വെറും ട്രിപ്പുകളല്ല, ഇൗ പെൺയാത്രയ്ക്ക് പ്രത്യേകതയുണ്ട്; ബുള്ളറ്റിൽ ഒറ്റയ്ക്ക് യാത്ര നടത്തുന്ന യുവതി
Mail This Article
ഇടുക്കിയിലെ മൂടൽമഞ്ഞു പൊതിയുന്ന വഴികളിലൂടെ കൃഷ്ണാ വിമലിന്റെ ബുള്ളറ്റ് യാത്രകൾ വെറും ട്രിപ്പുകളല്ല. ഇടുക്കിയുടെ കാർഷിക- സുഗന്ധ വിളകൾ തിരഞ്ഞെടുക്കാനും അവ എറണാകുളത്തെത്തിക്കാനുമാണ് ആ ബുള്ളറ്റ് ഓടിക്കൊണ്ടിരിക്കുന്നത്. റേസ് ട്രാക്കിൽ പരിശീലനം നേടിയ കൃഷ്ണയ്ക്ക് റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡാണ് സന്തതസഹചാരി. ആ ബൈക്കിൽ കറങ്ങുന്നതാണു പാഷൻ. അതുകൊണ്ടുതന്നെ തന്റെ ബിസിനസ് ആവശ്യത്തിനുള്ള യാത്രയും ബുള്ളറ്റിലാക്കി.
ലോക്ഡൗൺ കാലത്താണ് ചെറിയ തോതിൽ സ്വന്തം സുഗന്ധവ്യഞ്ജന ബിസിനസ് തുടങ്ങാൻ കട്ടപ്പന സ്വദേശിനി കൃഷ്ണ ആലോചിച്ചത്. ഫ്രഷ് വിളകൾ നാട്ടിൽ ലഭിക്കും. അവ എറണാകുളം നഗരത്തിലെത്തിച്ച് വിതരണം ചെയ്യാനായിരുന്നു പദ്ധതി. അങ്ങനെ സീക്രട്ട് ഡയമണ്ട് എന്ന പേരിൽ ഫ്രഷ് സുഗന്ധവിളകൾ കൊച്ചിയിലെത്തി. ഇതിനായി ഫാമുകളിൽ നേരിട്ടുപോയി കണ്ട് വിളകളുടെ ഗുണനിലവാരം ഉറപ്പാക്കാനാണ് യാത്രകൾ. ബുള്ളറ്റ് സ്റ്റാൻഡേർഡ് 350 യുടെ ത്രോട്ടിൽ ബിസിനസ് ആവശ്യങ്ങൾക്കും തിരിഞ്ഞു. നഗരത്തിലെ മുന്തിയ റസ്റ്ററന്റുകളിൽ സീക്രട്ട് ഡയമണ്ട്സ് ഇടം പിടിച്ചുതുടങ്ങി.
ചെറുപ്പത്തിലേ ബൈക്കിനോടുള്ള ഇഷ്ടം എത്തിച്ചതാണ് ബുള്ളറ്റിലേക്ക്. യാത്രകൾ– ചെറുതാകട്ടെ, വലുതാകട്ടെ– ഓരോന്നും ആസ്വദിക്കാറുണ്ട്. അതുകൊണ്ടാകാം വിളകളുടെ ഗുണനിലവാരം ഉറപ്പാക്കാനും മറ്റുമുള്ള യാത്രകൾ ഒരിക്കലും ബിസിനസ് ആവശ്യങ്ങൾക്കുള്ളതാണെന്നു തോന്നാത്തത്.
കട്ടപ്പനയ്ക്കടുത്തുള്ള പുറ്റടി സ്പൈസസ് പാർക്കിലുള്ളവർ വഴിയാണ് ഗുണനിലവാരവും മറ്റും വിലയിരുത്താൻ കൃഷ്ണ പഠിക്കുന്നത്. സ്പൈസസ് മാത്രമല്ല നല്ല തേനും ഈ ബുള്ളറ്റ് യാത്രയുടെ ഭാഗമായി കൊച്ചിയിലെത്തുന്നുണ്ട്. ഫംഗസ് ബാധിക്കാത്ത നല്ലയിനം വിളകളുള്ളിടത്തേക്കു മാത്രമേ ഈ സ്റ്റാൻഡേർഡ് 350 യുടെ ചക്രം വീണ്ടുമെത്തുകയുള്ളൂ.
ആദ്യ ലോക്ഡൗൺ കാലത്ത് വീട്ടിൽനിന്നുള്ള ഉൽപന്നങ്ങൾ വാട്സാപ് സ്റ്റാറ്റസ് ആക്കുവാൻ തുടങ്ങിയപ്പോൾത്തന്നെ സുഹൃത്തുക്കൾ അവ എത്തിച്ചുനൽകാമോ എന്നു ചോദിച്ചുതുടങ്ങി. നിറം ചേർക്കാത്ത ഏലത്തിന്റെയും ഫംഗസ് പിടിക്കാത്ത കുരുമുളകിന്റെയുമൊക്കെ വില ആഹാരപ്രിയർക്കു ശരിയായി മനസ്സിലാകുമല്ലോ. സ്റ്റാറ്റസുകളുടെ ചുവടുപിടിച്ചു വിതരണം കാര്യക്ഷമമാക്കിയപ്പോൾ ബുള്ളറ്റ് കൂടുതലോടാൻ തുടങ്ങി. ബുള്ളറ്റോടിച്ചു ബിസിനസിനു വരുന്ന പെൺകുട്ടിയെ കണ്ട്, കുട്ടികളായാൽ ഇങ്ങനെ ധൈര്യം വേണം എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ചവരേറെ.
ബുള്ളറ്റിനോടുള്ള പ്രേമം റൈഡുകൾക്കപ്പുറം കൃഷ്ണയെ എത്തിച്ചത് വിഖ്യാത മോട്ടർ ബൈക്ക് റേസിങ് ചാംപ്യൻ രജിനി കൃഷ്ണന്റെ അക്കാദമിയിലേക്ക്. രജിനി അക്കാദമി ഓഫ് കോംപറ്റീവ് റേസിങ് (ആർഎസിആർ) കോയമ്പത്തൂരിലെ കരി മോട്ടർ സ്പീഡ് വേ ട്രാക്കിൽ നടത്തിയ പരിശീലനത്തിന് അന്നുണ്ടായിരുന്നതും ആകെയൊരു പെൺകുട്ടി. വേഗത്തിനോടുള്ള പ്രണയത്തിനെക്കാൾ യുവാക്കളെ സുരക്ഷിതമായി ബൈക്കോടിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു ആ പരിശീലനം. ജീവിതം സുരക്ഷിതമാക്കാനും നല്ല സുഗന്ധവ്യഞ്ജനങ്ങൾ നൽകി ഉപയോക്താക്കൾക്കു നല്ല അനുഭവം നൽകാനുമാണ് കൃഷ്ണയും ബുള്ളറ്റും ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്.
English Summary: Kerala Woman who Travel around India Solo in her Bullet