ADVERTISEMENT

കോവിഡ് 19 വ്യാപനം തടയാനുള്ള മുൻകരുതലെന്ന നിലയിൽ കൂടുതൽ യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തുടർന്ന് രാജ്യം ലോക്ഡൗണിലായതോടെ യാത്രകളെല്ലാം ഒാഴിവാക്കി മിക്കവരും വീടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു. മൂന്നാം ഘട്ട ലോക്ഡൗൺ അവസാനിച്ചതോടെ മേയ്18 മുതല്‍ മേയ് 31 വരെ നാലാം ഘട്ട ലോക്ഡൗണിലേക്ക് കടന്നു. ഇക്കാലളവിലെ ലോക്ഡൗണിൽ ഇളവുകൾ വരുത്തിയിട്ടുണ്ട് സംസ്ഥാന സർക്കാർ.

ജില്ലകൾക്കുള്ളിൽ ബസ് ഉൾപ്പെടെ പൊതുഗതാഗതം അനുവദിച്ചും സമീപ ജില്ലകളിലേക്കു സ്വകാര്യ വാഹനത്തിൽ യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ കുറച്ചും കൊണ്ടാണ്  ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിലേക്ക് യാത്ര പോകാൻ സാധിക്കുമോ? യാത്രയ്ക്കായി പൊലീസിന്റെ പാസ് വേണോ? കാറിലും, ഓട്ടോയിലും എത്ര പേര്‍ക്ക് വീതം കയറാം? എന്നിങ്ങനെ നൂറു ചോദ്യങ്ങളും സംശയങ്ങളുമാണ് മിക്കവർക്കും.

യാത്രയാകാം, തിരിച്ചറിയൽ കാർഡ് വേണം

∙സമീപ ജില്ലകളിലേക്കുള്ള യാത്രയ്ക്കു പൊലീസിന്റെ പാസ് വേണ്ട; സ്വന്തം തിരിച്ചറിയൽ കാർഡ് കരുതണം. (രാത്രി ഏഴിനും രാവിലെ ഏഴിനുമിടയിൽ മറ്റു ജില്ലകളിലേക്കു പോകുന്നവർ പൊലീസ് പാസ് വാങ്ങണം. ആവശ്യസേവന വിഭാഗക്കാർക്കു തിരിച്ചറിയൽ കാർഡ് മതി.)

അവശ്യ സര്‍വീസില്‍ ