വേളാങ്കണ്ണി എക്സ്പ്രസിന് വൻവരവേൽപ്പ്
Mail This Article
പുനലൂർ∙ എറണാകുളം വരെ നീട്ടിയ വേളാങ്കണ്ണി എക്സ്പ്രസിന്റെ കന്നിയാത്രയിൽ ആവേശത്തോടെ യാത്രക്കാർ. 3 മാസം മുൻപാണു വേളാങ്കണ്ണി എക്സ്പ്രസ് ഓടിത്തുടങ്ങിയത്. ഞായർ വൈകിട്ട് അഞ്ചിനു വേളാങ്കണ്ണിയിൽനിന്നു തിരിച്ചു തിങ്കൾ രാവിലെ 8.45 കൊല്ലത്ത് എത്തുകയും തിരികെ വൈകിട്ട് 4ന് തിരിച്ചു ചൊവ്വ രാവിലെ വേളാങ്കണ്ണിയിൽ എത്തുകയും ചെയ്യുന്ന രീതിയിലായിരുന്നു സമയക്രമീകരണം.
കേരളത്തിൽനിന്നു പോകുന്ന തീർഥാടകർക്കു വേളാങ്കണ്ണിയിൽ എത്തി മടങ്ങിവരുന്നതിനു മറ്റു യാത്രാമാർഗങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. പുതിയ ട്രെയിൻ വന്നതോടെ ഞായർ രാവിലെ വേളാങ്കണ്ണിയിൽ എത്തുന്നവർക്ക് 12 മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം വൈകിട്ടു ട്രെയിനിൽ കേരളത്തിലേക്കു പുറപ്പെടാം. ഇന്നലെ പുനലൂരിൽ യാത്രക്കാർ വൻസ്വീകരണമാണ് ഏർപ്പെടുത്തിയത്. 2 ലോക്കോപൈലറ്റുമാരെയും മാലയിട്ടു സ്വീകരിച്ചു. പുനലൂരിൽ നിന്ന് ഇരുനൂറിലധികം യാത്രക്കാർ വേളാങ്കണ്ണിക്ക് പോകാനെത്തി.
ട്രെയിൻ സമയം
രാവിലെ 11ന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും 06015- നമ്പർ വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ ശനി യാത്ര തിരിച്ച് കൊല്ലത്ത് 02.45 ന് എത്തും. തുടർന്ന് 04.25 ന് പുനലൂരും 06.55 ന് ചെങ്കോട്ടയിലും 09.25 ന് വിരുദുനഗറിലും 10.35 ന് മാനമധുരയിലും01.55 ന് തിരുച്ചിയിലും ഞായർ രാവിലെ 7ന് വേളാങ്കണിയിലും എത്തും. തിരിച്ച് ഞായർ വൈകിട്ട് 06.50ന് വേളാങ്കണിയിൽ നിന്നും 06016–ം നമ്പർ എക്സ്പ്രസ് പുറപ്പെട്ട് 09.40ന് തിരുച്ചിയിലും 12.10ന് മാനമധുരയിലും 01.45ന് വിരുദ്നഗറിലും 04:45 ന് ചെങ്കോട്ടയിലും തിങ്കൾ രാവിലെ 6.45ന് പുനലൂരിലും 8ന് കൊല്ലത്തും 12.30ന് എറണാകുളത്തും എത്തും.