കാനഡയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് താങ്ങാനാവാതെ വിദ്യാർഥികൾ
Mail This Article
കാനഡ യാത്രയ്ക്ക് ലക്ഷങ്ങൾ മുടക്കേണ്ട അവസ്ഥയിലാണിപ്പോൾ യാത്രക്കാർ. വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതാണ് കാരണം. ഇപ്പോൾ കാനഡയിലേക്ക് ഇക്കണോമി ടിക്കറ്റ് എടുക്കണമെങ്കിൽ ഒന്നര ലക്ഷം രൂപയെങ്കിലും വേണം. വിദ്യാർഥികളെയാണ് ഇത് കൂടുതൽ ബാധിച്ചത്. സെപ്റ്റംബർ പകുതി വരെ ഈ നില തുടരുമെന്നു പറയുമ്പോൾ പ്രതിസന്ധിയിൽ ആകുന്നത് അവിടെ പോകാൻ തയാറായി നിൽക്കുന്നവരാണ്.
കാനഡയിലേക്കുള്ള വൺ സൈഡ് ഇക്കണോമി ടിക്കറ്റിനു മാത്രം ഇപ്പോൾ 125000 രൂപയാണ്. സെപ്റ്റംബറിൽ ആരംഭിക്കുന്ന കോഴ്സുകൾക്കു ചേർന്ന വിദ്യാർഥികളാണ് യാത്രക്കാരിൽ ഭൂരിഭാഗവും. അവരിൽ നല്ല ശതമാനത്തിനും ഈ നിരക്ക് താങ്ങാനാവുന്നതല്ല.
സീസൺ സമയത്ത് മിക്ക എയർലൈൻ കമ്പനികളും മത്സരിച്ച് ടിക്കറ്റ് വില കുറയ്ക്കാറുണ്ട്. ഇപ്പോൾ ഓഫ് സീസണായതിനാലാണ് നിരക്ക് വർധനവെന്നാണ് പറയുന്നത്. എന്നാൽ ഈ സമയത്ത് തുടങ്ങുന്ന ക്ലാസുകൾക്കായുള്ള വിദ്യാർഥികളുടെ യാത്ര മുടങ്ങിയാൽ അത് അവരുടെ ഭാവിയെ ബാധിക്കും. സീസൺ നോക്കി യാത്ര ചെയ്താൽ നഷ്ടപ്പെടുന്നത് തങ്ങളുടെ വിലപ്പെട്ട സമയവും വിദ്യാഭ്യാസവുമായതിനാൽ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് അവർ.
കേരളത്തിൽ നിന്നു കാനഡയിലേക്കു കുടിയേറുന്നവരിൽ ഭൂരിഭാഗവും വിദ്യാർഥികളായതിനാൽ വിമാനക്കമ്പനികളുടെ കൊള്ള അവർക്ക് താങ്ങാവുന്നതിനും അപ്പുറമാണ്.
വിദ്യാർഥികൾക്ക് ഒപ്പം കാനഡയിലേക്കു കുടിയേറാൻ കുടുംബസമേതം തയാറായി നിൽക്കുന്നവരും ഉയർന്ന ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യേണ്ട ഗതികേടിലാണിപ്പോൾ. കടം വാങ്ങിയും ബാങ്ക് ലോൺ എടുത്തുമെല്ലാമാണ് മിക്ക കുട്ടികളെയും മികച്ച പഠനത്തിനായി മാതാപിതാക്കൾ കാനഡ പോലെയുള്ള രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. അവരെ സംബന്ധിച്ച് ഈ ടിക്കറ്റ് നിരക്ക് വർധന താങ്ങാനാവില്ല.