ADVERTISEMENT

പെരിയാറിനു കുറുകെ കരിങ്കല്‍ കെട്ടിനു മുകളില്‍ പൊരിവെയില്‍ ഉരുകിയിറങ്ങി. പുഴയുടെ അടിത്തട്ടില്‍ വെളുത്ത പായ പോലെ മണല്‍പ്പരപ്പു തെളിഞ്ഞു. ഇരുകര തൊട്ടൊഴുകിയ കഥകളുമായി റോയി പുഴയരികിലൂടെ നടന്നു. ‘പണ്ട് ഇവിടെ പോക്കുവരവുണ്ടായിരുന്നു’  ഇതു പറഞ്ഞുകൊണ്ട് അദ്ദേഹം ഒരു പാറയുടെ മുകളിലേക്ക് പാഞ്ഞു കയറി. അവിടെയിരുന്ന‌് റോയി മലയടിവാരത്തേക്കു വിരൽചൂണ്ടി. കോതമംഗലത്തിനു സമീപത്തുള്ള ഭൂതത്താൻ കെട്ടിനു മുകളിൽ ഐതിഹ്യത്തിന്റെ കെട്ടഴിഞ്ഞു.

‘‘ഭാര്യയെ സ്വന്തം ശരീരത്തിന്റെ പകുതിയായി സ്‌നേഹിച്ച പരമശിവന്‍ ഒരിക്കല്‍ യാത്ര പുറപ്പെട്ടു. കൈലാസത്തില്‍ നിന്നിറങ്ങിയ ശിവന്‍ പെരിയാറിന്റെ തീരത്ത് തൃക്കരിയൂരില്‍ ധ്യാനമിരുന്നു. ഭര്‍ത്താവിനെ കാണാതെ മനമുരുകിയ പാര്‍വതി വിവരമന്വേഷിക്കാന്‍ ഭൂതങ്ങളെ അയച്ചു. ശിവനെ കണ്ടെത്തിയ ഭൂതങ്ങള്‍ പാർവതിയേയും കൂട്ടി പെരിയാറിന്റെ തീരത്തെത്തി. പാർവതിക്കു പുഴ കടക്കാന്‍ അവര്‍ പാറകള്‍ നിരത്തി അണകെട്ടി. ഇക്കാര്യം തിരിച്ചറിഞ്ഞ ശിവന്‍ ഭാര്യയെ പരീക്ഷിക്കാനായി അതിലൊരു പാറ ഇളക്കി മാറ്റി. കുത്തൊഴുക്കു തടയാനാകാതെ ഭൂതത്താന്മാര്‍ തോറ്റു പിന്മാറി.’’

bhoothathankettu-travel1

മലയുടെ മകളായ പാര്‍വതിയുടെ ആജ്ഞയില്‍ ഭൂതങ്ങള്‍ പണ്ടു കെട്ടിയ അണക്കെട്ടാണത്രേ പില്‍ക്കാലത്തു ‘ഭൂതത്താന്‍കെട്ടായി’ മാറിയത്. താളുംകണ്ടത്തിലെ ഊരു മൂപ്പനാണ് ഈ ഐതിഹ്യം ഗൈഡായ റോയിക്കു പറഞ്ഞു കൊടുത്തത്. പക്ഷേ, അണക്കെട്ടു സന്ദര്‍ശിച്ച പുരാവസ്തു ഗവേഷകര്‍ കഥയുടെ ആധികാരികത ചോദ്യം ചെയ്തു. ആനയോളം വലുപ്പമുള്ള കരിങ്കല്ലുകള്‍ പുഴയ്ക്കു കുറുകെയിട്ടത് തിരുവിതാംകൂര്‍ രാജാവാണെന്ന് അവര്‍ വാദിച്ചു. ടിപ്പു സുല്‍ത്താന്‍ തിരുവിതാംകൂറിനെ ആക്രമിക്കാന്‍ എത്തിയ സമയത്ത് പെരിയാറില്‍ ‘ഓട്ടമാറ്റിക്’ ആയി വെള്ളപ്പൊക്കമുണ്ടായതല്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. പെരിയാറും ഇടമലയാറും ചേരുന്നിടത്ത് പാറകൊണ്ടു ചിറ കെട്ടി നിര്‍ത്തിയതു രാജതന്ത്രമായിരുന്നു. ശത്രുക്കള്‍ പെരിയാറിന്റെ തീരത്ത് എത്തിയെന്ന് രഹസ്യവിവരം കിട്ടിയപ്പോള്‍ അണക്കെട്ടിലെ ഒരു കല്ല് ഇളക്കി മാറ്റാന്‍ രാജാവ് ഉത്തരവിട്ടു. പെരിയാര്‍ കരകവിഞ്ഞു. പുഴകടക്കാനാകാതെ ടിപ്പുവിന്റെ സൈന്യം മൈസൂരിലേക്കു മടങ്ങി. - ചരിത്ര ഗവേഷകർ ഈ കഥയ്ക്കു സാധുത പ്രഖ്യാപിച്ചു.

