റദ്ദാക്കിയ ടിക്കറ്റ് തുക തിരികെ നൽകാതെ വിമാനക്കമ്പനികൾ; സർക്കാരിന് മൗനം
Mail This Article
ലോക്ഡൗൺ മൂലം വിമാന സർവീസ് വിലക്ക് ഈ മാസം 31 വരെ നീട്ടിയെങ്കിലും യാത്രക്കാർക്കു ടിക്കറ്റ് തുക തിരികെ നൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. പണം നൽകില്ലെന്ന തീരുമാനത്തിൽ വിമാന കമ്പനികൾ ഉറച്ചുനിൽക്കുന്നതും പ്രശ്നപരിഹാരത്തിനു വ്യോമയാന മന്ത്രാലയം നടപടികളെടുക്കാത്തതും യാത്രക്കാരെ ദുരിതത്തിലാക്കി.
ഈ മാസം 3നു ശേഷമുള്ള യാത്രകൾക്കു ടിക്കറ്റെടുത്തവരുടെ കാര്യത്തിൽ മന്ത്രാലയം ഇനിയും തീരുമാനം വ്യക്തമാക്കാത്തതാണു പുതിയ പ്രതിസന്ധിക്കു കാരണം. മൂന്നിനും പിന്നീട് 17നും ലോക്ഡൗൺ അവസാനിക്കുമെന്ന കണക്കുകൂട്ടലിൽ പല സ്വകാര്യ വിമാന കമ്പനികളും ബുക്കിങ് ആരംഭിച്ചിരുന്നു. എന്നാൽ, ലോക്ഡൗൺ നീട്ടുകയും സർവീസ് വിലക്ക് തുടരുകയും ചെയ്തു.
ടിക്കറ്റെടുത്തവർക്കു പണം തിരികെ നൽകാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്നാണു കമ്പനികളുടെ വാദം. സർവീസ് റദ്ദായതോടെ മറ്റൊരു തീയതിയിലേക്കു ടിക്കറ്റ് മാറ്റിയെടുക്കാൻ സൗകര്യമൊരുക്കും.മാർച്ച് 25 മുതൽ ഈ മാസം 3 വരെയുള്ള യാത്രകളുടെ ടിക്കറ്റ് തുക തിരികെ നൽകാൻ ഏപ്രിൽ 16ന് ഇറക്കിയ ഉത്തരവിൽ വിമാന കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.