കേരളത്തിലെ മിനി ഗോവയിൽ പോയിട്ടുണ്ടോ? വീക്കെൻഡ് യാത്രയ്ക്ക് സൂപ്പർ ഡെസ്റ്റിനേഷനാണ്...

Mail This Article
റീലിൽ കണ്ടിട്ടുണ്ട്... നേരിൽ കണ്ടിട്ടില്ല, വിഡിയോ കാണാൻ കൊള്ളാം പക്ഷേ പോകാണോ?
ഇങ്ങനെ ഒരുപാട് സംശങ്ങളാണ് യാത്ര പോകാൻ നിൽക്കുമ്പോൾ. റീൽസിൽ കണ്ട് കണ്ട് പലർക്കും ഷെയർ ചെയ്തു കൊടുത്തിട്ടുമുണ്ടാകും. അത്തരത്തിൽ ഒരുപാട് ആളുകൾ ഷെയർ ചെയ്തതും അന്വേഷിച്ചതുമായ സ്ഥലമാണ് കൊളാവി ബീച്ച്. വെറും കൊളാവി അല്ല, മിനി ഗോവ എന്നു കൂടിയാണ് സന്ദർശകർ ഈ സ്ഥലത്തെ വിളിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് ഈ കിടിലൻ സ്ഥലം. ഈ ആഴ്ചയിൽ എങ്ങോട്ട് പോകണമെന്ന് ആലോചിക്കുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ ഒരു സുന്ദര ബീച്ച് തന്നെയാണിത്.
നല്ലൊരു ദിവസം അല്ലെങ്കിൽ സുന്ദരമായ ഒരു സായാഹ്നം ലക്ഷ്യമാക്കി കോഴിക്കോട് ജില്ലയിൽ വരുന്നവർക്ക് ഈ സ്ഥലം ഒന്നു ട്രൈ ചെയ്ത് നോക്കാം. കടലിന്റെ ഇരമ്പലിനപ്പുറം കാതുകളടപ്പിക്കുന്ന ബഹളം ഇല്ല, നിന്നു തിരിയാൻ പറ്റാത്തത്ര തിരക്കില്ല എന്നതും ഇവിടത്തെ പ്രത്യേകതയാണ്. മറ്റൊരു കാര്യം അധികം ആർക്കുമറിയാത്ത ഒരു ഹിഡൺ സ്പോട്ട് കൂടിയായിരുന്നു കൊളാവി. പിന്നീട് റീലുകളൊക്കെ വന്ന് കൊളാവിയെ വൈറലാക്കി. ഒന്നല്ല ഒട്ടനവധി റീലുകളിൽ മിനി ഗോവ എന്ന് പറഞ്ഞാണ് കൊളാവി ബീച്ച് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കാഴ്ചയിലും ഭംഗി ഏറെയാണ്. ഭൂപ്രകൃതിയിൽ ഗോവയോട് സാമ്യമുള്ളതിനാലാണ് ഈ പേര് വന്നത്. ഗോവയോട് സമാനമായ മണൽ ബീച്ചും ഇവിടുത്തെ പ്രത്യേകതയാണ്.
കോഴിക്കോട് ടൗണിൽ നിന്ന് ഒരു 45 കിലോ മീറ്റർ ദൂരമുണ്ട് ഇങ്ങോട്ട്. വടകരയിൽ നിന്ന് 13 കിലോമീറ്ററും. പയ്യോളിയിൽ നിന്നും ഏകദേശം എട്ട് കിലോമീറ്ററുമാണ് ബീച്ചിലേക്കുള്ള ദൂരം. കൊളാവി ബീച്ചിലേക്ക് രണ്ട് വഴികളാണുള്ളത്. അതിൽ കാട് നിറഞ്ഞ വഴിയാണ് കുറച്ചുകൂടെ രസകരം. അതുവഴി നടക്കുമ്പോൾ കാണുന്നത് കോടപ്പുഴയാണ്. പുഴയുടെ അരികിലായി കണ്ടൽ കാടുകളും മരങ്ങളും തിങ്ങിനിറഞ്ഞിരിക്കുകയാണ്. ഈ കണ്ടൽക്കാടുകൾ നട്ടുപിടിപ്പിച്ചതിന് ശേഷം വളർന്നു പന്തലിച്ചതാണ് എന്നാണ് ഇവിടെ താമസിക്കുന്നവർ പറയുന്നത്. പുഴയും കടലും സംഗമിക്കുന്ന സ്ഥലം കൂടിയാണിത്. തിര കരയിലേക്ക് കയറിവന്ന് ഒരു പ്രത്യേക സ്ഥലത്ത് എത്തുമ്പോൾ ഒന്ന് വട്ടം തിരിയും. അപ്പോൾ അടിതെറ്റി