ADVERTISEMENT

കൊറോണ വൈറസ് പടരുന്നതിനെതിരായ മുൻകരുതലായി ദീർഘദൂരട്രെയിനുകള്‍ ഉൾപ്പെടെ 168 ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽ‌വേ അധികൃതർ അറിയിച്ചു. മാര്‍ച്ച് 20 മുതല്‍ 31 വരെ നിയന്ത്രണം തുടരും.മറ്റൊരു മുൻകരുതൽ നടപടിയായി വെസ്റ്റേണ്‍ റെയില്‍വേ, സെന്‍ട്രല്‍ റെയില്‍വേ എന്നിവയില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പ്ലാറ്റ്ഫോം ടിക്കറ്റിന്റെ വില വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട് 

പനി, ചുമ, മൂക്കൊലിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയുള്ള ഒരു ജീവനക്കാരനും ഇന്ത്യൻ റെയിൽ‌വേയുടെ ഭക്ഷണം കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്യരുത് എന്നും സോണൽ റെയിൽ‌വേ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി അനുസരിക്കാനും വ്യക്തിഗത ശുചിത്വം പാലിക്കാനും കാറ്ററിംഗ് യൂണിറ്റുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യാത്രക്കാർക്ക് വേണ്ടിയുള്ള ഭക്ഷണസേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന സമയത്ത് എല്ലാ സ്റ്റാഫുകളും ഫെയ്സ് മാസ്കും കൈയ്യുറകളും ധരിക്കേണ്ടതാണ്.  ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക ചുമയോ ജലദോഷമോ ഉള്ളവരുമായി സമ്പർക്കം ഒഴിവാക്കുക, കണ്ണുകൾ, മൂക്ക് എന്നിവ തൊടുന്നത് ഒഴിവാക്കുക. വായ, കൈയ്യുറകൾ ഇടയ്ക്കിടെ മാറ്റുകയും അടച്ച ഡസ്റ്റ്ബിനിൽ ഉപേക്ഷിക്കുകയും വേണം.കാറ്ററിംഗ് സ്ഥാപനങ്ങളിൽ വിന്യസിച്ചിരിക്കുന്ന എല്ലാ സൂപ്പർവൈസർമാർക്കും സ്വയം വ്യക്തിഗത ശുചിത്വം പാലിക്കാനും ഇക്കാര്യത്തിൽ അവരുടെ കീഴുദ്യോഗസ്ഥർക്ക് കൗൺസിലിംഗ് നൽകാനും നിർദ്ദേശം നല്‍കി.

ഭക്ഷ്യസേവനവിഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും അവരുടെ യൂണിഫോം ദിവസേന കഴുകുകയും ഡ്യൂട്ടിയിൽ വൃത്തിയുള്ള യൂണിഫോം ധരിക്കുകയും വേണം."ശരിയായ ശുചിത്വം പാലിക്കുക, ബില്ലിംഗ് മെഷീൻ, പി‌ഒ‌എസ് മെഷീനുകൾ, കോഫി മെഷീനുകൾ, കൌണ്ടർ‌ടോപ്പ്, ഡോർ ഹാൻഡിലുകൾ, ടേബിൾ, കസേര, ഫ്രിഡ്ജ് ഹാൻഡിലുകൾ, സ്റ്റാൾ ഫ്രെയിമുകൾ എന്നിവ പോലുള്ള പതിവായി സ്പർശിക്കുന്ന വസ്തുക്കളിലും ഉപരിതലങ്ങളിലും ലിസോൾ, ഡെറ്റോൾ , കോളിൻ പോലെയുള്ള അണുനാശിനികള്‍ ഉപയോഗിക്കുക.

എല്ലാ കാറ്ററിംഗ് യൂണിറ്റുകളിലും ഹാൻഡ് സോപ്പുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത ഉറപ്പാക്കുകയും എല്ലാ കാറ്ററിംഗ് യൂണിറ്റുകളുടെയും സമഗ്രമായ ശുചീകരണം ദിവസേന നടത്തുകയും വേണം.

