ലിഫ്റ്റ് ചോദിച്ചും നടന്നും 4500 കിലോമീറ്റർ; ഇന്ത്യയെ കണ്ടറിയാൻ പണമെന്തിന്
Mail This Article
കുട്ടനാട് ∙ ലിഫ്റ്റ് ചോദിച്ചും നടന്നും 4500 കിലോമീറ്റർ സാഹസിക യാത്ര (ഹിച്ച് ഹൈക്കിങ്) നടത്തിയ യുവാവ് കുട്ടനാട്ടിൽ തിരിച്ചെത്തി. പുളിങ്കുന്ന് കൊച്ചുപാലത്തിങ്കൽ ജോർജ് തോമസ് (22) ആണ് 18 ദിവസം കൊണ്ട് ഇന്ത്യയെ കണ്ടറിഞ്ഞു തിരിച്ചെത്തിയത്. കുട്ടനാട്ടിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള സ്ഥലങ്ങളിലേക്കായിരുന്നു യാത്ര. മഞ്ഞുവീഴ്ച ശക്തമായതോടെ ശ്രീനഗറിൽ പോകണമെന്ന മോഹം അവസാനിപ്പിച്ചാണു യാത്ര അവസാനിപ്പിച്ചത്.ബൈക്കിലും കാറിലുമായി കേരളം പിന്നിട്ട ജോർജിന്റെ പിന്നീടുള്ള യാത്ര ട്രക്കിലും നടന്നുമായിരുന്നു.
മഹാരാഷ്ട്രയിൽ വച്ചു കൊള്ളസംഘത്തിന്റെ പിടിയിൽ പെട്ടതും ഗുജറാത്തിൽ വച്ച് ലിഫ്റ്റ് ചോദിച്ച് കയറിയ ലോറി ജീവനക്കാരുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടതും യാത്രയിലെ അപൂർവം ദുരനുഭവങ്ങളാണ്. ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലുമായിരുന്നു താമസം. ഇവിടെ നിന്നു ലഭിക്കുന്ന പ്രദാസമായിരുന്നു ഭക്ഷണം. ചില ദിവസങ്ങളിൽ ട്രക്ക് ഡൈവർമാർക്കൊപ്പം ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു.താൻ കേട്ടറിഞ്ഞ വടക്കേ ഇന്ത്യയുടെ ചിത്രം തിരുത്തിയെഴുതാൻ യാത്രയിലൂടെ സാധിച്ചതായി ജോർജ് പറഞ്ഞു. യാത്ര സാഹസികമായതിനാൽ ഇത് അനുകരിക്കാൻ ആരും ശ്രമിക്കരുതെന്ന അഭ്യർഥനയാണു പുന്നപ്ര കാർമൽ എൻജിനീയറിങ് കോളജിൽ നിന്നു ബിടെക് പൂർത്തിയാക്കി മറ്റൊരു കോഴ്സ് ചെയ്യുന്ന ജോർജിനുള്ളത്.