ADVERTISEMENT

കഴിഞ്ഞ ഒക്ടോബറിൽ ഒറ്റയ്ക്ക് ലോകം മുഴുവനും മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുവാനായി ലക്ഷ്യമിട്ട് ഇറങ്ങിയതായിരുന്നു മലയാളിയായ ഷാക്കിർ സുബ്ഹാൻ. ഇറാൻ കടന്ന് അസർബൈജാൻ വഴിയുള്ള യാത്രയ്ക്കിടെ ജോർജിയ അതിർത്തിയിൽ ഷാക്കിറിനെ അധികൃതർ തടഞ്ഞു. അസർബൈജാനിൽ നിന്ന് കണ്ണൂരിൽ വന്നിറങ്ങിയ അദ്ദേഹം വിമാനത്താവളത്തിൽ സ്‌ക്രീനിങ്ങിന് ശേഷം ആരോഗ്യവകുപ്പ് ഒരുക്കിയ ഹെൽത്ത് ഡസ്ക്കിലെത്തി യാത്രയുടെ വിശദാംശങ്ങൾ പറയുന്നു. ഒടുവിൽ ഒരു വിഐപിയെപ്പോലെ വിമാനത്താവളത്തിനുള്ളിൽ നടക്കുന്നു. കസ്റ്റംസ് പരിശോധനയില്ല, ശരിക്കും പ്രധാനമന്ത്രിക്ക് ലഭിക്കുന്ന വിവിഐപി പരിഗണനയാണ് തനിക്ക് കിട്ടുന്നതെന്നു ഷാക്കിർ പറയുന്നുണ്ട്.

ആമ്പുലൻസിൽ കേറി സർക്കാർ ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിലേക്ക് എത്തുന്നതുമെല്ലാം വിഡിയോ പകർത്തിയ മല്ലു ട്രാവലർ വ്ലോഗർ ഇപ്പോൾ സോഷ്യൽമിഡിയയിലെ സൂപ്പർഹിറ്റാണ്. വിദേശത്ത് നിന്നുമെത്തുന്നവർ എങ്ങനെയാണ്  കൊറോണയെ നേരിടേണ്ടതെന്നു വിഡിയോയിലൂടെ കാട്ടിതരുകയാണ് ഇദ്ദേഹം. കൊറോണ ഐസൊലേഷൻ വാർഡിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് അസര്‍ ബൈജാനില്‍ നിന്നും ദുബായ് വഴി കണ്ണൂര്‍ വിമാനത്താവളത്തിലേക്കെത്തിയ ഷാക്കിർ.

ഷാക്കിർ സുബ്ഹാൻ എന്ന വ്ലോഗർ

മലയാളികൾക്ക് വളരെ വ്യത്യസ്തമായ സഞ്ചാരയിടങ്ങൾ പരിചയപ്പെടുത്തിയ സാഹസിക സഞ്ചാരിയാണ് ഷാക്കിർ. കൈയിൽ പണമൊന്നുമില്ലെങ്കിലും ഹിച്ച്ഹൈക്കിങ് ഉപയോഗിച്ച് നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമെന്ന് വിഡിയോയിലൂടേ മലയാളികൾക്ക് കാണിച്ചുകൊടുത്ത യാത്രാപ്രേമിയുടെ യാത്രാ വിഡിയോകൾ യുവാക്കൾക്ക് ഹരമാണ്. വർഷങ്ങളായി ഷാക്കിർ മനസിൽ കൊണ്ടു നടന്ന സ്വപ്നമായിരുന്നു ഇരുചക്ര വാഹനത്തിലൊരു ലോകയാത്ര. ആ യാത്ര ഒടുവിൽ സാധ്യമായത് കഴിഞ്ഞ ഒക്ടോബറിലാണ്. എന്നാൽ കൊറോണ കാരണം പൂർത്തീകരിക്കാൻ കഴിയാതെ തിരികെ നാട്ടിലെത്തുകയായിരുന്നു.

സൂപ്പറാണ് ആരോഗ്യപ്രവർത്തകർ

വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ കാത്തിരുന്ന ആരോഗ്യപ്രവർത്തകർ ഷാക്കിർ സന്ദർശിച്ച രാജ്യങ്ങൾ ചോദിച്ചറിഞ്ഞു. കൊറോണ ബാധിത മേഖലയിൽ നിന്നു വന്നയാളായതുകൊണ്ട് അപ്പോൾ മുതൽ പ്രത്യേക പരിഗണനയാണ് തനിക്ക് ലഭിച്ചതെന്നും വാർഡിലേക്ക് മാറണമെന്നുമായിരുന്നു ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശം. അങ്ങനെ വിമാനത്താവളത്തിൽ നിന്നും അദ്ദേഹം കണ്ണൂർ സർക്കാർ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേയ്ക്ക് മാറി. യാതൊരു മടിയുമില്ലാതെ ഷാക്കിർ ആരോഗ്യ പ്രവർത്തകരുമായി സഹകരിച്ചു. എല്ലാം പോസിറ്റീവായി എടുക്കണമെന്നും നെഗറ്റീവുകളെയെല്ലാം ഇല്ലാതാക്കണമെന്നും ഷാക്കിർ സുബ്ഹാൻ പറയുന്നുണ്ട്.

എയർപോർട്ടു മുതൽ ഐസൊലേഷൻ വാർഡിലെ ദിവസങ്ങൾ വരെയുള്ള വിവരങ്ങളും അവിടെ ചെലവഴിച്ച ദിവസങ്ങളും വ്ലോഗിൽ കാണിക്കുന്നുണ്ട്. നമ്മുടെ സർക്കാരും ആരോഗ്യവകുപ്പും എങ്ങനെയാണ് കൊറോണയെ നേരിടുന്നത് എന്നതിന് ഒരു വ്ലോഗറുടെ സാക്ഷ്യപ്പെടുത്തൽ കൂടിയാണ് ഈ വിഡിയോകൾ.

ഷാക്കിറിന്റെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ഡിസ്ചാർജും നൽകി. യാത്രയിലുടനീളം മുഖം മൂടിയും ബൈക്കിലൂടെയുള്ള യാത്രയില്‍ ഹെല്‍മറ്റും മുഖം മറച്ചതും തന്നെ ഒരുപാട് രക്ഷിച്ചുണ്ടെന്ന് ഷാക്കിര്‍ വീഡിയോ വ്ലോഗിൽ പറയുന്നു. ഷാക്കിർ പറയുന്നതുപോലെ ആരും നിർഭയരായിരിക്കുക, ഈ കൊറോണ വൈറസ് നമ്മളെ ബാധിക്കില്ല. 'ഷക്കീർ വീഡിയോയിലൂടെ പറയുമ്പോൾ കേരളത്തിന്റെ നിശ്ചയദാർഢ്യമാണ് വ്യക്തമാകുന്നത്.

കൊറോണ വൈറസ് ബാധിച്ച ഏതെങ്കിലും വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയിട്ടുള്ളവർ നേരിട്ട് നിങ്ങളുടെ വീട്ടിലേക്ക് പോകരുത്. ആശുപത്രിയിൽ പോകുക. ആരോഗ്യ അധികൃതരുടെ ഉപദേശം പിന്തുടരുക, എന്നും പറഞ്ഞാണ് ഷാക്കിറിന്റെ വ്ലോഗ് അവസാനിക്കുന്നത്. ഷാക്കിറിന്റെ ഈ നല്ല പ്രവർത്തിക്ക് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ അഭിനന്ദനം അറിയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com