'എത്രകണ്ടാലും മതിവരാത്തൊരു സ്ഥലം'; പ്രിയയിടത്തെത്തിയ അബു സലിം
Mail This Article
നനുനനെ പെയ്യുന്ന ചാറ്റൽമഴയും മഞ്ഞും തണുപ്പും, പച്ചപ്പട്ടു പുതച്ച് മഴയേറ്റു കിടക്കുന്ന മൊട്ടക്കുന്നുകൾ, നിന്ന നിൽപിൽ കോടമഞ്ഞു വന്നു നിറയുന്ന വഴികൾ, മലമുകളിലേക്കു കയറിയാൽ വീശിയടിക്കുന്ന കാറ്റ്, ഇടയ്ക്കിടെ ഒന്നു മിന്നിവന്നു പോകുന്ന ഇളം വെയിൽ... മൺസൂണിനെ കാത്തിരിക്കുകയാണ് വാഗമൺ.
മഴക്കാലത്തിന്റെ ഭംഗി ആസ്വദിക്കാൻ കോട്ടയത്തും പരിസരപ്രദേശങ്ങളിലും ഉള്ളവർക്കു വളരെപ്പെട്ടെന്ന് എത്താവുന്ന സ്ഥലമാണ് വാഗമൺ. കുട്ടികൾക്കൊപ്പം എളുപ്പത്തിൽ എത്താവുന്ന ടൂറിസ്റ്റ് സ്പോട്ടാണിത്.
കോട്ടയത്തുനിന്ന് വാഗമണ്ണിലേക്ക് എളുപ്പമെത്താവുന്ന പാലാ - ഈരാറ്റുപേട്ട വഴിയല്ലാതെ മറ്റൊരു വഴിയേയാണ് ഈ യാത്ര. കോട്ടയത്തുനിന്നു നേരേ പൊൻകുന്നം – കാഞ്ഞിരപ്പള്ളി – മുണ്ടക്കയം വഴി മുറിഞ്ഞപുഴയിലെത്തി. അവിടെനിന്ന് 4 കിലോമീറ്റർ അകലെയാണ് പാഞ്ചാലിമേട്. പഞ്ചപാണ്ഡവർക്കൊപ്പം പാഞ്ചാലി ഇവിടെ താമസിച്ചിരുന്നതായാണ് ഐതിഹ്യം. സമുദ്രനിരപ്പിൽനിന്ന് 2,500 അടി ഉയരത്തിലാണ് മനോഹര കാഴ്ചകളുടെ കൊടുമുടിയായ പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്.
കൽമണ്ഡപങ്ങളും പച്ചപ്പു നിറഞ്ഞ വ്യൂപോയിന്റുകളുമാണ് ഇവിടുത്തെ കാഴ്ച. പുൽമേട്ടിലൂടെ എത്ര വേണമെങ്കിലും നടക്കാം. നടവഴികൾക്ക് വശങ്ങളിലായി കൽമണ്ഡപങ്ങൾ ഉണ്ട്. വഴി മറയ്ക്കുന്ന മഞ്ഞ്, പൊടിയുന്ന മഴത്തുള്ളികൾ, മിന്നി മായുന്ന ഇളം വെയിൽ, നല്ല തണുത്ത കാറ്റ്... ഇതാണ് ഇവിടുത്തെ കാലാവസ്ഥ. നടന്നു മടുത്തു തിരിച്ചിറങ്ങുമ്പോൾ പ്രവേശന കവാടത്തിനടുത്തുള്ള ചെറിയ കടയിൽനിന്നു തണുത്ത ഐസ്ക്രീം, ചൂട് ചായ – ബജിക്കൂട്ട് മാടിവിളിക്കും!. ഇഷ്ടമുള്ളതു വാങ്ങാം. കോട്ടയത്തുനിന്ന് ഏകദേശം 2 .മണിക്കൂർ ദൂരമുണ്ട് പാഞ്ചാലിമേട് വരെ.
പാഞ്ചാലിമേട്ടിൽനിന്നു കുട്ടിക്കാനത്ത് എത്തി. ഇവിടെനിന്നു വഴി രണ്ടായി തിരിയുന്നു. വലത്തേക്കു കുമളിക്കുള്ള വഴിയിലേക്കു തിരിഞ്ഞാൽ 12 കിലോമീറ്റർ അപ്പുറത്ത് പരുന്തുംപാറയാണ്. ഇടത്തേക്കു തിരിഞ്ഞാൽ കട്ടപ്പനയ്ക്കു പോകുന്ന വഴിയിൽ ഏലപ്പാറയ്ക്കു പോകാം. മഴയും മഞ്ഞും മാറി മാറി വരുന്ന കാലാവസ്ഥ, സമയം അൽപ്പം കുറവായതു കൊണ്ട് പരുന്തുംപാറ ഒഴിവാക്കി വണ്ടി നേരേ ഏലപ്പാറ വഴിക്കു വിട്ടു. ഏലപ്പാറയിൽനിന്നു 15 കിലോമീറ്റർ ആണ് വാഗമൺ വരെ. ഇടുങ്ങിയ വഴി ആണെങ്കിലും മനോഹരമായ വഴിയാണ്.
