ഈ റസ്റ്റോറന്റില്‍ ഭക്ഷണം പാഴാക്കിയാല്‍ കാശ് അങ്ങോട്ട് കൊടുക്കേണ്ടി വരും!
Mail This Article
കോവിഡ് രോഗം സ്ഥിരീകരിച്ച രാജ്യങ്ങളെല്ലാം തന്നെ അതിനെ നേരിടാനുള്ള മാര്‍ഗമായി ലോക്ഡൗണ്‍ സ്വീകരിച്ചു കഴിഞ്ഞു. പലയിടങ്ങളിലും പച്ചക്കറികള്‍ക്കും പലചരക്ക് സാധനങ്ങള്‍ക്കും വില കുത്തനെ കൂടി. പ്രതിസന്ധി സാഹചര്യങ്ങളില്‍ മുന്‍പ് കണ്ടിട്ടുള്ളതു പോലെത്തന്നെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും വീണ്ടും തല പൊക്കിത്തുടങ്ങി എന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വീടുകളില്‍ അനാവശ്യമായി പാചക പരീക്ഷണങ്ങള്‍ക്ക് മുതിരരുത് എന്നും ഭക്ഷണം ആവശ്യമില്ലാതെ ഉണ്ടാക്കി പാഴാക്കരുത് എന്നും ഭരണകര്‍ത്താക്കള്‍ തന്നെ ജനങ്ങളോട് ആവശ്യപ്പെടുന്ന ഒരു സമയമാണ് ഇത്. ഭക്ഷണ ആര്‍ഭാടം കുറയ്ക്കാന്‍ രാജ്യം മുഴുവന്‍ ആഹ്വാനങ്ങള്‍ ഉയരുന്നു. എന്നാല്‍ പാഴാക്കുന്ന ഭക്ഷണത്തിന്‍റെ വില എത്രത്തോളമെന്ന് ആളുകളെ ബോധിപ്പിക്കാനായി ഭാരമനുസരിച്ച് അവയ്ക്ക് വില ഈടാക്കുന്ന പരിപാടി പണ്ടേ തുടങ്ങിയ ഒരു റസ്റ്റോറന്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?
കൂര്‍ഗിലെ ഒരു ആഡംബര റിസോർട്ട് ആണ് ഈ വിചിത്രമായ 'ആചാരം' പിന്തുടരുന്നത്. കുന്നുകൾക്കിടയിലെ മനോഹരമായ സൂര്യാസ്തമയമ കണ്ടുകൊണ്ട് അവധിദിനങ്ങള്‍ ചെലവഴിക്കാനായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. മടിക്കേരിയിൽ സ്ഥിതിചെയ്യുന്ന ഇക്കോ- ലക്ഷ്വറി റിസോർട്ടായ ഇബ്നി സ്പാ ആൻഡ് റിസോർട്ട് ആണ് ഭക്ഷണം പാഴാക്കുന്ന അതിഥികളില്‍ നിന്നും പിഴ ഈടാക്കുന്നത്.
ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ 40 ശതമാനം വരെ പാഴായിപ്പോകുകയാണ്. അനവധി ആളുകള്‍ ഭക്ഷണം കിട്ടാതെ പട്ടിണി കിടന്നു മരിക്കുന്ന ഒരു രാജ്യത്ത് ഇത് തീര്‍ച്ചയായും അങ്ങനെ എളുപ്പത്തില്‍ തള്ളിക്കളയാവുന്ന ഒന്നല്ല. അതിഥികൾ പാഴാക്കിയ ഭക്ഷണം അളക്കുകയും അതിനുള്ള പിഴ അവരുടെ അന്തിമ ബില്ലിൽ ചേർത്ത് ഈടാക്കുകയും ചെയ്യുന്ന ആദ്യ സംരംഭമാണ് ഇബ്‌നി. പാഴാക്കുന്ന ഓരോ 10 ഗ്രാമിനും 100 രൂപയാണ് ഈടാക്കുന്നത്.
ഇങ്ങനെ കിട്ടുന്ന തുക സ്വന്തം പോക്കറ്റില്‍ സൂക്ഷിക്കുകയല്ല ഇവര്‍ ചെയ്യുന്നത്. മടിക്കേരിയിലുള്ള ഒരു ഓര്‍ഫനേജിലെ അനാഥക്കുട്ടികള്‍ക്ക് വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയിലേക്കാണ് ഈ ഫണ്ട് പോകുന്നുവെന്നതാണ് ഏറ്റവും പ്രശംസനീയമായ കാര്യം.
പാഴാക്കപ്പെട്ട ഭക്ഷണം അതിഥികൾക്ക് മുന്നിൽത്തന്നെ വച്ച് തൂക്കി അതിനനുസരിച്ച് നിരക്ക് ഈടാക്കുന്നു. ഈ തുക അവര്‍ തന്നെ നേരിട്ട് സംഭാവനയ്ക്കായുള്ള ബോക്സില്‍ നിക്ഷേപിക്കുന്നതാണ് ഇവിടത്തെ രീതി. ആദ്യകാലത്ത് 14 വേസ്റ്റ് ബോക്സുകള്‍ വരെ ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ ഒരു വേസ്റ്റ് ബോക്സ് മാത്രമേ വേണ്ടി വരുന്നുള്ളൂ.