ADVERTISEMENT

പാവങ്ങളുടെ ഊട്ടി എന്ന് പറഞ്ഞു കളിയാക്കുമെങ്കിലും ഊട്ടിയോളം മനോഹരമായ ഒരു പ്രദേശമുണ്ട് കേരളത്തിൽ. മലപ്പുറത്ത് അരിമ്പ്രയിലാണ് ഹൃദയം നിറയുന്ന കാഴ്ചകളുള്ളത്. മിസ്ടി ലാൻഡ് എന്ന പാർക്കാണ് ഇവിടുത്തെ പ്രധാന ആകർഷണം. മറ്റു പാർക്കുകളെപ്പോലെ തന്നെ കുട്ടികൾക്ക് വേണ്ടി റൈഡുകളും കൗതുക കാഴ്ചകളും ഒരുക്കിയ പാർക്കാണിത്. പാർക്കിനകത്തു നിന്നുള്ള കാഴ്ചയാണ് പിന്നെയുള്ളത്. കണ്ണെത്താ ദൂരത്തോളം കിടക്കുന്ന പച്ചപ്പും മലകളും താഴ്‍‍‍വാരവും കോടമഞ്ഞും കണ്ടാൽ പിന്നെ എങ്ങനെയാണ് ഇവിടം ഊട്ടിയല്ലെന്നു പറയുക. അതുകൊണ്ട് തന്നെ ഇതിനെ മിനി ഊട്ടി എന്നാണു വിളിക്കുന്നത്. 

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലാണ് അരിമ്പ്ര എന്ന ഗ്രാമം. കേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഇപ്പോൾ ഇത്. സമുദ്രനിരപ്പിൽ നിന്ന് 445 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശമുള്ളത്. മറ്റെല്ലാ സവിശേഷതകളെക്കാളും അരിമ്പ്രയെ സ്പെഷ്യൽ ആക്കുന്നത് മറ്റൊന്നാണ് ഇവിടുത്തെ ഗ്ലാസ് പാലം. കേരളത്തിൽ തന്നെ വയനാട് 900  കണ്ടിയിലാണ് മറ്റൊരു ഗ്ലാസ് പാലമുള്ളത്, പക്ഷെ കേരളത്തിലെ ഏറ്റവും നീളം കൂടിയ കണ്ണാടിപ്പാലം ഇപ്പോൾ മലപ്പുറത്തെ അരിമ്പ്രയിലാണ്. 

പണ്ട് കണ്ണാടിപ്പാലത്തിലെ കാഴ്ചകൾ മലയാളി കണ്ടു കൊണ്ടിരുന്നത് വിഡിയോയിൽ മാത്രമായിരുന്നു. വിദേശ രാജ്യങ്ങളിലുള്ള പ്രശസ്തമായ കണ്ണാടിപ്പാലങ്ങളിലൂടെ അതി സഹായകമായി മനുഷ്യർ നടന്നു പോകുന്നതും നോക്കി ഭയപ്പെടുകയും കൗതുകപ്പെടുകയും ചെയ്തിട്ടുണ്ട് മലയാളികൾ. 

ഇവിടെ അതെ അവസരമാണ് മലപ്പുറം ഒരുക്കിയിരിക്കുന്നത്. കണ്ണാടിയിൽക്കൂടി നടക്കുമ്പോൾ താഴെ മരങ്ങളും പച്ചപ്പും കാണാം. 15  മീറ്ററോളം നീളമുണ്ട്‌ പാലത്തിനു. കണ്ണാടിപ്പാലം തരുന്ന രസവും അത് തന്നെയാണ്. ജൂലൈ ആദ്യം ഗ്ലാസ് പാലം മലപ്പുറത്ത് പണികളൊക്കെ അവസാനിപ്പിച്ച് കാഴ്ചക്കാർക്കായി തുറന്നു കൊടുത്തിട്ടേയുള്ളൂ. 100  രൂപയാണ് പാലത്തിലേക്കുള്ള എൻട്രി ഫീസ്. മിസ്ടി പാർക്കിനുള്ളിൽ തന്നെയാണ് ഈ 

പാലത്തിലേക്കുള്ള എൻട്രിയും. മിസ്ടി ലാൻഡ് രാവിലെ തന്നെ കാഴ്ചക്കാർക്കായി തുറന്നു കിടക്കുന്നു. രാത്രി ഒൻപത്‌ വരെ ഈ കാഴ്ചകൾ യാത്രികരെ കാത്തിരിക്കുന്നു. അതിരാവിലെ വന്നാൽ കോടമഞ്ഞും കണ്ണാടിപ്പാലവും വല്ലാത്തൊരു അനുഭവമാകുമെന്നുറപ്പ്. മലപ്പുറം - കോഴിക്കോട് റോഡിൽ നിന്ന് പോകുമ്പോൾ അറവങ്കരയിൽ നിന്ന് 4 കിലോമീറ്റർ ദൂരത്തിൽ സഞ്ചരിച്ചാൽ ഈ മിസ്ടി പാർക്കിലെത്താം. 

English Summary: Mini Ooty Tourist Attraction in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com