ഉത്സവ ലഹരിയിൽ ശംഖുമുഖം; ബീച്ച് കാര്‍ണിവലിൽ തീരത്തിന് പുതുവർണം!
Mail This Article
തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചിൽ പോയിട്ടുള്ളത് നിലവിൽ ചെന്നാൽ ലഭിക്കുന്നത് ഒരു പുത്തനനുഭവമായിരിക്കും. ശംഖുമുഖം കടപ്പുറത്തിന് പുതിയ നിറം. തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലുള്ള ശംഖുമുഖം ആര്‍ട് മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബീച്ച് കാര്‍ണിവലാണ് ശംഖുമുഖം തീരത്തെ വർണാഭമാക്കിയിരിക്കുന്നത്. വിവിധ നിറങ്ങളില്‍ ആറാടിക്കുന്ന സിംക്രണൈസ്ഡ് ലൈറ്റിംഗാണ് ഏറ്റവും വലിയ ആകര്‍ഷണം. ഇൗ മാസം 28 വരെ ബീച്ച് കാര്‍ണിവല്‍ നീളും.
എല്ലാ ദിവസവും വൈകിട്ട് വിവിധ കായിക മല്‍സരങ്ങളും രാത്രി കലാപരിപാടികളും അരങ്ങേറും. തലസ്ഥാന നഗരത്തില്‍ ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനോടൊപ്പം വൈലോപ്പള്ളി സംസ്കൃതി ഭവന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയും ബീച്ച് കാര്‍ണിവലില്‍ കൈകോര്‍ക്കുന്നുണ്ട്.
25ന് വൈകിട്ട് നാലിന് ബീച്ച് ഫുട്ബോള്‍ മല്‍സരം, രാത്രി ഏഴിന് ദിവ്യ നെടുങ്ങാടിയുടെ മോഹിനിയാട്ടം തുടര്‍ന്ന് പി.ഭാസ്കരന്‍ സ്മൃതി ഗീതം. 26ന് വൈകിട്ട് നാലിന് ബീച്ച് വോളിബോള്‍ മല്‍സരം, രാത്രി ഏഴിന് തെയ്യം. അഗ്നി ഘണ്ടാകര്‍ണന്‍ ഉള്‍പ്പെടെ പ്രമുഖങ്ങളായ മൂന്ന് തെയ്യക്കോലങ്ങള്‍ മലബാറിന്റെ അനുഷ്ഠാന രീതിയില്‍ ശംഖുമുഖം തീരത്ത് അവതരിപ്പിക്കപ്പെടും. 27ന് വൈകിട്ട് നാലിന് സ്ത്രീകളുടെ വടംവലി മല്‍സരം, രാത്രി ഏഴിന് കര്‍ണാടകയില്‍ നിന്നുള്ള നാടോടി കലാരൂപമായ ദൊല്ലു കുനിത. സമാപന ദിവസമായ 28ന് രാത്രി ഏഴിന് ജോബ് കുര്യനും ആന്‍ ആമിയും നയിക്കുന്ന മ്യൂസിക്കല്‍ ബാന്‍ഡിന്റെ സംഗീത നിശയും ഉണ്ടായിരിക്കും.
കലാ വിന്യാസങ്ങള്‍, ഫുഡ് കോര്‍ട്ട്, ആരോഗ്യ പ്രദര്‍ശനം, പുസ്തകമേള എന്നിവയും ബീച്ച് കാര്‍ണിവലിന്റെ ഭാഗമായുണ്ട്. കാര്‍ണിവലില്‍ എത്തുന്നവരുടെ പോര്‍ട്രെയ്റ്റുകള്‍ ചിത്രകലാ വിദ്യാര്‍ഥികള്‍ തല്‍സമയം വരച്ചുനല്‍കും. ബീച്ച് കാര്‍ണിവലിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
ശംഖുമുഖം ആര്‍ട് മ്യൂസിയത്തില്‍ നടന്നുവരുന്ന ‘ബോഡി’ പ്രദര്‍ശനം സംസ്ഥാനത്തെ കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി വരികയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 55 കലാകാരരാണ് ഈ പ്രദര്‍ശനത്തില്‍ ചിത്രങ്ങളും ശില്‍പങ്ങളും കലാവിന്യാസങ്ങളുമായി അണിനിരന്നിട്ടുള്ളത്. മ്യൂസിയം സന്ദര്‍ശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.