കേരളത്തിലെ ഏറ്റവും മനോഹരമായ യാത്രാനുഭവം സമ്മാനിക്കുന്ന ജലപാതകളിലൊന്നാണ് ആലപ്പുഴ - കോട്ടയം ജലപാത. സ്ഥിരം യാത്രികര്‍ക്കു പുറമേ കുറഞ്ഞ ചെലവില്‍ തനി നാടന്‍ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളും ഈ ജലപാതയില്‍ യാത്രക്കാരാവാറുണ്ട്. എന്നാല്‍ പായലും പോളയും വളരെയധികം കൂടിയതോടെ കോട്ടയം ആലപ്പുഴ ബോട്ടു സര്‍വീസുകള്‍ തന്നെ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
കോട്ടയം കോടിമതയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള ബോട്ട് സര്‍വീസുകളാണ് പ്രധാനമായും പ്രതിസന്ധിയിലായിരിക്കുന്നത്. എട്ടു സര്‍വീസുകള്‍ നടത്തിയിരുന്ന ജലഗതാഗതവകുപ്പ് ഇപ്പോള്‍ രണ്ട് സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ കോടിമതയില്‍ നിന്ന് നടത്തുന്നത്. ബാക്കി സര്‍വീസുകള്‍ വെട്ടിക്കാനത്തു നിന്നാണ് സര്‍വീസ് നടത്തുന്നത്.

ചെറുതോടുകളുടെയും തെങ്ങിൻതോപ്പുകളുടെയും കമനീയ ഭംഗിയും ആസ്വദിച്ച ബോട്ട് യാത്ര ശരിക്കും വിസ്മയമാണ്. കായൽക്കാറ്റേറ്റുള്ള യാത്രക്കായി മിക്കവരും ഹൗസ്ബോട്ടാണ് തfരഞ്ഞെടുക്കുന്നത്. ഭീമമായ തുക ഒാർക്കുമ്പോൾ സാധാരണക്കാരിൽ ചിലരെങ്കിൽ പിന്നിലേക്ക് വലിയും. കുറഞ്ഞ ചെലവിൽ കായൽകാഴ്ച ആസ്വദിച്ച് യാത്രചെയ്യാം. തിരക്കുകളിൽ നിന്നും മാറി കുടുംബവുമൊത്ത് സായാഹനം ചിലവഴിക്കാൻ ഇതിലും മികച്ചയിടം വേറെ കാണില്ല. അതാണ് കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള ബോട്ട് യാത്ര. അവധിക്കാലമായതോടെ മിക്കവരും കുടുംബമായി ഇങ്ങനയൊരു യാത്ര പ്ലാൻ ചെയ്താലും മിക്കവരും പിന്നോട്ട് വലിയുകയാണ്. അതിന്റെ പ്രധാനകാരണവും ബോട്ട് സർവീസുകൾ നിർത്തിയതാണ്.