ടിപ്പുവിന്റെ ആക്രമണത്തില്‍ നിന്നു തിരുവിതാംകൂറിനെ രക്ഷിക്കാനായി നീക്കിയ കല്ലിന്റെ വിടവ് ‘പഴയ’ ഭൂതത്താന്‍കെട്ടില്‍ ഇപ്പോഴും അതേപടി നിലനില്‍ക്കുന്നുണ്ട്. വീതിയുള്ള പുഴ ഇപ്പോഴും ഈ വിടവു താണ്ടിയാണ് ആലുവ ഭാഗത്തേക്കു പ്രവഹിക്കുന്നത്. ‘‘പാറക്കെട്ടിലെ വിടവില്‍ ആഴം എത്രയെന്ന് അളക്കാനായിട്ടില്ല. ഈ ഭാഗത്ത് അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹം മൂന്നു ദിവസം കഴിഞ്ഞാണ് പൊങ്ങാറുള്ളത്.’’ ഭൂതത്താന്‍കെട്ടിന്റെ സമ്പൂര്‍ണ ചരിതം തിരക്കഥ പോലെ റോയി വിവരിച്ചു.

bhoothathankettu-travel2

കഥ കേട്ടതിനു ശേഷം റോയിയോടൊപ്പം പുതിയ അ ണക്കെട്ടിലേക്കു നടന്നു. ആദ്യം പെരിയാറിന്റെ തീരത്തുള്ള പ്ലാഞ്ചോട്ടിലേക്കാണു പോയത്. അരച്ചു തേച്ചാല്‍ മുറിവുണങ്ങുന്നതും തൊലിയോടെ കഴിച്ചാല്‍ വയറുവേദന മാറുന്നതുമായ കാട്ടുമരങ്ങളുടെ ചുവട്ടിലൂടെയാണ് നടത്തം. വെട്ടിയാല്‍ മഴു മുറിയുന്ന വെണ്‍മരുതും സുഗന്ധം പരത്തുന്ന ദേവദാരുവും ആളെ മയക്കുന്ന യക്ഷിപ്പാലയും ഇവിടെയുണ്ട്. ചങ്ങലത്തോട് കടന്നാല്‍ പലതരം അദ്ഭുത വൃക്ഷങ്ങള്‍ കാണാം. ഈ കാട്ടിലെ മരങ്ങളുടെയും പക്ഷികളുടെയും പേരു ചൊല്ലി കഥ പറയാന്‍ റോയി അറിവു നേടിയിട്ടുണ്ട്. ഊരുമൂപ്പന്മാരുടെ വായ്മൊഴിയിൽ നിന്നു പക ർന്നു കിട്ടിയ വിവരങ്ങളിൽ വിഷചികിത്സ മുതല്‍ പക്ഷി  ശാസ്ത്രം വരെ ഉൾപ്പെടുന്നു.

ചീനിമരത്തിന്റെ കടയ്ക്കല്‍ പത്തു പേര്‍ക്കു സുഖമായി വിശ്രമിക്കാം. വള്ളം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന തടിയാണു ചീനിമരം. ശുദ്ധജലം സംഭരിച്ചു വയ്ക്കുന്ന പുല്ലാന്തിയാണ് മറ്റൊരു കൗതുകം. പുല്ലാന്തിയുടെ ചെറുകഷണം മുറിച്ചു പിഴിഞ്ഞാല്‍ രണ്ടു ഗ്ലാസ് വെള്ളം കിട്ടും. പണ്ടു കാട്ടില്‍ ജീവിച്ചിരുന്നവര്‍ ഈ മരത്തിന്റെ വള്ളി പിഴിഞ്ഞു ദാഹം മാറ്റിയിരുന്നു. 

