കൊറോണ കാരണം കുടുങ്ങി, എന്നാലെന്താ... കേരളം അടിപൊളിയെന്ന് പിയറിയും കൂട്ടരും!
Mail This Article
കൊറോണക്കെതിരെയുള്ള മുൻകരുതലിന്റെ ഭാഗമായി വിദേശികളിൽ പലരും മടക്കയാത്ര മുടങ്ങി ഇന്ത്യയിൽത്തന്നെ താമസിക്കുകയാണ്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശമനുസരിച്ച് ക്വാറന്റീൻ പാലിക്കുകയാണ് ഇവരിൽ പലരും. കേരളത്തിലും വിദേശസഞ്ചാരികൾ സർക്കാർ നിർദ്ദേശം അനുസരിച്ച് തിരിച്ചു പോകാതെ ഇവിടെത്തന്നെ തങ്ങി. ഫ്രാൻസിൽ നിന്നെത്തി കൊറോണ കാരണം കേരളത്തിൽത്തന്നെ തങ്ങേണ്ടി വന്ന അനുഭവം പങ്കുവയ്ക്കുകയാണ് ഫ്രാൻസിൽ നിന്നുള്ള എൻജിനീയർ പിയറിയും ഭാര്യ മറീൻ സെൻഡ്രിയറും.
കേരളത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കെ കഴിഞ്ഞ മാര്‍ച്ച് 16നാണ് ഇവർ കൊറോണ നീരിക്ഷണത്തിലായത്. പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ച ഇവർക്ക് തലേന്ന് ഇതേ രീതിയില്‍ എത്തിയ സ്പെയിന്‍കാരായ ഡേവിഡ് റൂയിസ് മാര്‍ട്ടിനെസും ലിയ മാത്താസ് ഇ വീലയെയും കൂട്ടിനു കിട്ടി. സാമ്പിളുകൾ പരിശോധിച്ചപ്പോൾ ആർക്കും രോഗമില്ല എന്ന് കണ്ടെത്തിയെങ്കിലും മുൻകരുതലിന്റെ ഭാഗമായി ഇവർക്ക് ക്വാറന്റീൻ നിര്‍ദേശിക്കുകയായിരുന്നു.
ആശുപത്രിയിൽ കഴിയാൻ ബുദ്ധിമുട്ട് അറിയിച്ചതിനാൽ ജില്ലാ ഭരണകൂടം ഇടപെട്ട് കോട്ടയത്ത് തന്നെ ഇവർക്ക് പ്രത്യേകമായി താമസസ്ഥലം കണ്ടെത്തി. മികച്ച ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയതിനും തങ്ങളുടെ ആരോഗ്യ സ്ഥിതി കൃത്യമായി വിലയിരുത്തുന്നതിനും സംസ്ഥാന സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും അവർ നന്ദി രേഖപ്പെടുത്തി.
ഫ്രഞ്ച്, സ്പെയിന്‍ എംബസികള്‍ നിരന്തരമായി ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട് . ഇത് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് എന്നായിരുന്നു എൻ്റെ കൂട്ടുകാര്‍ ധരിച്ചിരുന്നത്. എന്നാൽ ഇവിടെ അവിടുത്തേക്കാള്‍ സുരക്ഷിതത്വമുണ്ടെന്ന് അവരെ അറിയിച്ചിട്ടുണ്ട്. നേരത്തെ ഞങ്ങള്‍ സാഹചര്യം മനസിലാക്കിയിരുന്നില്ല. ഇപ്പോള്‍ സ്ഥിതി അൽപ്പം കൂടി കുഴപ്പം പിടിച്ചതാണ് . എല്ലാവരും താമസിക്കുന്നിടത്ത് തുടരുക. സര്‍ക്കാർ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കുക, പിയറി പറയുന്നു.
കടപ്പാട്: ജില്ല ഇൻഫർമേഷൻ ഓഫീസ്, കോട്ടയം.