രാഷ്ട്രീയ കരുനീക്കങ്ങൾ തുടരുന്നതിനിടെ റിസോർട്ടുകളിൽനിന്നു റിസോർട്ടുകളിലേക്കു എംഎൽഎമാരെ മാറ്റുകയാണു പാർട്ടികൾ. നിർണായക ദിനമായ ഇന്നലെ ബെംഗളൂരുവിലെ ഈഗിൾടൺ റിസോർട്ടിലായിരുന്നു കോൺഗ്രസ് എംഎൽഎമാർ. കോൺഗ്രസിന്റെ ‘ക്രൈസിസ് മാനേജർ’ ഡി.കെ. ശിവകുമാറിനാണു പാർട്ടി എംഎൽഎമാരുടെ പൂർണ ചുമതല.
തായ് രുചികൾ മുതൽ പരമ്പരാഗത കന്നഡ രുചികള്‍ വരെ ഈഗിൾടൺ റിസോർട്ടിൽ ലഭിക്കും. മാംസാഹാരം ഇഷ്ടപ്പെടുന്നവർക്കായി ചിക്കൻ ലെമൺ കോറിയാൻഡർ സൂപ്പും സസ്യാഹാരം താൽപര്യമുള്ളവർക്കു ഗ്രീൻ പീസിന്റെയും ഡ്രൈഡ് ഒറിഗാനോയുടെയും വെളുത്തുള്ളിയുടെയും പ്രത്യേക ആഹാരവുമാണ് ഇവിടുത്തെ പ്രത്യേകതകൾ.
സ്ലൈസ്ഡ് ചിക്കൻ, കോറി ഘാസി (ചിക്കൻ), മട്ടൺ ദം ബിരിയാണി, പാലക് ഡോ പിയാസ, നിസാമി ഹന്ദി, ഫ്രൈഡ് എഗ് പ്ലാന്റ്, പാസ്ത, ആലൂ കാപ്സികം, ദാൽ മക്ഖാനി തുടങ്ങിയവയും ഇവിടുത്തെ പ്രത്യേകതകളാണ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വാർത്തകളിൽ നിറഞ്ഞതാണ് ഈഗിൾടൺ റിസോർട്ട്. ഗുജറാത്തിൽ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ രാജ്യസഭയിലേക്കുള്ള വിജയം ഉറപ്പാക്കാൻ 44 ഗുജറാത്ത് എംഎൽഎമാരെ ഒരാഴ്ചയിലേറെ ഇവിടെ പാർപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ ഡി.കെ.ശിവകുമാറിനെതിരെ ആരംഭിച്ച ആദായ നികുതി റെയ്ഡിന്റെ നിയമ നടപടികൾ ഇന്നും തുടരുകയാണ്.