കൊച്ചിയുടെ ചലച്ചിത്രമുഖങ്ങളിലൂടെ
Mail This Article
വിനോദസഞ്ചാരികളുടെ ഇഷ്ടസങ്കേതമാണ് കൊച്ചി. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പേരും പെരുമയുമായി തലയുയർത്തിനിൽക്കുന്ന അറബിക്കടലിന്റെ റാണി. കടലും കായലും കരയും കൈകോർക്കുന്ന മനോഹര പ്രകൃതിയാണ് കൊച്ചിയുടേത്. ദിനംപ്രതി വികസിക്കുന്ന ഈ നഗരത്തിന്റെ പ്രാന്തപ്രകൃതിയിലൂടെ ഒരു യാത്ര. പതിവ് ഇടങ്ങളിൽ നിന്നു വിട്ടുമാറി, നഗരത്തിൽ നിന്ന് വഴിമാറിയുള്ള സഞ്ചാരം, അതായിരുന്നു ലക്ഷ്യം. ഈ യാത്രയെക്കുറിച്ച് ഓർത്തപ്പോൾ ആദ്യം മനസ്സിലേക്ക് വന്നത് വീരൻപുഴയാണ്.
നായരമ്പലം പഞ്ചായത്തിലെ നെടുങ്ങാട് ദ്വീപിന് അതിരിടുന്ന, കടക്കരക്കായൽ എന്നു പ്രദേശവാസികൾ വിളിക്കുന്ന, കൊച്ചിയുടെ സ്വന്തം വീരൻപുഴ. പശ്ചിമകൊച്ചിയുടെ ഹൃദയഭാഗത്തെ ശാന്തസുന്ദരമായ പ്രകൃതി. വേമ്പനാട്ടുകായലിലെ വടക്കേയറ്റമാണ് വീരൻപുഴ. വിശാലമായ ജലപ്പരപ്പും പൊക്കാളിപ്പാടങ്ങളും ചെമ്മീൻകെട്ടുകളും നിറഞ്ഞ പ്രദേശം.
മധുരരാജ ഫെയിം
2019 ലെ ‘മധുരരാജ’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നെടുങ്ങാട് ദ്വീപും വീരൻപുഴയും പുറംലോകമറിയുന്നത്. മുൻപ് ചെറിയ രംഗങ്ങളിൽ പല ചലച്ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഗ്രാമത്തിന്റെ പേര് പ്രശസ്തമായിരുന്നില്ല. മധുരരാജയ്ക്കു ശേഷം ‘ഷൂട്ടിങ് ഐലൻഡ്’ എന്ന ഓമനപ്പേരിലാണ് ഇവിടം അറിയപ്പെടുന്നത്. മധുരരാജയുടെ പ്രധാന സീനുകളിലും ട്രെയിലറുകളിലും നിറഞ്ഞുനിൽക്കുന്നത് വീരൻപുഴയും അതിന്റെ പശ്ചാത്തലവുമാണ്.
കൊച്ചി മറൈൻഡ്രൈവിൽ നിന്നു 12 കിലോമീറ്റർ സഞ്ചരിച്ചാൽ വീരൻ പുഴയിലെത്താം. ഗോശ്രീ പാലം കടന്ന് നായരമ്പലം ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുൻപ് വലത്തോട്ട് തിരിഞ്ഞാൽ നെടുങ്ങാട് ഗ്രാമമായി. മറൈൻഡ്രൈവിൽ നിന്നു 45 മിനിറ്റ് കൊണ്ട് അവിടെത്താം. ഗ്രാമത്തിലൂടെ കിഴക്കോട്ട് രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വീരൻപുഴയുടെ തീരത്തെ നെടുങ്ങാട് ജെട്ടിയായി.
