ADVERTISEMENT

കടലും കായലും പ്രണയം കൈമാറുന്ന അഴിമുഖത്ത്, ഊറൽ വീണ് രൂപമെടുത്ത മണ്ണിന്റെ ഗർഭപാത്രത്തിൽ ഒരു വിത്ത് പിറവിയെടുത്തു. ചതുപ്പുനിലങ്ങളിൽ വേരോടിച്ച് അത് പതുക്കെ വളർന്നു. മരമായി, മരങ്ങളായി, കാടായി. കാലം കടന്നു. കാടുപൂത്തു. വെളുത്ത നിറമുള്ള പൂക്കൾ. പ്‌രാന്തൻ കണ്ടൽ ഭ്രാന്ത് പിടിച്ച പോലെ ചതുപ്പുകളിൽ നിന്ന് ചതുപ്പുകളിലേക്ക് പടർന്നു... ഇത്തിക്കരയാറിന്റെ കൈവഴി പരവൂർ കായലിനോടു ചേരുന്നിടത്താണ് ഈ കാഴ്ച. ആരോ മനോഹരമായി വെട്ടിയൊതുക്കിയ പോലെ മീറ്ററുകളോളം ഉയരത്തിൽ കണ്ടൽക്കാടിന്റെ മതിൽ. സോഷ്യൽ മീഡിയയിൽ കണ്ടൊരു വീഡിയോ പിൻതുടർന്ന് കോട്ടയത്ത് നിന്നും കൊല്ലം ജില്ലയിലെ നെടുങ്ങോലത്തേക്ക് യാത്ര തിരിച്ചു. ചാത്തന്നൂർ– പരവൂർ റൂട്ടിൽ ആറ് കിലോമീറ്റർ അകലെയായാണ് നെടുങ്ങോലം സ്ഥിതി ചെയ്യുന്നത്.

destination-in-kerala3

മാംഗ്രോവ് വില്ലേജ് അഡ്വഞ്ചർ ടീം അംഗം നന്ദു ഞങ്ങളെ കാത്ത് നെടുങ്ങോലം, വടക്കേമുക്കേ കടവിൽ നിൽപ്പുണ്ടായിരുന്നു. കണ്ടൽക്കാടിന്റെ തണുപ്പിലേക്ക് നന്ദു സ്വാഗതമരുളി. സമയം വൈകിട്ട് മൂന്നുമണി. വെയിൽ അതിന്റെ പാരമ്യത്തിൽ നിലകൊണ്ടു. വടക്കേമുക്കേക്കടവിൽ നിന്ന് കണ്ടൽക്കാടിനകത്തേക്കുള്ള തോണിയാത്ര തുടങ്ങുകയാണ്. തലയിലെ കെട്ടൊന്ന് മുറുക്കി രാജു ചേട്ടൻ തോണിയുടെ കഴുക്കോൽ പുഴയുടെ മാറിലേക്ക് കുത്തിയിറക്കി.

സമുദ്രത്തിന്റെ മഴവനങ്ങൾ

തോണി നീങ്ങിത്തുടങ്ങിയതും രാജു ചേട്ടന്റെ കൈപാങ്ങിൽ നിന്ന് തോണിയുടെ നിയന്ത്രണം സ്വന്തമാക്കാനൊരുങ്ങി കാറ്റ് ആഞ്ഞുവീശി. തോണി പല തവണ ആടിയുലഞ്ഞു. ‘തലേന്നു പെയ്ത മഴയിൽ വെള്ളം പതിവിലും കൂടുതലായി ഉയർന്നിട്ടുണ്ട്. നമുക്ക് പരമാവധി ആറിന്റെ അരിക് ചേർന്ന് നീങ്ങാം. ഇന്നും മഴ പെയ്യും, അതാണ് കാറ്റിന്റെ ശക്തിയും വെയിലിന്റെ ചൂടും ഇങ്ങനെ,’... രാജു ചേട്ടന്റെ ‘പ്രകൃ‍തി പരിചയം’ ഈ വാക്കുകളിൽ വ്യക്തം. തീരത്തോട് ചേർന്ന്, പരന്ന് പടർന്ന് വളർന്ന മുൾക്കണ്ടൽച്ചെടിയാണ്. 