കടലിലേക്ക് വീഴാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മുൻപരിചയം ഇല്ലാത്തവർ കടലിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കേണ്ടതാണ്. കടലിന് എതിർവശം നോക്കിയാൽ വടകര സാൻഡ് ബാങ്ക്സ് ബീച്ച് കാണാൻ സാധിക്കും. അതിരാവിലെയോ വൈകുന്നേരങ്ങളിലോ ബീച്ചിലേക്ക് പോകുന്നതാണ് നല്ലത്. സ്വർണ നിറത്തിലുള്ള മണൽ , കാറ്റ്, ശാന്തമായ അന്തരീക്ഷം ഇവയെല്ലാം കൂടി വരുമ്പോൾ മികച്ച അനുഭവമായിരിക്കും സന്ദർശകർക്ക് ലഭിക്കുക. ഫോട്ടോ ഷൂട്ടുകൾക്ക് പറ്റിയ ഇടമായതിനാൽ തന്നെ നിരവധി പേർ ഇവിടെ എത്താറുണ്ട്. അസ്തമയ കാഴ്ചയോ അതി മനോഹരം. യാത്രയിൽ കോട്ടപ്പുറം ബീച്ചും കടന്നാണ് കൊളാവിയിലെത്തുന്നത്. ഇവിടെ നിന്നാൽ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ വെള്ളിയാങ്കല്ലും കാണാനാകും. പോർച്ചുഗീസ് ആധിപത്യത്തിനെതിരെ ശക്തമായ ചെറുത്തു നിൽപ് നടത്തിയ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർമാർക്ക് പോരാട്ടങ്ങൾക്ക് കടലിൽ ഇടത്താവളം നൽകിയ സ്ഥലമായിരുന്നു വെള്ളിയാങ്കല്ല്. എം.മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങൾ’ എന്ന നോവലിലൂടെ പിൽക്കാലത്ത് സാഹിത്യാസ്വാദകരുടെ മനസ്സിലും വെള്ളിയാങ്കല്ല് ഇടംനേടി.
ബീച്ചിന്റെ മറ്റൊരു പ്രധാന സവിശേഷത ആമകളാണ്. വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകൾ തീരത്ത് മുട്ടയിടാൻ വരും. നവംബർ – ഡിസംബർ മാസങ്ങളിലാണ് ഇത് കാണാനാവുക. ഏറെ പ്രത്യേകതയുള്ള ഈ ആമകളെ സംരക്ഷിക്കാനായി ‘തീരം’ എന്ന പേരിൽ സംരക്ഷണ കേന്ദ്രവും നിലവിലുണ്ട്.
ഇനി എങ്ങനെ എത്താം
കോഴിക്കോട് നിന്നും പയ്യോളിയിൽ വരിക. അവിടെ നിന്നും പയ്യോളി റെയിൽവേ രണ്ടാം ഗേറ്റ് കടന്ന് ഒരു ഇടുങ്ങിയ റോഡിലെത്തും. ഇതുവഴി യാത്ര തുടർന്നാൽ തീരത്തോടു ചേർന്ന റോഡിലെത്താം. ഇവിടെ തെങ്ങിൻ തോപ്പാണ്. ഇതിനിടയിലൂടെയുള്ള റോഡിലൂടെ പോയാൽ കൊളാവി പാലവും കണ്ട് നേരെ എത്തുന്നത് പാർക്കിങ് ഏരിയയിലേക്കാണ്. വണ്ടിയുമായി വരുന്നവർ ഇവിടെ പാർക്ക് ചെയ്യുക. പിന്നെ മുന്നിലുള്ള വഴിയായ കണ്ടൽക്കാടുകൾക്കിടയിലൂടെയെല്ലാം നടന്ന് എത്തുന്നത് ഈ മിനി ഗോവയിലാണ്.
(റീൽസുകളിൽ കണ്ട് നേരിട്ട് ആ സ്ഥലത്തേക്ക് പോകുമ്പോൾ ചിലർക്ക് ആ സ്ഥലം ഇഷ്ടമായെന്ന് വരില്ല. എന്നാൽ മറ്റു ചിലർക്ക് ഇഷ്ടപ്പെട്ടെന്നും വരാം.)
Disclaimer : കടൽ കാണുമ്പോൾ ആവേശം തോന്നിയേക്കാം, പക്ഷെ ചാടിയിറങ്ങരുത്, സൂക്ഷിക്കണം