മഴയൊഴിഞ്ഞ ഉച്ച നേരത്തായിരുന്നു യാത്ര. ഗോശ്രീ പാലം മുതൽ തിരക്കേറിയിരുന്ന പാത നെടുങ്ങാട്ടേക്ക് തിരിഞ്ഞപ്പോൾ ശാന്തമായി. ഗ്രാമജീവിതത്തിന്റെ സ്വച്ഛതയും ശാന്തതയും പേറുന്ന കാഴ്ചകൾ. വീടുകളും തെങ്ങിൻതോപ്പുകളും, ഇടയ്ക്ക് മാത്രം പ്രത്യക്ഷപ്പെടുന്ന കൊച്ചു കടകളും... വളവുകളും തിരിവുകളും പിന്നിട്ടു മുന്നോട്ടു പോകുമ്പോൾ ചെറുതോടുകളും പാലങ്ങളും കാണാം. നെടുങ്ങാട് ഗ്രാമത്തിന്റെ ചിതറിയ കരകളെ ബന്ധിപ്പിക്കുന്ന പാലങ്ങൾ. കുറേക്കൂടി മുന്നോട്ടു ചെല്ലുമ്പോൾ ചുറ്റും ജലാശയങ്ങളുടെ കാഴ്ച, പൊക്കാളി പാടങ്ങളാണ്. അവിടവിടെയായി ഒറ്റപ്പെട്ട ചെറുവള്ളങ്ങളും കെട്ടിയിട്ടിരിക്കുന്നു.
വീരൻപുഴയിലെ സായാഹ്നം
കറുത്ത് നീണ്ട വര പോലുള്ള റോഡിലൂടെ മുന്നോട്ടു ചെന്നു. ജെട്ടിയോട് ചേർന്ന് പത്തിരുപതാളുകൾ കെട്ടിയൊരുക്കി അലങ്കരിക്കുന്ന വള്ളങ്ങൾ, സംവിധായകൻ വിനയന്റെ പുതിയ ചിത്രമായ ‘പത്തൊൻപതാം നൂറ്റാണ്ടി’ന്റെ ഷൂട്ടിങ് ഒരുക്കങ്ങളാണ്. ഒന്നുരണ്ട് വണ്ടികളും റോഡിൽ പാർക്ക് ചെയ്തിട്ടുണ്ട്. നെടുങ്ങാട് ജെട്ടിയിൽ ചില പരിസരവാസികളുമായി സംസാരിച്ചു. സജയനും, രതീഷും, രൂപേഷും. ചെമ്മീൻ കെട്ടും കൃഷിയും പുറം പണികളുമായി ജീവിക്കുന്നവർ. അകലേക്ക് ചൂണ്ടി കടമക്കുടി - ചാത്തനാട് ദ്വീപുകളെ ബന്ധിപ്പിക്കുന്ന പാലങ്ങളും അവർ കാണിച്ചു.
വീരൻപുഴ ശാന്തമായിരുന്നു. വെള്ളം നിറഞ്ഞ് കായൽപോലെ പരന്ന പാടം. തെളിഞ്ഞ ആകാശം, ഇടയ്ക്ക് ഉരുണ്ടുകൂടിയ മഴമേഘങ്ങൾ. തലയുയർത്തിനിൽക്കുന്ന തെങ്ങുകൾ. പാടങ്ങളെ അതിരിടുന്ന വരമ്പത്തെ പച്ചപുതച്ച കുറ്റിച്ചെടികൾ. കുഞ്ഞോളങ്ങൾക്കൊപ്പം ചാഞ്ചാടുന്ന കൊച്ചു വള്ളങ്ങൾ, ഇതെല്ലാമാണ് ഇവിടത്തെ കാഴ്ചകൾ. തെക്ക്-പടിഞ്ഞാറ് അകലെ, ദൂരക്കാഴ്ചയിൽ കാണാം തലയെടുപ്പോടെ കൂറ്റൻ കെട്ടിടസമുച്ചയങ്ങൾ. മറൈൻഡ്രൈവിലെയും വല്ലാർപാടത്തെയും ഫ്ലാറ്റുകളും നിർമിതികളുമാണത്.