സാഹസിക ടൂറിസം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി റഗുലേഷൻസ് പ്രകാശനം ചെയ്തു
Mail This Article
തിരുവനന്തപുരം∙ സാഹസിക ടൂറിസം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി റഗുലേഷൻസ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. സാഹസികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി. അപകടസാധ്യതയെക്കുറിച്ച് പങ്കെടുക്കുന്നവരെ ബോധവാന്മാരാക്കാനുള്ള നടപടികളും വേണം. ഇതുൾപ്പെടെയുള്ള നിർദേശങ്ങളടങ്ങിയ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി റഗുലേഷൻസാണ് അദ്ദേഹം പുറത്തിറക്കിയത്.
സാഹസിക വിനോദസഞ്ചാരമേഖലയിലെ സ്ഥാപനങ്ങൾക്കു സർക്കാർ ഏർപ്പെടുത്തിയ റജിസ്ട്രേഷൻ ലഭിക്കാൻ ഉപകരണങ്ങളുടെ ഗുണനിലവാരം, നടത്തിപ്പുകാരുടെ യോഗ്യത, പ്രവൃത്തിപരിചയം, പ്രഥമശുശ്രൂഷയെക്കുറിച്ചുള്ള അറിവ് എന്നിവ പ്രധാന മാനദണ്ഡങ്ങളാകും. സാഹസിക ടൂറിസത്തിന് സാധ്യതയുള്ള 50 കേന്ദ്രങ്ങളെ രാജ്യാന്തരനിലവാരമുള്ള ടൂറിസം കേന്ദ്രങ്ങളാക്കി വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ശാസ്താംപാറയിൽ സാഹസിക ടൂറിസം അക്കാദമി സ്ഥാപിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ടൂറിസം സെക്രട്ടറി റാണി ജോർജ് അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ പി.ബാലകിരൺ, ഇക്കോ ടൂറിസം ഡയറക്ടർ ഡി.കെ. വിനോദ്കുമാർ, ഇ.എം. നജീബ്, ബേബി മാത്യു, പി.കെ.അനീഷ്‌കുമാർ, കെ.വി.രവിശങ്കർ എന്നിവർ പ്രസംഗിച്ചു.