മൂന്നാറിലും വാഗമണ്ണിലും പൊൻമുടിയിലും മഴക്കെടുതി; വിനോദയാത്രകൾ ഒഴിവാക്കാം
Mail This Article
സ്ഥല ഭേദമന്യേ കേരളത്തിലുടനീളം കനത്ത മഴതുടരുകയാണ്. മലയോരമേഖലകളിൽ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തിലുളള സാഹചര്യത്തിൽ വിനോദസഞ്ചാരികൾ യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്.
മഴക്കെടുതിയിൽ മൂന്നാർ, വാഗമണ്ണിൽ ഉരുൾപൊട്ടി
മൂന്നാറിലെ കനത്ത മഴയെത്തുടർന്ന് പെരിയവര പാലം ഒലിച്ച് പോയിരിക്കുകയാണ്. മറയൂര്‍ ഫോണ്‍ ഉൾപ്പെടെയുള്ള ബന്ധങ്ങൾ നിലച്ചു. പൂപ്പാറ തോണ്ടിമലയിൽ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു. കൂടാതെ രാജാക്കാട് വെള്ളത്തൂവൽ റോഡിൽ പന്നിയാർ കുട്ടി ഭാഗത്ത് റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങിയതിനാൽ രാവിലെ മുതൽ ഗതാഗതം തടസപ്പെട്ടിരിക്കുന്നു. മാങ്കുളം മേഖലയിൽ വഴികളെല്ലാം ബ്ളോക്കാണ്. ചെറുതോണി - നേരിമംഗലം റൂട്ടിൽ കീരിത്തോട്ടിൽ ഉരുൾപൊട്ടിയിട്ടുണ്ട്. മണ്ണിടിച്ചിൽ കാരണം പല ഇടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മൂന്നാർ ,വണ്ടിപ്പെരിയാർ ടൗണുകൾ വെള്ളത്തിനടിയിലാണ്. മറ്റു ജില്ലകളില്‍ നിന്നുള്ള വിനോദ സഞ്ചാരം നിലവില്‍ ഒഴിവാക്കുന്നതാണ് ഉത്തമം.
വയനാട് നിരവധി സ്ഥലത്ത് ഉരുൾപൊട്ടിയിട്ടുണ്ട്. വാഗമൺ വ്യൂ പോയിന്റിലും ഉരുൾപൊട്ടി. നിരവധി ഡാമുകൾ തുറന്നുവിട്ടിട്ടുമുണ്ട്. അതിനാൽ കേരളത്തിലെ എല്ലായിടത്തേക്കുമുള്ള യാത്രകൾ ഒഴിവാക്കാവുന്നതാണ്.
പൊന്മുടിയിൽ സന്ദർശക്ക് നിയന്ത്രണം
പൊന്മുടിയിൽ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും മരങ്ങൾ ഒടിഞ്ഞു വീഴുന്നതു കാരണവും അവിടേക്കുള്ള യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പൊന്മുടി ഇക്കോ ടൂറിസം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്. മണ്ണിടിച്ചിലും ഉരുൾപൊട്ടൽ ഭീഷണിയും നേരിടുന്നതിനാൽ മലയോരമേഖലയിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണം.