മനസ്സുകൾ കീഴടക്കാൻ ഇന്ന് പുലിക്കളിമേളം
Mail This Article
തൃശൂർ∙ നഗരം പുലികൾ കീഴടക്കാൻ ഇനി മണിക്കൂറുകൾ മാത്രം. വൈകിട്ട് 4.30 മുതൽ തൃശൂർ പുലികളുടെ കൈപ്പിടിയിലാണ്. കാഴ്ചക്കാരെ കീഴടക്കി രാത്രിയിൽ ഈ പുലികൾ മടങ്ങുന്നതോടെയാണ് തൃശൂരിന്റെ ഓണത്തിനു സമാപനമാവുന്നത്.
ഓരോ ദേശങ്ങളും ഒളിപ്പിച്ചുവച്ച കൗതുകങ്ങളും നിറപ്പകിട്ടുകളും എന്തെന്നു കാണാൻ കാത്തിരിക്കുകയാണു ജനം.മുന്നൂറോളം പുലികളാണു നഗരത്തിലിറങ്ങാനിരിക്കുന്നത്. 3 പെൺപുലികളുമുണ്ട്. അമ്പരപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളാണ് വിവിധ ദേശങ്ങൾ തയാറാക്കിയിരിക്കുന്നത്.
ആദ്യ പുലിക്കളിസംഘത്തെ 4.30ന് ബിനി ജംക്‌ഷനിൽ ഫ്ലാഗ് ഓഫ് ചെയ്യും. പാലസ് റോഡിലൂടെ ഒരു സംഘവും ബാക്കി നാലു സംഘങ്ങൾ എംജി റോഡിലൂടെയും വന്നു സ്വരാജ് റൗണ്ടിൽ പ്രവേശിക്കും.
ആറു ദേശങ്ങളാണ് ഇക്കുറി രംഗത്തുള്ളത്. നേരത്തെ 10 ദേശങ്ങൾ ഉണ്ടായിരുന്നതാണ്. സംഘങ്ങൾ കുറഞ്ഞെങ്കിലും പരമാവധിപ്പേരെ ഓരോ ദേശവും രംഗത്തിറക്കിയിരിക്കുന്നതിനാൽ പുലികളുടെ എണ്ണത്തിൽ കുറവു വരില്ല. 35 മുതൽ 51 വരെയാണ് ഓരോ സംഘത്തിനും അനുവദിച്ചിരിക്കുന്ന പുലികളുടെ എണ്ണം. ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.