ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ ഒരുക്കം
Mail This Article
ട്രെയിൻ ഗതാഗതം പുനരാരംഭിക്കാനുള്ള സൗകര്യത്തിനായി കോച്ചുകളുടെ പ്രധാന അറ്റകുറ്റപ്പണികൾ തൽകാലം നീട്ടിവയ്ക്കാൻ റെയിൽവേ തീരുമാനം. 18 മാസത്തെ ഇടവേളയിൽ ചെയ്യുന്ന പീരിയോഡിക്കൽ ഓവർഹോളിങ് (പിഒഎച്ച്) അറ്റകുറ്റപ്പണിക്കു 3 മാസം കൂടി അനുവദിച്ചു.
40 ദിവസത്തിലേറെയായി ട്രെയിനുകൾ ഓടാത്തതിനാൽ അറ്റകുറ്റപ്പണിയുടെ കാലാവധി നീട്ടിയതിൽ സുരക്ഷാ പ്രശ്നമില്ലെന്നാണു വിലയിരുത്തൽ. അതേസമയം, 9 മാസത്തെ ഇടവേളയിൽ ചെയ്യുന്ന ഇന്റർമീഡിയറ്റ് ഓവർഹോളിങ് (ഐഒഎച്ച്) നടത്തും. ഈ പ്രവൃത്തി പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ ഷെഡുകളിൽ തുടങ്ങിയിട്ടുണ്ട്. ഐഒഎച്ച് അറ്റകുറ്റപ്പണി ബന്ധപ്പെട്ട ഡിവിഷനുകളിൽതന്നെ നടത്താൻ സൗകര്യമുണ്ട്. എന്നാൽ പിഒഎച്ചിനു കോച്ചുകൾ ചെന്നൈയിലെത്തിക്കണം.
സർവീസ് നിർത്തിവച്ചിരിക്കുന്ന ട്രെയിനുകളിലെ കോച്ചുകൾ ഏറെയും ഇതിൽ ഏതെങ്കിലും ഒരു അറ്റകുറ്റപ്പണിയുടെ ഘട്ടത്തിലായിരിക്കും. ഇത് ഒരുമിച്ചു ചെയ്യാനുള്ള സൗകര്യവുമില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കോച്ചുകൾ പൂർണമായും ചെന്നൈയിലെത്തിച്ച് അറ്റകുറ്റപ്പണി നടത്തുന്നതു പ്രായോഗികമല്ല. പെട്ടെന്നു സർവീസ് പുനരാരംഭിക്കാൻ ഇതു തടസ്സാമാകും.
ഷൊർണൂർ, മംഗളൂരു (പാലക്കാട് ഡിവിഷൻ), തിരുവനന്തപുരം, കൊച്ചുവേളി, കൊച്ചി, നാഗർകോവിൽ (തിരുവനന്തപുരം ഡിവിഷൻ) എന്നിവിടങ്ങളിലാണ് ഐഒഎച്ചിനു സൗകര്യമുള്ളത്.
English Summary: Attempt to restart train service