ലോക്ഡൗൺ മാറിയാലുടൻ 24 മണിക്കൂറും പ്രവർത്തനസജ്ജമായി കൊച്ചി വിമാനത്താവളം
Mail This Article
ലോക്ഡൗൺ മാറിയാലുടൻ 24 മണിക്കൂർ സർവീസിന് വിമാനത്താവള റൺവേ തയാറായി. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപേ റൺവേയിലെ ജോലികളെല്ലാം പൂർത്തിയാക്കാൻ കഴിഞ്ഞതിനാലാണിത്. പുതുതായി നിർമിക്കുന്ന 2 ടാക്സിവേ ലിങ്കുകളുടെ നിർമാണം മാത്രമാണ് പൂർത്തിയാകാനുള്ളത്.
ലോക്ഡൗൺ മൂലം വിമാനത്താവള റൺവേയുടെ പുനർനിർമാണവും തടസ്സപ്പെട്ടത് യാത്രക്കാരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ലോക്ഡൗൺ മാറിയാലും 24 മണിക്കൂർ റൺവേ പ്രവർത്തനം ആരംഭിക്കാൻ പിന്നെയും കാത്തിരിക്കേണ്ടി വരുമല്ലോ എന്നതായിരുന്നു യാത്രക്കാരുടെ ആശങ്ക. റൺവേ പുനർനിർമാണം പൂർത്തിയാക്കാൻ ഒരാഴ്ചയിലേറെ അവശേഷിക്കുമ്പോഴായിരുന്നു ലോക്ഡൗൺ.
എന്നാൽ ലോക്ഡൗൺ പ്രഖ്യാപനത്തിനു മുൻപേ റൺവേയിലെ ജോലികളെല്ലാം സിയാൽ പൂർത്തിയാക്കിയിരുന്നു. റൺവേയിൽ 2 നിര ടാർ വിരിക്കൽ, ലൈറ്റിങ് സംവിധാനങ്ങൾ മാറ്റി സ്ഥാപിക്കൽ തുടങ്ങിയവയെല്ലാം നിശ്ചിത സമയത്തിനു മുൻപേ പൂർത്തിയാക്കി. ലോക്ഡൗൺ പിൻവലിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ ടാക്സിവേ നിർമാണവും പൂർത്തിയാക്കാം. ഇതിനു വേണ്ടി റൺവേയുടെ പ്രവർത്തനം തടസ്സപ്പെടുത്തേണ്ടതില്ല.
മാർച്ച് 29 മുതൽ നിലവിൽ വരുന്ന വേനൽക്കാല സമയവിവരപ്പട്ടിക പ്രകാരം 24 മണിക്കൂറും വിമാനത്താവളത്തിന്റെ പ്രവർത്തനം മുൻകൂട്ടിക്കണ്ട് വിമാനക്കമ്പനികൾ തങ്ങളുടെ പുതുക്കിയ സമയങ്ങൾ ക്രമപ്പെടുത്തിയിരുന്നു. ലോക്ഡൗൺ പിൻവലിച്ചാലുടൻ അതു മാറ്റാതെ സർവീസുകൾ ആരംഭിക്കാം.15നു തന്നെ വിമാനസർവീസുകൾ പുരനരാരംഭിക്കാനാകുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.
English summary: COVID 19; Special flights from Kochi