ADVERTISEMENT

പ്രകൃതിയിലെ മനുഷ്യനിർമിതമായ വിസ്മയങ്ങളിൽ അലിഞ്ഞു ചേരുകയെന്നാൽ നമ്മിലെ ഉത്തരവാദിത്തത്തെ തൊട്ടുണർത്തലാണ്. സംഹാരകനായ മനുഷ്യനിൽനിന്ന് സ്രഷ്ടാവിലേക്കുള്ള പ്രയാണം. കൊല്ലം ജില്ലയിലെ പരവൂരിനടുത്ത് നെടുങ്ങോലത്തേക്ക് അത്തരമൊരു തീർഥയാത്ര പോവുക. ഇത്തിക്കരയാർ ഒഴുകിയിറങ്ങിയ പഴയ പാടശേഖരങ്ങളിൽ കാണാം ആ മനുഷ്യനിർമിത പ്രകൃതി വിസ്മയം. 

1410161081
Munroe Island. Libin Kallada Photography/shutterstock

ഇവിടെ മനുഷ്യന് സ്രഷ്ടാവിന്റെ ദൗത്യം നൽകിയത് പത്തിരുപത്തിരണ്ടു വർഷം മുൻപ് സർക്കാരാണ് എന്നതാണ് അഭിമാനകരം. ചെമ്മീൻ കൃഷി ചെയ്യണോ പകരം കണ്ടൽ വച്ചു പിടിപ്പിക്കണോ? അങ്ങനെ നട്ടു വളർത്തിയ കണ്ടൽക്കാടുകൾ സമ്മാനിക്കുന്ന സുഭഗദർശനം.

കണ്ടൽക്കാഴ്ചകളിലേക്ക്

തിരുവനന്തപുരത്തുനിന്നു പോയാൽ ദേശീയ പാതയിൽ പാരിപ്പള്ളിയിൽനിന്ന് ഇടത്തേക്കു പോവുക. നെടുങ്ങോലമെത്തി കുളിക്കടവെന്നോ വടക്കേമുക്ക് കടവെന്നോ ചോദിക്കുക. കടവിലെത്തിയാൽ അവിടെനിന്നു നാടൻ വഞ്ചിയിൽ വേണം കണ്ടൽക്കാഴ്ചകളിലേക്ക് തുഴയാൻ. കൊല്ലത്തുനിന്നു തീരദേശ പാത വഴി എത്താമെങ്കിലും റോഡ് മോശമായതിനാൽ ചാത്തന്നൂരിനു മുൻപ് വലത്തേക്കു തിരിഞ്ഞ് പരവൂർ റൂട്ട് പിടിക്കുക. 

1719082663
Canoe journey at Munroe island. Sarath Sreekantan/shutterstock

ഉപ്പു കടവ്, കൊച്ചാലുംമൂട് എന്നിവിടങ്ങളിൽനിന്നും തോണിയിൽ പോകാം. എവിടെനിന്നു പോയാലും ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ ജലയാത്ര പാടില്ല. മോട്ടർ ബോട്ടുകൾ ഒഴിവാക്കുക. ചേരക്കോഴികൾക്കും കൃഷ്ണപ്പരുന്തിനും ശബ്ദശല്യമരുത്. കുളിക്കടവിൽ മാൻഗ്രൂവ് അഡ്വഞ്ചേഴ്സ് സുരക്ഷിത യാത്ര ഒരുക്കുന്നുണ്ട്.