ഭക്ഷ്യവസ്തുക്കളുടെ ശരിയായ പാക്കേജിംഗ് ഉറപ്പാക്കണമെന്നും പാക്ക് ചെയ്യാത്ത വസ്തുക്കളുടെ ഉപയോഗം കഴിയുന്നിടത്തോളം ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഭക്ഷ്യകാര്യങ്ങളില്‍  പുറത്തുനിന്നുള്ളവരുടെ പ്രവേശനം കർശനമായി നിരോധിക്കണം. ആരോഗ്യ മന്ത്രാലയം, എഫ്എസ്എസ്എഐ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രാദേശിക ആരോഗ്യ വകുപ്പുകൾ എന്നിവ കാലാകാലങ്ങളിൽ നൽകുന്ന ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും എല്ലാ ഉദ്യോഗസ്ഥരും പാലിക്കുന്നുവെന്ന് ഉറപ്പാക്കുക.

സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാന്‍ റെയിൽ‌വേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കൂട്ടി 

ആളുകള്‍ കൂട്ടം കൂടുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി എല്ലാ റെയിൽ‌വേ സോണുകള്‍ക്കും പ്ലാറ്റ്ഫോം ടിക്കറ്റുകൾ 10 മുതൽ 50 രൂപ വരെ ഉയര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ പറഞ്ഞു.കൊറോണ വൈറസ് പടരാതിരിക്കാനായി സ്വീകരിച്ച നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ഉന്നതതല യോഗം ചേർന്നു.

"സ്റ്റേഷനുകളിൽ അനാവശ്യമായ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള, താൽക്കാലിക നടപടിയായി എല്ലാ ഡിവിഷണൽ റെയിൽവേ മാനേജർമാരോടും (ഡിആർഎം) പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വില 50 രൂപയായി ഉയർത്താൻ അഭ്യർത്ഥിക്കുന്നു" "എന്നാല്‍ ഇത് ഒരു താൽക്കാലിക വർദ്ധനവ് മാത്രമാണ്. സാഹചര്യം അനുകൂലമാകുന്ന സമയത്ത് പഴയ നിരക്കുകള്‍ പുനസ്ഥാപിക്കും." ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ ഇങ്ങനെ പ്രതികരിച്ചു. 

വലിയ സ്റ്റേഷനുകളിൽ പരമാവധി 50 രൂപ നിരക്ക് ബാധകമാകും. താരതമ്യേന ചെറിയ സ്റ്റേഷനുകളില്‍ അവയ്ക്കനുസരിച്ചുള്ള വര്‍ധനവ്‌ ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.സെൻട്രൽ റെയിൽവേയുടെ കീഴില്‍ വരുന്ന  മുംബൈ, പൂനെ, ഭൂസാവൽ, സോളാപൂർ ഡിവിഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റുകള്‍ക്ക് വില 10 രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തിയിട്ടുണ്ട്.പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപ വരെ വർധിപ്പിച്ചതായും മുംബൈ സെൻട്രൽ പോലുള്ള വൻകിട സ്റ്റേഷനുകളിൽ പുതിയ നിരക്ക് ബാധകമാകുമെന്നും വെസ്റ്റേൺ റെയിൽവേ അധികൃതരും അറിയിച്ചു.

സൗത്ത് സെൻട്രൽ റെയിൽ‌വേയ്ക്ക് കീഴിലുള്ള എല്ലാ എൻ‌എസ്‌ജിക്കും (1 മുതൽ 4 വരെ സ്റ്റേഷനുകൾ ഉള്ളവ) സബർബൻ സ്റ്റേഷനുകൾക്കും പ്ലാറ്റ്ഫോം ടിക്കറ്റുകൾ 50 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഈ രണ്ട് വിഭാഗങ്ങൾക്കും കൂടി മൊത്തം 84 സ്റ്റേഷനുകളുണ്ട്. എൻ‌എസ്‌ജി -5, 6 സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് വില 20 രൂപയായി ഉയർത്തി. ഈ വിഭാഗത്തിൽ 499 സ്റ്റേഷനുകളുണ്ട്. സ്റ്റേഷനുകളെ നോൺ-സബർബൻ (എൻ‌എസ്‌ജി), സബർബൻ (എസ്‌ജി), ഹാൾട്ട് (എച്ച്ജി) എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്.

എൻ‌എസ്‌ജി 1 സ്റ്റേഷനുകളിലാണ്‌ സാധാരണയായി ഏറ്റവും ഉയർന്ന  യാത്രക്കാരുടെ എണ്ണവും കൂടുതല്‍ വരുമാനവും ഉള്ളത്.

