ADVERTISEMENT

കേരളത്തിലെ ഗ്രാമീണ കാഴ്ചകൾ തേടി ഇന്ന് വിദേശികൾ മാത്രമല്ല സ്വദേശീയരും എത്തിച്ചേരാറുണ്ട്. കായലും നെൽപ്പാടങ്ങളും രുചിയൂറും നാടൻ വിഭവങ്ങളുമൊക്കെയായി ആരെയും ആകർഷിക്കുന്ന നിരവധിയിടങ്ങൾ ഇവിടെയുണ്ട്. ഗ്രാമീണ ടൂറിസത്തിനു പ്രാധാന്യം നൽകി പല പദ്ധതികളും വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കിയിട്ടുണ്ട്. അതിലൊന്നാണ് കോട്ടയത്തെ മറവൻതുരുത്ത്.

സാർവദേശീയ തലത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഇന്റർനാഷനൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസത്തിന്റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ള അവാർഡ് നിർണയ ജൂറിയുടെ പ്രത്യേക പ്രശംസയാണ്  മറവൻതുരുത്ത് പഞ്ചായത്തിലെ വാട്ടർ സ്ട്രീറ്റിനു ലഭിച്ചത്. ജല സംരക്ഷണ ടൂറിസം പ്രവർത്തനങ്ങളുടെ വിഭാഗത്തിലായിരുന്നു കേരളത്തിനുള്ള അംഗീകാരം. പദ്ധതി തികച്ചും ജനകീയമായിരുന്നെന്ന് പുരസ്കാരം നൽകിയ ജൂറി വിലയിരുത്തി. 

മാലിന്യം കെട്ടിക്കിടന്ന കനാലുകളും ജലാശയങ്ങളും ആഴം കൂട്ടി വൃത്തിയാക്കി സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ് പദ്ധതി. ജലാശയങ്ങളുടെ  സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം വിരിക്കുകയും ഈ ജലാശയങ്ങളെ കയാക്കിങ് ഉൾപ്പെടെയുള്ള ടൂറിസം പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു. ക്രിസ്മസ് അവധിക്കാലത്ത് നിരവധിപേരാണ് മറവൻതുരുത്തിന്റെ ഗ്രാമകാഴ്ചകളിലേക്ക് യാത്ര തിരിക്കുന്നത്. ഗ്രാമകാഴ്ചകള്‍ക്കൊപ്പം കയാക്കിങ്ങാണ് ഹൈലൈറ്റ്. 

 

മറവൻതുരുത്തിലെ 18 നീരൊഴുക്കുകൾ ടൂറിസം പദ്ധതിയുടെ ഭാഗമായി മാറിയപ്പോൾ നാടിന്റെ സൗന്ദര്യം പ്രദേശവാസികളെ മാത്രമല്ല, വിദേശകളെയും ആകർഷിച്ചു. അതോടെ നാട്ടുകാർ ടൂറിസത്തിൽ കൂടുതൽ താൽപര്യമുള്ളവരായി മാറി. ഉത്തരവാദിത്തത്തോടെ ടൂറിസം പദ്ധതി ജനങ്ങൾതന്നെ ഏറ്റെടുത്തു. ഓരോ പ്രദേശത്തും ജനകീയമായി ഒരു ടൂറിസം ഡെസ്റ്റിനേഷൻ രൂപപ്പെടുത്തുന്ന പ്രവർത്തനമാണ് സ്ട്രീറ്റ് പദ്ധതിയിൽ നടത്തി വരുന്നത്. 

 

പൊളിയാണ് കയാക്കിങ്ങ്

 

മൂഴിക്കലും പഞ്ഞിപ്പാലത്തും നിന്നും ആരംഭിക്കുന്ന കയാക്കിങ് അരിവാൾ തോടിലൂടെ ചുറ്റി മൂവാറ്റുപുഴയാറിലൂടെ സഞ്ചരിക്കും. 3.5 കിലോമീറ്ററോളം ദൂരം കയാക്കിങ് ചെയ്യാൻ സൗകര്യമുണ്ട്. വൈകുന്നേര സമയത്താണെങ്കിൽ സൂര്യാസ്തമയം കണ്ട് മനസു നിറയ്ക്കാം. മൂന്നു മണിക്കൂർ നീളുന്നതാണ് ട്രിപ്പ്. 

∙സമയം – രാവിലെ 6ന് ആരംഭിച്ച് വെയിലിന്റെ കാഠിന്യം അനുസരിച്ച് 9വരെ തുടരും. ഉച്ച കഴിഞ്ഞ് 3 മുതൽ 6.30 വരെ.

∙പ്രത്യേകതകൾ – ഒരാൾക്കും, രണ്ടു പേർക്ക് ഒരുമിച്ചും യാത്ര ചെയ്യാൻ കഴിയുന്നതും, നിന്ന് തുഴയുന്ന എസ്‌യുപി എന്നീ വിധത്തിലുള്ള കയാക്കുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കയാക്കിങ് ചെയ്യുന്ന 5 പേർക്ക് ഒരാൾ എന്നുള്ള രീതിയിൽ സേഫ്റ്റി ഗാർഡ്. ‌ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് സൗകര്യം.

∙ഫീസ് – ഓരോ ദിവസത്തെയും തിരക്ക് അനുസരിച്ച് ഒരാൾ കണക്കിൽ 500 മുതൽ 1000വരെ രൂപ നൽകേണ്ടി വരും.

∙സൗകര്യങ്ങൾ – സഞ്ചാരികൾക്ക് ശുചിമുറി, ലഘുഭക്ഷണം, വാഹനങ്ങൾക്ക് പാർക്കിങ്. മുൻകൂട്ടി പറഞ്ഞാൽ ഉച്ചയ്ക്ക് നല്ല നാടൻ ഊണും തോടുകളുടെ വശങ്ങളിലിരുന്ന് ഗ്രാമീണ ഭംഗി ആസ്വദിച്ച് കഴിക്കാം.

മറവൻതുരുത്തിലേക്ക് എത്താൻ 

വൈക്കം എറണാകുളം റൂട്ടിൽ ടോൾ ജംക്‌ഷനിൽ‍ നിന്നും പാലാംകടവ് റൂട്ടിലേക്ക് അര കിലോമീറ്റർ സഞ്ചരിച്ചാൽ പഞ്ഞിപ്പാലത്ത് എത്താം. കുലശേഖരമംഗലം ക്ഷേത്രത്തിന് സമീപത്ത് ആറ്റുവേലക്കടവ് റോഡിലേക്ക് കയറി അര കിലോമീറ്റർ സഞ്ചരിച്ചാൽ മൂഴിക്കൽ വായനശാലയുടെ മുൻപിൽ‍ എത്താം. ഈ രണ്ട് സ്ഥലങ്ങളിലാണ് കയാക്കിങ് സ്റ്റാർട്ടിങ് പോയിന്റുകൾ.

തലയോലപ്പറമ്പിൽ നിന്ന് എത്തുകയാണെങ്കിൽ പാലാംകടവ് – ടോൾ റോഡിൽ 3 കിലോമീറ്ററോളം പിന്നിട്ടാൽ പഞ്ഞിപ്പാലത്ത് എത്താം.കൂടുതൽ വിവരങ്ങൾക്കായി – 9746167994.

English Summary: Maravanthuruthu Village Tour Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com