ADVERTISEMENT

ഭൂമിയെപ്പോലെത്തന്നെ മനസ്സിനെയും തണുപ്പിക്കുന്ന കാലമാണ് മണ്‍സൂണ്‍. പച്ചയുടെ പ്രഭയില്‍ മഴത്തുള്ളികള്‍ തിളങ്ങുന്ന പുലര്‍കാലങ്ങളും കിടക്ക വിട്ടെഴുന്നേല്‍ക്കാന്‍ മടുപ്പ് തോന്നിക്കുന്ന മനോഹരമായ പ്രഭാതങ്ങളും... പിന്നെ മലയാളികളെ സംബന്ധിച്ചിടത്തോളം ‘മഴയും കട്ടന്‍ചായയും ജോണ്‍സണ്‍ മാഷിന്‍റെ പാട്ടും’ എന്നും അന്തസ്സാണല്ലോ! നനഞ്ഞ് കയറാന്‍ മടിയില്ലാത്തവര്‍ക്ക് മായികമായ ഒട്ടേറെ യാത്രാനുഭവങ്ങളാണ് മണ്‍സൂണ്‍ കാത്തുവയ്ക്കുന്നത്. ഹില്‍സ്റ്റേഷനുകളിലാവട്ടെ, അത് മഴയ്ക്കൊപ്പം മഞ്ഞിന്‍റെയും നൃത്തമാണ്. ആ അനുഭവം ഏറ്റവും സുന്ദരമായി ആസ്വദിക്കാനാവുന്ന ഇടമാണ് മറയൂര്‍. 

ഇക്കുറിയും മഴക്കാലം മറയൂരിനെ തൊടുമ്പോള്‍ ആ മാന്ത്രികതയ്ക്ക് ഒട്ടും കുറവില്ല. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നാര്‍ യാത്രക്കാരും കേരളത്തില്‍ നിന്നുള്ള സഞ്ചാരികളുമെല്ലാം വീണ്ടും എത്തുമ്പോള്‍ കൂടുതല്‍ സുന്ദരിയായി മറയൂര്‍ ഒരുങ്ങിക്കഴിഞ്ഞു. മഴക്കാലത്ത് ഇവിടെ ട്രെക്കിങ്ങിനും കാഴ്ചകള്‍ കാണാനുമെല്ലാമായി എത്തുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.

കരിമ്പിന്‍ കാടുകളും കരിനീലമലകളും

കേരളത്തിന്‍റെ കശ്മീരായ മൂന്നാറിനടുത്താണ് എന്നത് ഇവിടേക്ക് എത്തുന്നത് കൂടുതല്‍ എളുപ്പമാക്കുന്നു. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മറയൂരിലേക്ക് മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ മാത്രമാണ് ദൂരം. കരിമ്പിന്‍ കാടുകളും കരിനീലമലകളും അതിരിടുന്ന മറയൂര്‍ എക്കാലത്തും കണ്ണിനു കുളിരേകുന്ന കാഴ്ചയാണെങ്കിലും മഴക്കാലം അല്‍പ്പം സ്പെഷ്യലാണ്.

marayoor
Munnar Valley.Manu M Nair/shutterstock

ശിലായുഗം മുതല്‍ക്കുള്ള കഥ പറയാനുണ്ട് മറയൂരിന്. പുരാതനകാലത്ത് മനുഷ്യരെ അടക്കിയിരുന്ന മുനിയറകള്‍ ചരിത്രകുതുകികള്‍ക്ക് കൗതുകമുണര്‍ത്തും. മറയൂര്‍ കോളനി കഴിഞ്ഞ് ഹൈസ്‌കൂളിലേക്കുള്ള വഴിയില്‍ ഇത്തരം മുനിയറകള്‍ ധാരാളം കാണാം. ഒരാള്‍ക്ക് നില്‍ക്കാനും കിടക്കാനും കഴിയുന്നത്ര വലുപ്പമുള്ളതാണ് ഈ മുനിയറകള്‍.

പതിനെട്ടാം നൂറ്റാണ്ടില്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇവിടേക്ക് കുടിയേറിയവര്‍ നിര്‍മിച്ച കാന്തല്ലൂര്‍, കീഴാന്തൂര്‍, കരയൂര്‍, മറയൂര്‍, കൊട്ടകുടി എന്നീ അഞ്ച് ഗ്രാമങ്ങളെ ഒന്നിച്ചുചേര്‍ത്ത് അഞ്ചു നാട് എന്നാണ് പണ്ടുകാലത്ത് വിളിച്ചിരുന്നത്. കൃഷിയും തനതായ സംസ്കാരവും വിശ്വാസങ്ങളും ആഘോഷങ്ങളുമെല്ലാമായി അവര്‍ജീവിച്ചു പോന്നു. ഇന്നും അവയുടെ അലയൊലികള്‍ മറയൂരില്‍ അനുഭവിക്കാം. 

ലോകത്തിനു മുന്നില്‍ മറയൂരിന്‍റെ പ്രശസ്തി ഉയര്‍ത്തിയത് ഇവിടുത്തെ സ്പെഷ്യല്‍ ശര്‍ക്കരയും ചന്ദനക്കാടുകളുമാണ് എന്നു പറയാം. പരമ്പരാഗത രീതിയില്‍ ശര്‍ക്കര ഉണ്ടാക്കുന്ന ആയിരത്തിലേറെ കര്‍ഷകര്‍ ഇവിടെയുണ്ട്. മാത്രമല്ല, കരിമ്പ്‌ കൃഷി 1500 ഏക്കര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. ശര്‍ക്കര നിര്‍മ്മിക്കുന്ന കാഴ്ച ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് നേരിട്ട് കാണാം.

marayoor1
Marayoor.DSLucas/shutterstock

ചന്ദനഗന്ധമൊഴുകിയെത്തുന്ന മറയൂരിലെ ദിനരാത്രങ്ങള്‍ അതിലേറെ സ്പെഷ്യലാണ്. സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള മറയൂര്‍ വനത്തില്‍ 65,000- ത്തിനു മുകളില്‍ ചന്ദനമരങ്ങളുണ്ടെന്നാണ് കണക്ക്. സന്ദര്‍ശകര്‍ക്ക് ഇവിടെ വനംവകുപ്പിന്‍റെ ചന്ദന ഡിപ്പോ കാണാം, ചന്ദനത്തടിയില്‍ നിന്ന് വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് നേരിട്ട് കണ്ട് മനസിലാക്കാം. വനംവകുപ്പിന്‍റെ അനുമതിയോടെ കാട്ടിലൂടെ നടന്ന് ചന്ദനമരങ്ങള്‍ കാണാനും അവസരമുണ്ട്. ഇരുന്നൂറില്‍പ്പരം ഇനം പക്ഷികളും കുരങ്ങന്‍, മലയണ്ണാന്‍, വരയാട്, ആന, കടുവ, പുലി, പുള്ളിമാന്‍ തുടങ്ങിയ ഒട്ടനേകം ജീവജാലങ്ങളും ഈ കാട്ടില്‍ വസിക്കുന്നു. മണ്‍സൂണ്‍ കാലത്താവട്ടെ വര്‍ണാഭമായ ചിത്രശലഭങ്ങളെയും കാണാം.

English Summary: Best Places to Visit in Marayur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com