കായലോരത്തെ കല്യാണം; വിവാഹങ്ങൾ നടത്താനുള്ള ഇഷ്ട സ്ഥലമായി കുമരകം
Mail This Article
ഡെസ്റ്റിനേഷൻ വെഡിങ് പദവിയിലേക്ക് വീണ്ടും കുമരകം. മൺസൂൺ ടൂറിസത്തിനൊപ്പം വിവാഹങ്ങൾ നടത്താനുള്ള ഇഷ്ട സ്ഥലമായിക്കൂടി കുമരകം മാറുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുന്നു. സ്വന്തം നാട്ടിൽ നിന്നു ദൂരെയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളിലോ റിസോർട്ടുകളിലോ ആഡംബരമായി നടത്തുന്ന വിവാഹത്തിനു പറ്റിയ സ്ഥലമായി കുമരകത്തെ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിയതാണ് ഇപ്പോൾ പ്രതീക്ഷ നൽകുന്നത്.
ഉത്തരേന്ത്യയിൽ നിന്നുള്ള വിവാഹ പാർട്ടികളാണു കൂടുതലും എത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 18 വിവാഹങ്ങളാണു കുമരകത്തു നടന്നത്. വിവാഹം മാത്രമല്ല, വിവാഹ വാർഷികവും ആഡംബരമായി നടത്തുന്നു. വരന്റെയും വധുവിന്റെയും കുടുംബങ്ങൾ കുമരകത്ത് എത്തി ഇവിടത്തെ പ്രകൃതിഭംഗി ആസ്വദിച്ചു വിവാഹം നടത്തി തിരികെ പോകുന്നു. ആഘോഷങ്ങൾ ഒരു ദിവസം കൊണ്ടു മാത്രം തീരുന്നില്ല. ക്ഷണിക്കപ്പെടുന്ന അതിഥികൾക്കായി മൂന്നും നാലും ദിവസങ്ങളാണു പരിപാടികൾ നീളുന്നത്.
കായലോരമാണു സൽക്കാരങ്ങൾക്കു പ്രിയയിടമായി മാറുന്നത്. ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും കുടുതൽ ബുക്കിങ്ങുകൾ കിട്ടുന്നുമുണ്ട്. വിനോദസഞ്ചാര മേഖലയിൽ സീസൺ നോക്കാതെ എപ്പോഴും വരുമാനം ലഭിക്കുന്ന മേഖലയായി ഡെസ്റ്റിനേഷൻ വെഡിങ് മാറുമെന്ന പ്രതീക്ഷിക്കുന്നതായി ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്ട് ജനറൽ സെക്രട്ടറി കെ. അരുൺകുമാർ പറഞ്ഞു. വിവാഹ ചടങ്ങുകൾ കൂടാതെ മൺസൂൺ ടൂറിസത്തിനു പാക്കേജുകളും ഹോട്ടലുകളും റിസോർട്ടുകളും തയാറാക്കിയിട്ടുണ്ട്.
English Summary: Dreamy Destination Wedding in Kumarakom