അതും കടന്ന് മുന്നോട്ട്. ആറിന്റെ നടുക്ക് ഒരു ദ്വീപിൽ ചെറിയൊരു ക്ഷേത്രമുണ്ട്. ‘ഇതാണ് ആമവട്ടം ക്ഷേത്രം. ഭഗവാൻ വിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. ഈ അടുത്ത കാലം വരെ വലിയൊരു ആമ ഇവിടെ വസിച്ചിരുന്നു. അതാണത്രേ പേരിനാധാരം. തിരിച്ചുവരും വഴി നമുക്ക് ക്ഷേത്രം കാണാൻ കയറാം’, നന്ദു പറഞ്ഞു. മുന്നോട്ട് പോകും തോറും വിവിധയിനത്തിൽപ്പെട്ട ചെറുതും വലുതുമായ നിരവധി കണ്ടൽക്കാടുകൾ കാണാം. അതിനടിയിലെ വെള്ളത്തിൽ നിറയെ മീൻ കുഞ്ഞുങ്ങളാണ്. കണ്ടൽക്കാടുകൾ മത്സ്യങ്ങളുടെ പ്രജനന സ്ഥലമാണ്. കണ്ടൽവനങ്ങൾ സമുദ്രത്തിന്റെ മഴവനങ്ങളായി അറിയപ്പെടുന്നു. മത്സ്യത്തിന്റെയും മറ്റുജലജീവികളുടെയും ഗർഭഭൂമിയാണ് ഈ തീരദേശക്കാടുകൾ. 

destination-in-kerala1

പരിചിതമല്ലാത്തൊരു ശബ്ദം. ഒപ്പം ചിറകടിയൊച്ച, ശ്രദ്ധയോടെ ചുറ്റും നോക്കി. പടുകൂറ്റൻ മരത്തെ പൂർണമായും പൊതിഞ്ഞ് തൂങ്ങിക്കിടക്കുന്ന വവ്വാലിൻ കൂട്ടം. മരത്തിനു മേൽ കറുത്ത തുണി വിരിച്ചിട്ട പോൽ. തോണി മുന്നോട്ട് നീങ്ങും തോറും മനസ്സിലായി. ഒന്നല്ല, മൂന്നോ നാലോ മരങ്ങളിൽ ‘വവ്വാലുകൾ പൂത്തതുപോലെ’..

കൈത്തോടു കടന്ന് സെന്റർ ഓഫ് ഐലൻഡിൽ

ദൂരെ പരവൂർ കായലിന്റെ വിദൂര ദൃശ്യം കാണാം. ആ കാഴ്ച ആസ്വദിച്ചിരിക്കെ തോണി കൈത്തോടിലേക്ക് വഴി മാറി നീങ്ങി. ശ്രദ്ധയോടെ ഇരിക്കൂ, കണ്ടൽ തലപ്പുകൾ കൊണ്ട് ദേഹം മുറിയരുത്. ഇനി അരമണിക്കൂറോളം ഇത്തരം കൈത്തോടുകളിലൂടെയാണ് യാത്ര, നന്ദു പറഞ്ഞു. കാറ്റ് ശക്തിയോടെ ആഞ്ഞുവീശി. പക്ഷേ, രാജു ചേട്ടന്റെ കൈകരുത്തിനു മുന്നിൽ തോൽവി കാറ്റിനു തന്നെ. അന്തരീക്ഷത്തിലെ ചൂട് പെട്ടെന്ന് കുറഞ്ഞ പോലെ...സുഖമുള്ളൊരു ശീതളിമ ശരീരത്തെ പൊതിഞ്ഞു. കൈത്തോടിലേക്ക് കടക്കുന്ന ഭാഗത്താണ് ഈഗിൾ ഐലൻഡ്. 

