടിയും ഉപചാരം ചൊല്ലി പിരിയുന്നതോടെയാണ് തൃശൂര്‍ പൂരം സമാപിക്കുന്നത്.
പൂരത്തിന് പോകുമ്പോള്‍ കൂട്ടത്തില്‍ തൃശൂരിലെ മറ്റു കാഴ്ചകളെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
മൃഗശാലയും കാഴ്ചബംഗ്ലാവും
കേരളത്തില്‍ തിരുവനന്തപുരം കഴിഞ്ഞാല്‍ പിന്നെ തൃശൂരാണ് മൃഗശാലയുള്ളത്. നഗരത്തില്‍ത്തന്നെയുള്ള തൃശൂര്‍ മൃഗശാല കൂടുതല്‍ സൗകര്യങ്ങളോടെ പുത്തൂരിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എങ്കിലും കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കാന്‍ വേണ്ട വിഭവങ്ങള്‍ ഇപ്പോഴും തൃശൂര്‍ മൃഗശാലയിലുണ്ട്. മൃഗശാല അങ്കണത്തില്‍ത്തന്നെ ചരിത്ര കാഴ്ചബംഗ്ലാവും സ്ഥിതി ചെയ്യുന്നു. രാവിലെ 10 മുതല്‍ ആറര വരെയാണ് പ്രവേശനം. തിങ്കളാഴ്ച അവധിയാണ്.
പുന്നത്തൂര്‍ കോട്ട അഥവാ ആനക്കോട്ട
തൃശൂര്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. ക്ഷേത്രത്തോടു ചേന്ന്, ആനകളെ പാര്‍പ്പിച്ചിട്ടുള്ള പുന്നത്തൂര്‍കോട്ടയും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അമ്പതിലേറെ ആനകള്‍ ആനക്കോട്ടയെന്ന് വിളിക്കുന്ന പുന്നത്തൂര്‍ കോട്ടയിലുണ്ടാവാറുണ്ട്. അവയുടെ ഭക്ഷണവും പരിചരണവും പരിശീലനവും കുളിയുമെല്ലാം നേരിട്ട് കണ്ടാസ്വദിക്കാനാവും. ആനപ്പാപ്പാന്മാരുടെ പരിശീലനകേന്ദ്രം കൂടിയാണ് പുന്നത്തൂര്‍ കോട്ട.
വിലങ്ങന്‍ കുന്ന്
നഗരത്തിനോട് ചേര്‍ന്നുള്ള ഒരു പ്രകൃതി നിര്‍മിത വ്യൂ പോയിന്റാണ് വിലങ്ങന്‍ കുന്ന്. നഗരത്തിലെ കെട്ടിടങ്ങളും കോള്‍പാടങ്ങളും ദൂരെ അറബിക്കടലും വരെ വിലങ്ങനു മുകളില്‍ നിന്നാല്‍ കാണാനാകും. കുട്ടികള്‍ക്ക് കളിക്കാന്‍ പാര്‍ക്കും ഓപ്പണ്‍ തിയറ്ററും ലഘുഭക്ഷണശാലകളുമെല്ലാം ഇവിടെയുണ്ട്. വൈകുന്നേരങ്ങളില്‍ വിലങ്ങന്‍ കുന്നിനു ചുറ്റും നിര്‍മിച്ചിട്ടുള്ള നടപ്പാതയിലൂടെയുള്ള നടത്തം വ്യത്യസ്തമായ അനുഭവമായിരിക്കും. നഗരത്തില്‍നിന്ന് പത്തു കിലോമീറ്ററില്‍ താഴെയാണ് വിലങ്ങന്‍ കുന്നിലേക്കുള്ള ദൂരം.
കേരള കലാമണ്ഡലം
ഭാരതീയ കലകളുടെ പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ കലകളുടെ സര്‍വകലാശാലയായ കേരള കലാമണ്ഡലം തൃശൂരിലാണ്. കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം എന്നിവയാണ് പ്രധാനം. തൃശൂരില്‍നിന്നു മുപ്പത് കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും ഭാരതീയ കലകളുടെ പഠനവും പ്രകടനവും ഒരേസമയം കാണാനുള്ള സവിശേഷ സാഹചര്യം കലാമണ്ഡലത്തിലെത്തുന്നവര്ക്ക് ലഭിക്കും. ദിവസവും രാവിലെ ഒൻപത് മുതല്‍ അഞ്ച് വരെയാണ് പ്രവേശന സമയം.
അതിരപ്പിള്ളി, വാഴച്ചാല്‍
ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ ടൂറിസം കേന്ദ്രങ്ങളാണ് അതിരപ്പിള്ളി വെള്ളച്ചാട്ടവും വാഴച്ചാല്‍ വെള്ളച്ചാട്ടവും. ചാലക്കുടി പുഴയിലുള്ള അതിരപ്പിള്ളി കേരളത്തിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്. നിരവധി തെന്നിന്ത്യന്‍, ബോളിവുഡ് ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഈ വെള്ളച്ചാട്ടത്തിലേക്ക് പടികളിറങ്ങിയുള്ള ചെറു ട്രെക്കിങ് തന്നെ സഞ്ചാരികളുടെ മനം നിറയ്ക്കുന്നതാണ്.
വന്യഭാവമാണ് അതിരപ്പിള്ളിക്കെങ്കില്‍ തട്ടുകളായി പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടമാണ് വാഴച്ചാലിലേത്. വംശനാശം നേരിടുന്ന വേഴാമ്പലുകളുടെ ഇഷ്ടകേന്ദ്രം കൂടിയായ ഈ വനമേഖല പക്ഷി നിരീക്ഷകരുടെയും വന്യജീവിസ്നേഹികളുടെയും പ്രിയസ്ഥലമാണ്. തൃശൂരില്‍നിന്ന് 50 കിലോമീറ്ററിലേറെ ദൂരമുണ്ട് അതിരപ്പിള്ളിയിലേക്ക്.
English Summary: Thrissur Pooram, Festival of Festivals