കുളിക്കടവിൽനിന്നു തോണി നീങ്ങുക കൊച്ചാറിലൂടെയാണ്. ഇത്തിക്കരയാറിന്റെ ഭാഗം തന്നെ. പിന്നെ മാലാക്കായലും പാട്ടക്കായലും പരവൂർക്കായലിന്റെ ഒരു ഭാഗവുമൊക്കെച്ചേർന്ന് ജല സമൃദ്ധിയൊരുക്കുന്ന കാഴ്ച കാണാം. ഇതിൽ പല ഭാഗങ്ങളും പണ്ട് വയലേലകളായിരുന്നത്രേ. മണ്ണെടുത്ത് വയലുകൾ ജലാശയങ്ങളായി. പത്തിരുപത്തിരണ്ട് വർഷം മുമ്പ് കൊഞ്ചുകൃഷിക്കായി നൽകിയ ഭാഗങ്ങളിൽ സർക്കാർ നിബന്ധന പ്രകാരം കണ്ടലുകൾ നട്ടു. അതിപ്പോൾ വളർന്ന് പ്രകൃതിക്കു സുരക്ഷിതത്വവും മനുഷ്യന് ദർശന സൗഭാഗ്യവും അരുളുന്നു.

കണ്ടലുകൾ തീർത്ത പ്രവേശന കവാടങ്ങളും ടണലുകളുമാണ് പ്രധാന ആകർഷണം. രണ്ടു ടണലുകളിൽ ഒന്നിന് ഏകദേശം ഇരുനൂറു മീറ്ററും മറ്റേതിന് നൂറ്റിമുപ്പതോളം മീറ്ററും നീളം വരും. ഈ ടണലുകളിൽ പ്രവേശിച്ചാൽ നാമേതോ നാകലോകം പൂകിയ പ്രതീതിയാണ്. അതുവരെയില്ലാത്ത ഒരു ചെറു കുളിര് വിരുന്നിനെത്തും.

1410227579
Munroe Island, Kollam. Libin Kallada Photography/shutterstock

റൈസോഫോറ കുടുംബക്കാരൻ ചുവന്ന കണ്ടൽ തന്നെയാണ് മുഖ്യം. പിന്നെ ചുളളിക്കണ്ടലും സുന്ദരിക്കണ്ടലും കടക്കണ്ടലും ഒക്കെയുണ്ട്. പതിമൂന്നോളം ഇനം പക്ഷികളെക്കാണാം. പെലിക്കൺ വിഭാഗത്തിലെ പുള്ളിച്ചുണ്ടനും ചൂളൻ എരണ്ടയും (whistling duck) ചേരക്കോഴിയും (snake bird) സൈബീരിയൻ ക്രെയിനും കടൽക്കാക്കയും ചായമുണ്ടിയും (purple heron) ചാരമുണ്ടിയും (grey heron) ഒക്കെയുണ്ട് കൂട്ടത്തിൽ.

kollam-travel
Image Source: Prasanth Vasudev Tourism

മാൻഗ്രൂവ് അഡ്വഞ്ചേഴ്സിലെ നന്ദുവാണെങ്കിൽ ഓരോ സ്ഥലത്തിനും ഓരോ പേര് ചാർത്തിക്കൊടുത്തിട്ടുണ്ട്. വാവലുകൾ കൂടുതൽ ഉള്ളിടം ബാറ്റ് ഫോറസ്റ്റ്, പരുന്തും കാട്, .... അങ്ങനെയങ്ങനെ. ഇടയ്ക്ക് തോണിയിൽ നിന്നിറങ്ങി വിശാലമായ ജലാശയത്തിൽ നിൽക്കാനും നടക്കാനും പറ്റിയ ഇടമുണ്ട്. അവിടെ മുട്ടോളം വെള്ളമേ ഉള്ളൂ.

