ചൈനയില്‍ പുതിയ കേസുകളില്ല: യാത്രാ നിയന്ത്രണങ്ങള്‍ നീക്കാന്‍ വേണ്ടത് കൊറോണ ബാധയില്ലാത്ത 14 ദിവസങ്ങള്‍
Mail This Article
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ശേഷം ചൈനയിലെ വുഹാനില്‍ ആദ്യമായി പുതിയ കേസുകള്‍ ഒന്നും റജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതിന് ഇനിയും കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് ചൈനീസ് ഉന്നത ആരോഗ്യ വിദഗ്ധനും ഉപദേശകനുമായ ലീ ലാന്‍ജുവാന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ കേസുകള്‍ ഒന്നും വരാതെ 14 ദിവസങ്ങള്‍ ഇതേപോലെ കടന്നു പോയാലേ യാത്രാ നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തു മാറ്റാനാകൂ.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചൈനയില്‍ കൊറോണ വ്യാപനത്തില്‍ ക്രമാനുഗതമായ കുറവ് വന്നിട്ടുണ്ട്. പുതിയ ആഭ്യന്തര കേസുകളൊന്നുമില്ലെന്ന് ചൈന റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒറ്റ അക്കത്തിലാണ് വുഹാനിലെ കൊറോണ ബാധിതരുടെ സംഖ്യ വന്നു കൊണ്ടിരുന്നത്.
രാജ്യത്തിന്‍റെ ബാക്കി ഭാഗങ്ങളില്‍ ദേശീയപാതകൾ വീണ്ടും തുറക്കുകയും ക്വാറന്റൈന്‍ കേന്ദ്രങ്ങൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പതുക്കെ ഓരോന്നായി എടുത്തു മാറ്റികൊണ്ടിരിക്കുകയാണ്.
ഓരോ പ്രവിശ്യകളില്‍ നിന്നും അടുത്തവയിലേക്കുള്ള യാത്രകളും ക്രമേണ പുനരാരംഭിക്കുകയാണ്. മറ്റ് പ്രവിശ്യകളിൽ നിന്നുള്ള ആളുകള്‍ക്ക് ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം ഹുബെ പ്രവിശ്യയിലേക്ക് യാത്ര ചെയ്യാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.