മടിക്കേരി(കർണാടക) ∙ പ്രളയക്കെടുതിയെ തുടർന്നു കുടകിലേക്ക‌് സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക‌് നിബന്ധനകളോടെ പിൻവലിച്ചു. അബി വെള്ളച്ചാട്ട മേഖലകൾ ഉൾപ്പെടെയുള്ള ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക‌് പ്രവേശനമില്ലെന്ന നിബന്ധനയിലാണ‌് വിലക്കു നീക്കിയത‌്.
ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും റോഡുകളും പാലങ്ങളും തകർന്നതിനാൽ ഒന്നരമാസമായി കുടകിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നില്ല. കുടകിലെത്തുന്നവരുടെ സുരക്ഷ മാനിച്ചും യാത്രാക്ലേശം പരിഗണിച്ചുമാണ‌് ജില്ലാ ഭരണകേന്ദ്രം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചത‌്.
തകർന്ന റോഡുകളും പാലങ്ങളും താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയാണ‌് പലയിടത്തും ചെറിയ വണ്ടികളെങ്കിലും കടന്നുപോകാൻ പാകപ്പെടുത്തിയത‌്.നിബന്ധനകൾ പാലിച്ചു വേണം ടൂറിസ‌്റ്റുകൾ കുടകിലെത്താനെന്ന‌് കുടക‌് ഡപ്യൂട്ടി കമ്മിഷണർ(കലക്ടർ) പി.ഐ.ശ്രീവിദ്യ അറിയിച്ചു.