kollam-travel5
Image Source: Prasanth Vasudev Tourism

കൊല്ലം ജില്ലയുടെ ശക്തി

കൊല്ലം ജില്ലയുടെ ശക്തി തന്നെ അഷ്ടമുടിക്കായലും ശാസ്താംകോട്ടക്കായലും കാഞ്ഞിരോട്ട് കായലും പരവൂർ കായലും വട്ടക്കായലും ഇത്തിക്കരയാറും കല്ലടയാറും ഉൾപ്പെടുന്ന ജലാശയങ്ങളാണ്. നെടുങ്ങോലത്തുനിന്നു തോണിയിൽ പൊഴിക്കരയെത്തിയാൽ പരവൂർ കായലിന് നടുക്ക് പത്തു മുപ്പത് മീറ്റർ വ്യാസമുള്ള മണൽ ദ്വീപ് കാണാം. പണ്ട് ഇത്തിക്കരയാറിൽനിന്നു രണ്ട് കടത്ത് കടന്നാൽ മയ്യനാട് എത്താമായിരുന്നു. അന്ന് നെടുങ്ങോലത്തു നിന്നൊക്കെ പഠിക്കാൻ പോയിരുന്നത് അങ്ങിനെയായിരുന്നത്രേ.

നെടുങ്ങോലം നിവാസികൾ സാഗർ സുരേഷും അഖിലും ചേർന്നാണ് കുളിക്കടവിന് സമീപം മാൻഗ്രൂവ് അഡ്വഞ്ചേഴ്സ് തുടങ്ങിയത്. കയാക്കിങ് ആണ് മുഖ്യ ഇനം. അതിൽത്തന്നെ ടൂറിങ് കയാക്കുകൾ മുഖ്യം. ആവശ്യമെങ്കിൽ സീ കയാക്കുമുണ്ട്. കയാക്ക് പോകുന്നതിന് മുമ്പ് പരിശീലകർ പരിശീലനം നൽകും.

kollam-travel3

മൺറോ തുരുത്ത് വരെ കയാക്കിങ്

ജനുവരിയിൽ അമേരിക്കക്കാരായ ചില അതിഥികൾക്കായി നെടുങ്ങോലം മുതൽ മൺറോ തുരുത്ത് വരെ കയാക്കിങ് നടത്താനൊരുങ്ങുകയാണ് സാഗറും അഖിലും. രണ്ടു ദിവസം നീളുന്ന കയാക്കിങ്. ഏറെയും പ്രഖ്യാപിത ജലപാതയിലൂടെ. കേരളത്തിന്റെ സാധ്യതകൾ ലോകത്തിനു മുന്നിൽ തുറന്നു കിടക്കുമ്പോൾ അത്തരം സാധ്യതകൾ നിയമപരമായും സുരക്ഷിതമായും പ്രകൃതി സൗഹൃദമായും പ്രയോജനപ്പെടുത്തി ദൈവത്തിന്റെ സ്വന്തം നാടിന്റെ ഖ്യാതി കൂടുതൽ പരത്തുകയും സാമ്പത്തികവും സാമൂഹികവുമായ പുരോഗതി കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നവരെ നമുക്ക് അഭിനന്ദിക്കാം. സാഗറും അഖിലും മാതൃകയാണ്. കയാക്കിങ് കൂടാതെ ദേശാടനപ്പക്ഷികളുടെ സ്വർഗമായ പോളച്ചിറ കേന്ദ്രമാക്കി 11 കി.മീ. നീളുന്ന ഗൈഡഡ് സൈക്കിൾ ടൂറും തോണി യാത്രയും ഇവർ ഒരുക്കുന്നു. എഴുനൂറോളം കണ്ടൽത്തൈകൾ ഇരുവരും ചേർന്ന് വച്ചു പിടിപ്പിച്ചു കഴിഞ്ഞു. കൂടുതൽ തൈകൾ നടാനൊരുങ്ങുന്നു. നമുക്ക് നഷ്ടമായ പ്രകൃതി വിസ്മയങ്ങളെ നമുക്കു തന്നെ തിരിച്ചു പിടിക്കാം. കേരളം ദൈവത്തിന്റെ സ്വന്തം നാടായി ദേശാന്തരങ്ങൾ ഇനിയും കീഴടക്കട്ടെ.

English Summary:Munroe Island deal spot for Canal Cruise in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com