തങ്ങളുടെ നഗരം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഈ നാട്ടുകാർ
Mail This Article
ലോകത്തിലെ ഏറ്റവും മികച്ചതും തിരക്കേറിയതുമായ വിനോദസഞ്ചാരകേന്ദ്രമാണ് ബാഴ്സലോണ. കഴിഞ്ഞ വർഷം മാത്രം 30 ദശലക്ഷം സന്ദർശകരാണ് ഇവിടെയെത്തിയത്. എന്നാൽ കൊറോണ നാടിനു വരുത്തിയ മാറ്റം വളരെ വലുതായിരുന്നു. യാത്രകൾ ഒഴിവാക്കിയതോടെ ടൂറിസ്റ്റുകളും ഇല്ലാതായി. ആറാഴ്ചക്കാലം ബാഴ്സലോണയിലെ തെരുവുകൾ വിജനമായിരുന്നു. ഇപ്പോൾ കൊറോണയുടെ പിടിയിൽ നിന്നും രാജ്യം മുക്തമായികൊണ്ടിരിക്കുകയാണ്.
ആംസ്റ്റർഡാം, ഫ്ലോറൻസ്, വെനീസ്, റോം എന്നിവ പോലെ, ബാഴ്സലോണക്കാരും തങ്ങളുടെ നഗരം കൈവിട്ടു പോയി എന്ന് വിശ്വസിച്ചിരിക്കുകയായിരുന്നു. വിനോദസഞ്ചാരികൾ കൈയടക്കിയ ബാഴ്സലോണ തെരുവുകളെല്ലാം ഇപ്പോൾ നാട്ടുകാർക്ക് തിരികെ ലഭിച്ചു കൊണ്ടിരിക്കുന്നു. നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയതോടെ പ്രദേശവാസികൾക്ക് വ്യായാമത്തിനും നടത്തത്തിനുമൊക്കെയായി തെരുവോരങ്ങൾ തുറന്നുകൊടുക്കാൻ ഭരണകൂടം തീരുമാനിച്ചു.
റിക്ഷകളും ജനത്തിരക്കും സെൽഫി സ്റ്റിക്കുകളുമൊക്കെ ഇല്ലാത്ത ബാഴ്സലോണയെ വീണ്ടും കാണുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് നാട്ടുകാർ പറയുന്നു. എന്നാല്‍ അടച്ചുപൂട്ടല്‍ കൊണ്ട് ശരിക്കും പ്രയോജനം ലഭിച്ചിരിക്കുന്നത് പ്രകൃതിയ്ക്ക് ആണ്. കൊറോണ ഭീതിയിൽ രാജ്യം ലോക്ഡൗണിലായതോടെ വ്യവസായിക സ്ഥാപനങ്ങള്‍ പ്രവർത്തിക്കാത്തതും വാഹനങ്ങൾ നിരത്തിലിറങ്ങാത്തതും കാരണം വായു തൊളിഞ്ഞു. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനായെന്നും മുമ്പുള്ളതുപോലെ വായു ശുദ്ധമായിരിക്കുന്നുവെന്നാണ് പലരുടെയും അഭിപ്രായം.