വെണ്മണിമേട്ടിലെ നക്ഷത്രരാവ്, ഇടുക്കിയിലെ കാണാക്കാഴ്ചകൾ തേടിയൊരു യാത്ര
Mail This Article
കോട്ടപ്പാറയ്ക്ക്മുകളിൽ നിന്നാൽ തലയ്ക്കുമുകളിലും കാൽക്കീഴിലുംആകാശമാണ്. മുകളിലെ ആകാശത്തിന് പ്രകൃതി നീലയുടെ വിവിധ ഷേഡുകളിലാണ് ചായം പൂശിയിരിക്കുന്നത്. മലനിരകൾക്ക്തൊ ട്ടുതാഴെയുള്ള ആകാശമോ! വെളുവെളുത്ത മേഘക്കെട്ടുകൾ പോലെ...ഈ കാഴ്ചകാണാൻ പ്രഭാതസൂര്യന്റെ വെട്ടം മലനിരകളെ തൊട്ടുതലോടും മുൻപേ മുകളിലെത്തണം.
ഇടുക്കിയിലെ വണ്ണപ്പുറം– മുള്ളരിങ്ങാട് റൂട്ടിലാണ് കോട്ടപ്പാറ സ്ഥിതി ചെയ്യുന്നത്. ഒരിക്കൽ വണ്ണപ്പുറവും കടന്ന് ഇടുക്കി വഴിയിൽ പോകുമ്പോൾ കണ്ണിൽ ഉടക്കിയതാണ് കോട്ടപ്പാറയിലെ കടൽ പോലെ ഒഴുകുന്ന മഞ്ഞിൻ വിസ്മയം ക്യാമറയിൽ പകർത്താനായിരുന്നു പിന്നീടുള്ള യാത്ര. പ്രശസ്തമല്ലെങ്കിലും കുറേ നല്ല കാഴ്ചകൾ ഓരോ ടൂറിസം കേന്ദ്രത്തിന്റെയും അടുത്തെവിടെയെങ്കിലുമൊക്കെ കാണാം.
പലപ്പോഴും നാം കാണാൻ പോയ സ്ഥലത്തേക്കാൾ മികച്ചതാകും ഒളിഞ്ഞുകിടക്കുന്ന പ്രകൃതി ദൃശ്യങ്ങൾ. കോട്ടപ്പാറയിലെ വിസ്മയം പകർത്തിയ ശേഷം കുന്നിറങ്ങി. കാറ്റാടികടവും, ബാലനാടും കഴിഞ്ഞ് വെണ്മണിയിൽ എത്തി. ഭക്ഷണശേഷം തുടർന്നുള്ള യാത്രയ്ക്കിടെയാണ് വലത് വശത്ത് കട്ടിൽപ്പാറ കാനന ഗുഹ കട്ടിലും കസേരയും എന്ന ബോർഡ് കണ്ടത്. പേരിലെ കൗതുകം കൊണ്ട് സ്ഥലത്തെകുറിച്ച് അന്വേഷിച്ചു. അറിഞ്ഞതിങ്ങനെ, വനത്തിനകത്തെ ശാന്തമായൊരിടം.
പ്രകൃതി പാറകൾ കൊണ്ട് തീർത്ത മനോഹരമായ ശിൽപചാരുത ആസ്വദിക്കാം എന്നതാണ് പ്രത്യേകത. ആന,അട്ട ഇവ രണ്ടുമാണത്രേ യാത്രയ്ക്ക് തടസ്സം. നടന്നുതെളിയാത്ത വഴിയാണ്, അറിയാത്തവർ പോയാൽ വഴി തെറ്റും. നാല് കിലോമീറ്റർ നടക്കാനുണ്ട്. ആ വിവരണം അവിടം കാണണം എന്ന ആഗ്രഹത്തിന് പ്രചോദനമായി.
വഴിവെട്ടി നേർവഴിയ്ക്ക്
കോൺക്രീറ്റ് റോഡായിരുന്നു ആദ്യം. അതിനവസാനം മൺ വഴിയായി. കാടിനുള്ളിലേക്ക് കടന്നതോടെ വഴിയും മോശമായി. പോകുന്ന വഴിയേ ചില ഭാഗങ്ങളിൽ ജനവാസം ഉണ്ട്.കൃഷിയാണ് ഇവിടുത്തുകാരുടെ പ്രധാന ഉപജീവന മാർഗം. അഞ്ചും ആറും ഏക്കർ സ്ഥലത്ത് കൃഷിയുള്ളവരുണ്ട്. മുന്നോട്ട് പോകും തോറും പേരിന് പോലും വഴി ഇല്ലാതെയായി.
ഒരു വിധം വണ്ടി ഒതുക്കി, പല പറമ്പിലൂടെയും കടന്ന് മുന്നോട്ട് നടന്നു. അട്ടയെ തുരത്താൻ കയ്യിൽ അൽപം ഉപ്പ് കരുതി. രണ്ട് അടി വീതിയുമുള്ള ഒരു ചെറിയ കോൺക്രീറ്റ് കനാലിന് മുകളിലൂടെയുള്ള നടത്തം അൽപം സാഹസം നിറഞ്ഞതായിരുന്നു. ഒരു വശത്ത് പാറകളിലൂടെ കുത്തി ഒഴുകുന്ന നദി, വഴി മറച്ച് ഈറ്റ കാട്. ഈറ്റ വകഞ്ഞ് മാറ്റി വഴി കണ്ടെത്തി വേണം മുന്നോട്ട് പോകാൻ.
സൂര്യൻ കത്തിജ്വലിക്കുന്ന നട്ടുച്ച നേരമാണ്. പക്ഷേ കാടിനുള്ളിൽ അസ്തമയ സമയത്തെ വെളിച്ചം മാത്രം.സൂര്യനെ മറച്ച് തിങ്ങി നിറഞ്ഞ പച്ചിലകൾ കുളിരു മാത്രമല്ല, ആവശ്യത്തിൽ കൂടുതൽ ഭയവും നൽകി. കൂടെ ചീവീടുകളും പക്ഷികളും ഇതിന് മിഴിവേകാൻ അവരുടെ ഭാഗം ഭംഗിയാക്കി തകർക്കുന്നു.
വളരെ സൂക്ഷിച്ച് ഒരു വിധം കനാൽ തുടങ്ങുന്ന ചെക്ക് ഡാമിന് അടുത്തെത്തി. സുരക്ഷിതമായ സ്ഥലം കണ്ടെത്തി വിശ്രമിക്കാനായി ഇരുന്നപ്പോഴാണ് ശരിക്കും ഞെട്ടിയത്. കാലുപൊതിഞ്ഞ്അ ട്ടകളുടെ കൂട്ടം. ചോര ഊറ്റിയൂറ്റി കുടിക്കുകയാണ്. ഉപ്പ് കൊണ്ട് അവയെ പൂർണമായും നീക്കം ചെയ്തു.പല തരം പച്ചനിറങ്ങളാണ് ചുറ്റിലും. ഭൂമിയെ അരഞ്ഞാണം ചാർത്തിയ പോലെ തെളിനീരായി ഒഴുകുന്ന നദി.കാടിന്റെ തണുപ്പ്. പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി.