ADVERTISEMENT

അനു സിത്താര എത്രയോ തവണ മുത്തങ്ങ വനത്തിലൂടെ കർണാടകയിലേക്കു പോയിട്ടുണ്ട്. കല്യാണം കഴിഞ്ഞതിനു ശേഷം വിഷ്ണുവിനൊപ്പം മുത്തങ്ങയിലൂടെ കടന്നു പോയതാണ് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത യാത്ര.

വിഷ്ണുവാണ് അന്നു കാറോടിച്ചിരുന്നത്. വിൻഡോ ഗ്ലാസ് താഴ്ത്തി അനു കാട്ടിലേക്കു നോക്കിയിരുന്നു. കുറച്ചു ദൂരം പോയപ്പോഴേയ്ക്കും ചാറ്റൽമഴ പെയ്തു. മഴയുടെ കുളിരണിഞ്ഞ് അനു പുറത്തേയ്ക്കു കൈകൾ നീട്ടിയപ്പോൾ അങ്ങു ദൂരെ ഒരു നിഴൽ. വെളുത്ത മുണ്ടും ഷർട്ടുമാണ് വേഷം. നരച്ച തലമുടി, വെളുത്ത താടി. കാറിനു പുറത്തേക്കു തലയിട്ട് ‘അച്ഛാ’ എന്നു വിളിച്ചു. പക്ഷേ, അനുവിന്റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി. കണ്ണുകൾ തിരുമ്മി പിന്നെയും നോക്കി. അതെ, കുട്ടിക്കാലം മുതൽ അച്ഛനെന്നു വിളിച്ചിരുന്ന മുത്തച്ഛൻ മഴ നനഞ്ഞ് നടുറോഡിൽ നിൽക്കുന്നു. എത്രനേരം അങ്ങനെ നോക്കിയിരുന്നുവെന്ന് അനുവിന് ഓർമയില്ല. കാറിന്റെ ഹോണടി കേട്ടാണ് ഞെട്ടിയുണർന്നത്. അപ്പോഴേയ്ക്കും മഴ തോർന്നിരുന്നു. നീണ്ടു കിടക്കുന്ന റോഡല്ലാതെ മുന്നിൽ മറ്റൊന്നുമില്ല. തിരികെ വീട്ടിലെത്തിയപ്പോൾ അമ്മ ഉമ്മറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു.

anusithara

‘‘ ഇന്ന് മുത്തച്ഛന്റെ ശ്രാദ്ധമാണ്. എത്ര പെട്ടന്നാണ് വർഷങ്ങൾ കടന്നു പോകുന്നത്’’ അമ്മ ഇതു പറഞ്ഞപ്പോൾ അനുവിന്റെ ശരീരം വിറച്ചു. തിരിച്ചൊന്നും പറയാനാവാതെ അനു കിടപ്പുമുറിയിലേക്ക് ഓടി. കുറേ നേരം ഒറ്റയ്ക്കിരുന്നു തേങ്ങിക്കരഞ്ഞു. ആ സംഭവത്തിനു ശേഷം ഓരോ തവണ വയനാട്ടിലെ വീട്ടിലെത്തുമ്പോഴും അനു മുത്തങ്ങയിൽ പോകാതെ മടങ്ങാറില്ല.

‘‘നമുക്കു പ്രിയപ്പെട്ടവർ വിട്ടു പിരിഞ്ഞാലും അവരുടെ സ്നേഹം നമുക്കൊപ്പമുണ്ട്. അവർക്കു പ്രിയപ്പെട്ട സ്ഥലത്ത് നമുക്ക് അവരുടെ സാന്നിധ്യം ചിലപ്പോൾ അനുഭവപ്പെട്ടേക്കാം’’ സ്നേഹവാത്സല്യങ്ങൾ ബാക്കിയാക്കി വിട്ടുപിരിഞ്ഞ മുത്തച്ഛന്റെ ഓർമകളിൽ ഈറനണിഞ്ഞ് അനു സിത്താര ജീവിതയാത്രയെക്കുറിച്ച് പറഞ്ഞു തുടങ്ങി.

ചെറുതുരുത്തിയിലെ ഗുരുകുലം

വയനാട്ടിൽ കൽപറ്റയിലാണ് ഞാൻ ജനിച്ചത്. കുന്നും മലയും കാടും ചുരങ്ങളുമുള്ള നാടാണ് വയനാട്. അവിടത്തെ പ്രകൃതിയും കാറ്റും ആസ്വദിച്ചാണ് സ്കൂളിൽ പോയിരുന്നത്.

anusithara-travel

വന്നു കയറുന്നവരേയും വീട്ടുകാരായി സ്വീകരിക്കുന്നതാണ് വയനാട്ടിലുള്ളവരുടെ രീതി. ഞങ്ങളുടെ അയൽപക്കത്ത് തമിഴ്നാട്ടിൽ നിന്നുള്ള ഒരു കുടുംബം താമസിച്ചിരുന്നു. ആ വീട്ടിലെ മണിക്കുട്ടിയായിരുന്നു ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ കൂട്ടുകാരി. മണിക്കുട്ടിയും കുടുംബവും തമിഴ്നാട്ടിലേക്ക് താമസം മാറിയതിനു ശേഷം അവരെ കാണാൻ ഞങ്ങൾ മധുരയിലേക്കു പോയി. കോഴിക്കോടു ചെന്ന് അവിടെ നിന്നാണു മധുരയിലേക്കുള്ള ട്രെയിനിൽ കയറിയത്. നാലാം ക്ലാസിൽ പഠിച്ചിരുന്ന എനിക്ക് ട്രെയിൻ യാത്ര നൽകിയ അദ്ഭുതം പറഞ്ഞറിയിക്കാനാവില്ല. ഓട്ടോയിലും ബസ്സിലും ഇരിക്കുമ്പോൾ വീഴാതിരിക്കാൻ പിടിക്കുന്നതു പോലെ ഇരുമ്പഴികളിൽ പിടിച്ചാണ് അന്നു ഞാൻ ട്രെയിനിൽ ഇരുന്നത്. തമിഴ്നാട്ടിലെ തെരുവുകളും മണിക്കുട്ടിയുടെ വീടും അവിടേക്കുള്ള വഴിയുമൊക്കെ ഇപ്പോഴും കൺമുന്നിലുണ്ട്.

എട്ടാം ക്ലാസിൽ എത്തിയപ്പോൾ പഠനത്തിനൊപ്പം നൃത്തവും പരിശീലിക്കാനായി കേരള കലാമണ്ഡലത്തിൽ ചേർന്നു. താമരശേരി ചുരമിറങ്ങി കോഴിക്കോട് കടന്ന് ഭാരതപ്പുഴ താണ്ടി ചെറുതുരുത്തിയിലേക്കുള്ള യാത്ര അന്നൊരു ‘സംഭവ’മായിരുന്നു. അക്കാലത്ത് വണ്ടിയിൽ കയറിയാൽ ഞാൻ ഛർദിക്കുമായിരുന്നു. ഭാരതപ്പുഴ കണ്ടപ്പോഴാണ് ചുരം കടന്നുള്ള യാത്രയുടെ കഷ്ടപ്പാടുകൾ മറന്നത്.

anusithara-travel1

കമലദളം ഷൂട്ട് ചെയ്ത സ്ഥലമാണ് കലാമണ്ഡലമെന്ന് അറിയാമായിരുന്നു. മോഹൻലാൽ ഡാൻസ് ചെയ്ത സ്ഥലം, ആ സിനിമയിൽ മോനിഷ നൃത്തം ചെയ്ത വേദി – കലാമണ്ഡലത്തിലെ ക്ലാസ് മുറികളിലൂടെ അത്ഭുതം നിറ‍ഞ്ഞ കണ്ണുകളുമായി ഞാൻ നടന്നു.

അവിടെ പഠനം ഗുരുകുല സമ്പ്രദായമായിരുന്നു. പുലർച്ചെ നാലരയ്ക്ക് പാട്ടു സാധകം, അതു കഴിഞ്ഞ് മെയ് സാധകം. പ്രഭാതഭക്ഷണം കഞ്ഞിയാണ്. രാവിലെ ഒൻപതു മുതൽ ഉച്ചവരെ നൃത്ത പരിശീലനം. ഉച്ചയ്ക്ക് വെജിറ്റേറിയൻ ഊണ്. അതു കഴിഞ്ഞ് നാലു മണിവരെ സ്കൂൾ പഠനം. മോഹിനിയാട്ടം സ്പെഷലൈസ് ചെയ്ത് ഭരതനാട്യം ഉപവിഭാഗമായാണ് ഞാൻ പരിശീലനം നടത്തിയത്. അവിടെ പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം പ്ലസ് വൺ, പ്ലസ് ടു പഠനത്തിനായി വയനാട്ടിലേക്കു മടങ്ങി. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ അഭിനയിച്ചത്. ചിത്രം പൊട്ടാസ് ബോംബ്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com