ചക്കിപ്പരുന്തും കൃഷ്ണപരുന്തുമാണ് ഇവിടുത്തെ താമസക്കാർ. പരുന്തുകളെ കൂട്ടത്തോടെ ഈ ഭാഗത്ത് കാണാം. അതാണ് അവിടം ഈഗിൾ ഐലൻഡ് എന്ന് അറിയപ്പെടുന്നത്. ദൂരെ കൈത്തോടിനപ്പുറം പലയിടങ്ങളിലായി മുളങ്കൂട്ടങ്ങൾ. കുറച്ചുദൂരം മുന്നോട്ടുപോയതും മുന്നിൽ പ്രകൃതിയൊരുക്കിയ മാന്ത്രികത. 13 മീറ്ററോളം ഉയരത്തിൽ കണ്ടൽക്കാടുകളാൽ തീർത്ത കൂറ്റൻ മതിൽ. ആ മതിലിനപ്പുറം കടക്കാൻ മൂന്നോ നാലോ ചെറിയ കമാനങ്ങൾ. ഇതാണ് സെന്റർ ഓഫ് ഐലൻഡ്, നെടുങ്ങോലത്തെ പ്രധാന ആകർഷണം.

കായലിനു നടുവിൽ നടന്നാലോ

പരവൂർ കായലിലേക്കു കടക്കാൻ പ്രധാനമായും രണ്ടു ടണലുകളുണ്ട്. ഒന്ന് വലുതും, മറ്റേത് ചെറുതും. കണ്ടൽക്കാടുകൾ തീർത്ത ഈ രണ്ടു ടണലുകളുമാണ് സഞ്ചാരികളുടെ ‘ ഫോട്ടോ ഷൂട്ട് പോയിന്റ്’. നട്ടുച്ച നേരത്തുപോലും അരണ്ട സൂര്യ പ്രകാശം പതിക്കുന്ന ഇടം. ചെറിയൊരു ആൽമരം പോലെ ചതുപ്പിൽ താഴ്‌വേരുകൾ താഴ്ന്നിറങ്ങി വളർന്നു നിൽക്കുകയാണ് കണ്ടൽമരങ്ങൾ. ഈ വേരുകൾ പല ഭാഗങ്ങളിലും വെട്ടിയൊതുക്കിയ ആർച്ച് പോലെ കാണപ്പെട്ടു. കണ്ടലിന്റെ താഴ്‌വേരുകൾ കരയിടിച്ചിലിനെ തടയുകയും കാറ്റിനെ പിടിച്ചുനിർത്തുകയും എക്കലടിഞ്ഞ് പുതിയ കര ഉണ്ടാകാൻ സഹായിക്കുകയും ചെയ്യുന്നു. കാറ്റുവഴിയാണ് പരാഗണം. പച്ച നിറത്തിൽ നീണ്ടുകിടക്കുന്ന കായ്കൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ നന്ദു വിലക്കി.

destination-in-kerala2

 

കണ്ടൽകാടിന്റെ ഇലയോ വേരോ വിത്തോ നശിപ്പിക്കുന്നത് നിയമപരമായ കുറ്റമാണെന്ന പുതിയ അറിവ് പകർന്നുതന്നു. സൗദിയിൽ മറൈൻ ഫീൽഡിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു നന്ദു. നാടിനോടും പ്രകൃതിയോടുമുള്ള ഇഷ്ടമാണ് ആ ജോലി ഉപേക്ഷിക്കാൻ കാരണം. നെടുങ്ങോലത്തെ അഡ്വഞ്ചെർ ടൂറിസത്തിന്റെ സാധ്യത മനസ്സിലാക്കി അഖിലും സുഹൃത്തുക്കളും മാൻഗ്രോവ് അഡ്വഞ്ചെർ ടൂറിസം പദ്ധതി തുടങ്ങിയപ്പോൾ നന്ദുവും അവരുടെ കൂടെ ചേർന്നു. ‘ ഈ ജോലി ഞാൻ ആസ്വദിച്ച് ചെയ്യുന്നു. ഓരോ സഞ്ചാരികളുടെ കൂടെയും ഗൈഡായി പോകുമ്പോൾ വ്യത്യസ്തമായ അനുഭവമാണ്. വിദേശികൾക്കൊപ്പമാണ് യാത്രയെങ്കിൽ അധികം സംസാരിക്കാൻ പാടില്ല. അവര്‍ക്ക് നിശബ്ദമായി പ്രക‍ൃതിയെ ആസ്വദിച്ചുള്ള യാത്രയാണ് പൊതുവെ ഇഷ്ടം. 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com