യാത്രാപ്രേമികളുടെ ഇഷ്ടപ്പെട്ട ഇടമാണ് മൂന്നാർ. പച്ചപ്പും മഞ്ഞും തണുപ്പും ആസ്വദിക്കാൻ മൂന്നാറിലേക്കുള്ള യാത്ര ആരെയും മോഹിപ്പിക്കും. ഇപ്പോൾ വിനോദസഞ്ചാരികളുടെ ഇടയിൽ മൂന്നാറിന് പ്രിയമേറിയിരിക്കുകയാണ്. മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് അതിശൈത്യം, ഉണർവേകുകയാണ്. താപനില പൂജ്യത്തിന് താഴെയായതോടെ വിദേശ സഞ്ചാരികൾ ഉൾപ്പടെ മൂന്നാറിലേക്കുള്ള തിരക്കും വർദ്ധിച്ചു.
പച്ചവിരിച്ച പുൽമേടുകളെല്ലാം അതിശൈത്യം അടയാളമിട്ടു കഴിഞ്ഞു. സിനിമാഫ്രെയിമുകളിൽ കണ്ടു മറഞ്ഞ വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കും വിധം മൂന്നാറും മാറിയിരിക്കുന്നു. അക്ഷരാർഥത്തിൽ മഞ്ഞിൽ കുളിച്ച് നിൽക്കുകയാണ് മൂന്നാർ.അതിശൈത്യത്തിലും തണുപ്പിന്റെ ലഹരിയറിയാനും മഞ്ഞണിഞ്ഞ കഴ്ചകൾ കാമറയിലൂടെ പകർത്താനും സഞ്ചാരികളുടെ തിരക്കാണ്.
മഞ്ഞും കുളിരും ആസ്വദിക്കാനെത്തുന്നവർ മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും യാത്ര തിരിക്കാറുണ്ട്. രാജമലയും ഇരവികുളം ദേശീയോദ്യാനവും കണ്ടാണ് മടങ്ങുന്നത്.ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമല കാണാനെത്തുന്ന സന്ദർശകർക്ക് ഇനി ‘വരയാടിനെ’സ്വന്തമാക്കാം. മൂന്നാറിന്റെ മുഖമുദ്രയായ വരയാടുകളുടെ മിനിയേച്ചർ രൂപങ്ങളാണു വനം വകുപ്പിന്റെ രാജമലയിലെ ഇക്കോ ഷോപ്പിലുളളത്. വില 290 രൂപ.