കോവിഡ് -19 പ്രതിരോധപരിപാടികള്‍ കൈകാര്യം ചെയ്യുന്നതിനായി  റെയില്‍വേ ബോർഡിലെ ഇഡി പാസഞ്ചർ മാർക്കറ്റിംഗ്, ഇഡി ഹെൽത്ത് പ്ലാനിംഗ്, ഇഡി എൻവയോൺമെന്റ് മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെടുന്ന ഒരു സംഘവും ഗോയൽ രൂപീകരിച്ചിട്ടുണ്ട്. ഈ ടീം കൊവി‍‍ഡ്19 പ്രതിരോധ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കും.

ഓരോ സോണിൽ നിന്നുമുള്ള ഒരു നോഡൽ ഓഫീസർ എല്ലാ കൊവി‍‍ഡ് 19 പ്രതിരോധ പരിപാടികളുമായും ബന്ധപ്പെടുന്നതും റെയിൽ‌വേ ബോർഡിന്‍റെ കൊവി‍‍ഡ്19 ടീമുമായി നിരന്തരം ബന്ധപ്പെടുന്നതുമായിരിക്കും.രാജ്യത്തുടനീളമുള്ള ശ്രമങ്ങളുടെ തത്സമയ നിരീക്ഷണം നടത്താൻ ഓൺലൈൻ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.6 ദിവസത്തിനുള്ളിൽ റദ്ദാക്കിയത് ഒരു ലക്ഷം ട്രെയിന്‍ ടിക്കറ്റുകൾ

ഭുവനേശ്വർ: കൊറോണ വൈറസ് ഭയത്തെ തുടർന്ന് ആറ് ദിവസത്തിനുള്ളിൽ ഒരു ലക്ഷം ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കിയതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റദ്ദാക്കിയ ടിക്കറ്റിനേക്കാൾ 67 ശതമാനം കൂടുതലാണ് ഇത്. ആവശ്യം വന്നാല്‍ ഇനിയും കൂടുതൽ ട്രെയിനുകൾ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിശാഖപട്ടണം-സെക്കന്തരാബാദ്-വിശാഖപട്ടണം സ്‌പെഷ്യൽ മാർച്ച് 17, 24, 31 തീയതികളിൽ വിശാഖപട്ടണത്തുനിന്നും മാർച്ച് 18, 25, ഏപ്രിൽ 1 തീയതികളിൽ സെക്കന്തരാബാദിൽ നിന്നും റദ്ദാക്കും.

വിശാഖപട്ടണം-തിരുപ്പതി വിശാഖപട്ടണം സ്‌പെഷ്യൽ മാർച്ച് 23, 30 തീയതികളിൽ വിശാഖപട്ടണത്തുനിന്നും മാർച്ച് 24, 31 തീയതികളിൽ തിരുപ്പതിയിൽ നിന്നും റദ്ദാക്കും.

സംബാൽപൂർ-ബനസ്വാടി-സംബാൽപൂർ പ്രത്യേക ട്രെയിൻ മാർച്ച് 18, 25 തീയതികളിൽ സംബാൽപൂരിൽ നിന്നും മാർച്ച് 19, 26 തീയതികളിൽ ബനസ്വാദിയിൽ നിന്നും റദ്ദാക്കും.

ഭുവനേശ്വർ-സെക്കന്തരാബാദ്-ഭുവനേശ്വർ സ്പെഷ്യൽ മാർച്ച് 19, 26 തീയതികളിൽ ഭുവനേശ്വറില്‍ നിന്നും മാർച്ച് 20, 27 തീയതികളിൽ സെക്കന്തരാബാദിൽ നിന്ന് റദ്ദാക്കും.

പുരി-സാന്ദ്രഗച്ചി-പുരി സ്‌പെഷ്യൽ മാർച്ച് 20, 27 തീയതികളിൽ പുരിയിൽ നിന്നും 2020 മാർച്ച് 21, 28 തീയതികളിൽ സാന്ദ്രഗച്ചിയിൽ നിന്നും റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു.

 

(പി‌ടി‌ഐയിൽ നിന്നുള്ള ഇൻ‌പുട്ടുകൾ‌)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com