റെയിൽവേ ട്രാക്കിനു കുറുകെ വയ്ക്കാനുള്ള തടിയുണ്ടാക്കുന്ന തമ്പകമാണ് ഇവിടെയുള്ളതില്‍ ബലമുള്ള മരം. പുരാണങ്ങളിലെ ഋഷിമാര്‍ മരവുരിയുണ്ടാക്കാന്‍ തോലെടുത്തിരുന്ന അറാഞ്ഞിലിയും ‘ഒറിജിനല്‍’ ഇഞ്ചയെന്ന് ആയുര്‍വേദത്തിൽ പറയുന്ന പേരിഞ്ചയും റോയി തൊട്ടു കാണിച്ചു. അതിനുശേഷം അല്‍പം മാറി നിന്ന് വലിയ മരം ചൂണ്ടിക്കാട്ടി. ഇതാണു ചേര്. ദേഹത്തു മുട്ടിയാല്‍ ചൊറിഞ്ഞു നീരുവയ്ക്കും. ജീവഹാനി വരെ സംഭവിക്കാം. ചേരിന്റെയടുത്തു താന്നി മരമുണ്ട്. ‘ചേരും മക്കളും ചെയ്ത പിഴ താന്നിയും മക്കളും പൊറുക്കണ’മെന്നു ചൊല്ലി താന്നിക്കു ചുറ്റും നടന്നാല്‍ ചേരു തീണ്ടിയവരുടെ വിഷമിറങ്ങുമെന്നാണ് ആദിവാസികളുടെ അനുഭവം.

bhoothathankettu-travel3

ഈ കാട്ടില്‍ മരങ്ങളെ കെട്ടിവരിഞ്ഞ് ഇല്ലാതാക്കുന്ന വള്ളിയുണ്ട്. മരത്തിനെ ചുറ്റിവരിഞ്ഞ് അതിന്റെ സത്ത് വള്ളിച്ചെടി ഊറ്റിയെടുക്കും. ഉള്‍ഭാഗം മുഴുവനും നഷ്ടപ്പെട്ട മരം നിലം പൊത്താറാകുമ്പോഴേക്കും വള്ളി വേറേതെങ്കിലും മരത്തിലേക്കു നീളും. 'അയാളൊരു വള്ളിയാണ്' എന്നു നാട്ടിന്‍ പുറങ്ങളില്‍ ചിലര്‍ ഉപമിക്കുന്നത് ഈ വള്ളിയെ ഉദ്ദേശിച്ചാണ് - റോയി പറഞ്ഞു.

കാട്ടുമുള ചാഞ്ഞു നില്‍ക്കുന്ന സ്ഥലത്തിനു നടുവില്‍ കുന്നിന്‍പുറത്ത് ഒരു ചെരിഞ്ഞ പാറ. അതിന്റെ നടുഭാഗത്തുള്ള വിടവ് ഗുഹാ കവാടമാണ്. ചേരരാജാക്കന്മാര്‍ പാറ തുരന്നുണ്ടാക്കിയതാണത്രേ ഗുഹ. ആയിരം വര്‍ഷം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. ഗുഹാമുഖത്തു നിന്നു താഴേക്കു കെട്ടിവച്ചിട്ടുള്ള മുളങ്കമ്പില്‍ തൂങ്ങി ഉള്ളില്‍ കയറി. ആയുധം ഉപയോഗിച്ച് മിനുക്കിയ പോലെ മിനുസമുള്ളതാണ്  ഗുഹാ ഭിത്തി. രാജാക്കന്മാര്‍ നിര്‍മിച്ചതെന്നു പറയപ്പെടുന്ന ഗുഹയുടെ ഇപ്പോഴത്തെ അവകാശി മുള്ളന്‍പന്നിയാണ്. ഫ്‌ളാഷ് ലൈറ്റ് തെളിച്ചപ്പോള്‍ അതു പാറയിടുക്കിലേക്കു നീങ്ങി. ടോര്‍ച്ചിന്റെ പ്രകാശത്തില്‍ മുള്ളന്‍പന്നിയുടെ ചുവന്ന കണ്ണുകള്‍ തിളങ്ങി.

വട്ടത്തിലുള്ള പാറക്കഷണം ഗുഹയുടെ വാതിലാണെന്നും അതിനുള്ളില്‍ ‘എന്താക്കെയോ’ സൂക്ഷിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടം സന്ദർശിച്ചെങ്കിലും ഗവേഷണമുണ്ടായില്ല.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com