1886 ൽ കോടിമതയിൽ നിന്ന് പുത്തൻതോട് വെട്ടി കോട്ടയം ജലപാതയെ കുമരകവുമായി ബന്ധിപ്പിക്കുന്നതിനു മുൻപ് ഏറെ സജീവമായിരുന്നു ഈ ജലമാർഗം. അതിന്റെ ശേഷിപ്പായി 200 വർഷത്തിലേറെ പഴക്കമുള്ള വിളക്കുമരം ബോട്ട് യാത്രയിൽ കാണാം. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോ 1815ൽ സ്ഥാപിച്ച ലൈറ്റ് ഹൗസ് മൺറോ വിളക്ക് എന്നും അറിയപ്പെട്ടിരുന്നു. വർഷങ്ങളോളം പ്രവർത്തനം നിലച്ചിരുന്ന ഇത് അടുത്തകാലത്ത് വൈദ്യുതീകരിച്ച് പ്രവർത്തനം പുനരാരംഭിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു.
കുറഞ്ഞ ചെലവിലെ ഇൗ ബോട്ട് യാത്ര ദുരിതമോ?
പോളയുടേയും പായലിന്റെയും ശല്യം കുറവുള്ള രാവിലെ ഏഴരക്കും ഒൻപതരക്കും ആലപ്പുഴയില്‍ നിന്ന് തിരിക്കുന്ന ബോട്ടുകള്‍ മാത്രമാണ് കോടിമതയില്‍ എത്തുന്നത്. ഈ സമയത്ത് കനാലില്‍ വെള്ളം കൂടുന്നതിനാല്‍ പോളകള്‍ക്കിടയിലൂടെ ബോട്ടുകള്‍ക്ക് സഞ്ചരിക്കാനാവും. എന്നാല്‍ ഉച്ചയോടെ പോള തിങ്ങി നിറയുന്നതോടെ ബോട്ടുകള്‍ എഞ്ചിന്‍ ചൂടായി ബോട്ട് നിന്നു പോകുന്നതുമാണ് വെല്ലുവിളിയാകുന്നത്.

യാത്രാ ബോട്ടുകളുടെ പ്രൊപ്പല്ലറില്‍ പോള കുടുങ്ങുന്നതും യാത്ര തടസപ്പെടുത്താറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ജീവനക്കാര്‍ ഇറങ്ങി പോള നീക്കിയാണ് സര്‍വീസ് തുടരുന്നത്. പലപ്പോഴും വളരെയധികം സമയമെടുത്താണ് സര്‍വീസ് പൂര്‍ത്തിയാക്കുന്നതും. പോളയുടെ ഭാഗത്തേക്ക് എത്തുന്നതോടെ ബോട്ടിന്റെ വേഗത കുറക്കുന്നതും യാത്രാ സമയം വര്‍ധിപ്പിക്കുന്നു.

കോടിമതയിലേക്ക് പായല്‍ കയറി തുടങ്ങുന്ന സമയത്തു തന്നെ നീക്കം ചെയ്തിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ ഇത്ര രൂക്ഷമാവില്ലായിരുന്നുവെന്ന അഭിപ്രായവും ഉയരുന്നുണ്ട്. കോടിമതയില്‍ അടക്കം നേരത്തെ പല തവണ പായല്‍ നീക്കിയിട്ടുണ്ടെങ്കില്‍ വീണ്ടും നിറയുകയാണ്. ജല സേചന വകുപ്പിന്റെ ചുമതലയിലുള്ളതാണ് കനാല്‍. കൊടൂരാറ്റിലും പോളയും പായലും ശല്യമാകുന്നുണ്ട്.
വൈകുന്നേരം 5.15ന് ആലപ്പുഴയില്‍ നിന്നു ആരംഭിക്കുന്ന സര്‍വീസ് രാത്രി എട്ടുമണിയോടെയാണ് കോട്ടയത്ത് എത്തുന്നത്. രാത്രി വെളിച്ചം പോലുമില്ലാത്ത പ്രദേശങ്ങളില്‍ ഇറങ്ങേണ്ടി വരുന്നത് വലിയ തോതില്‍ ബുദ്ധിമുട്ടാവുന്നുണ്ട്. കുറഞ്ഞ ചെലവില്‍ കായല്‍ സൗന്ദര്യം ആസ്വദിക്കാനാവുമെന്നതിനാല്‍ വേനലവധിയായതിനാല്‍ നിരവധി പേര്‍ കുടുംബ സമേതം ആലപ്പുഴ കോട്ടയം ബോട്ട് യാത്രക്കെത്താറുണ്ട്. അവരില്‍ പലരും കോടിമതയില്‍ നിന്നും ബോട്ടുകളില്ലെന്ന സാഹചര്യത്തില്‍ യാത്ര പോലും വേണ്ടെന്നു വയ്ക്കുന്നുണ്ട്.
English Summary: Kottayam Alappuzha Boat Service