വാഗമണ്ണിൽ എത്തുമ്പോൾ വലതുവശത്തായി പൈൻ ഫോറസ്റ്റിലേക്കു പോകുന്ന ആൾക്കാരുടെ തിരക്കാണ്. അൽപം കൂടി മുന്നോട്ടു ചെന്ന് ഇടത്തേക്കുള്ള ചെറിയ വഴിയിലൂടെ പോയാൽ തങ്ങളുപാറയിലെ വ്യൂപോയിന്റിൽ എത്തും. വണ്ടി നേരേ തങ്ങൾപാറയ്ക്ക് വിട്ട. അവധിദിനം ആയതുകൊണ്ട് അവിടെയും നല്ല തിരക്കാണ്. ചെറിയ കടകളിൽ ആവി പറക്കുന്ന ചായയും ചൂട് ബജിയും കഴിക്കാൻ നിൽക്കുന്നവരെയും കാണാം.
തങ്ങൾപാറയിൽനിന്നു വാഗമൺ ടൗൺ വഴി പുള്ളിക്കാനം വഴിയിലൂടെ വീണ്ടും മുന്നോട്ട്. എ. വി. വ്യൂപോയിന്റിൽ എത്തി. കുഞ്ചാക്കോ ബോബന്റെയും ബിജു മേനോന്റെയും ഓർഡിനറി സിനിമയിലെ ചില ഭാഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഓഫ് റോഡ് റൈഡേഴ്സിന്റെ പ്രിയ സ്ഥലമാണിത്. കുത്തനെയുള്ള ഉരുളൻ കല്ല് നിറഞ്ഞ വഴിയിലൂടെ ഓഫ് റോഡ് റൈഡിങ് ചെയ്ത് മറിഞ്ഞു വീഴുന്ന ബൈക്കുകാർ. മലമുകളിലെത്തിയാൽ താഴെയുള്ള കാഴ്ച അതിമനോഹരം, താഴ്‌വരയിലെ കാഴ്ചകൾ കാണാൻ മഴയും മഞ്ഞും ഇളം കാറ്റിൽ വഴിമാറിത്തന്നു.
അവിടെനിന്നു പുള്ളിക്കാനം വഴിയിലെ ഒരു വ്യൂപോയിന്റിൽ വണ്ടി നിർത്തി ചിത്രങ്ങളെടുത്തു നിൽക്കുമ്പോൾ നല്ല മുഖപരിചയമുള്ള ഒരാൾ തൊട്ടുമുന്നിലൂടെ ചിരിച്ചു കൊണ്ടു നടന്നു പോകുന്നു. അബു സലിം... വ്യൂപോയിന്റിൽ താരത്തെ കണ്ട് ‘ഇത് നമ്മുടെ സലിം ഇക്കാ അല്ലേ...ഇക്കാ..., ഭീഷ്മപർവത്തിലെ ചാമ്പൽ പൊളിച്ചു ട്ടോ...’ എന്നു പറഞ്ഞു നിരവധി പേർ സംസാരിക്കാനും ഫോട്ടോയെടുക്കാനും എത്തി. പൂക്കാലം എന്ന സിനിമയുടെ ഷൂട്ടിങ്ങിന് ഈരാറ്റുപേട്ടയിൽ എത്തിയതായിരുന്നു അദ്ദേഹം. വാഗമൺ ഇഷ്ടമായോ?...‘‘എത്രകണ്ടാലും മതിവരാത്തൊരു സ്ഥലമാണ് വാഗമൺ, മുൻപ് പലപ്പോഴും വന്നിട്ടുണ്ട്, ഷൂട്ടിങ് ഇല്ലാത്ത ദിവസം ഇങ്ങോട്ട് ഇറങ്ങി, മഴയില്ല, എന്നാൽ ഉണ്ട് എന്നതരത്തിലുള്ള ഇന്നത്തെ കാലാവസ്ഥയും ഇഷ്ടപ്പെട്ടു...’’ ചിത്രങ്ങൾ എടുക്കാൻ വന്നവരെയെല്ലാം ചേർത്തു നിർത്തി അദ്ദേഹം സ്നേഹം പങ്കുവച്ചു, സഞ്ചാരികൾ മലയിറങ്ങി വരുന്ന സമയമാണ്. തിരക്കു കൂടും മുൻപ് അദ്ദേഹം കൈ വീശി യാത്ര പറഞ്ഞു
വഴികളിലേക്കു വീണ്ടും കോടമഞ്ഞിറങ്ങാൻ തുടങ്ങി. ഒരു ദിവസത്തെ യാത്ര പൂർത്തിയായി, ഇനി കാഞ്ഞാർ- മുട്ടം -പാലാ വഴി കോട്ടയത്തേക്ക്. മലമുകളിൽനിന്നു നോക്കുമ്പോൾ താഴ്‌വരയിലെ പട്ടണങ്ങളിലെ പൊട്ടുപോലുള്ള വെളിച്ചം തെളിയാൻ തുടങ്ങി. ഫ്ലാസ്ക്കിൽ കരുതിയ ഏലയ്ക്കയും കറുവപ്പട്ടയും ചേർത്ത ചൂടു കട്ടൻ ചായയും കുടിച്ച് അടുത്ത മഴയ്ക്കുമുൻപേ നഗരത്തിലലിയാൻ കിഴക്കൻ മലയിറങ്ങി...
ശ്രദ്ധിക്കാൻ
മഴക്കാലത്ത് യാത്ര പ്ലാൻ ചെയ്യുമ്പോൾ റോഡുകളുടെ അവസ്ഥ, മണ്ണിടിച്ചിൽ എന്നിവ അന്വേഷിക്കണം.
ഈരാറ്റുപേട്ട – വാഗമൺ റോഡ് വളരെ മോശം അവസ്ഥയിലാണ്.
English Summary: Panchalimedu View Point Tourist Attraction in Idukki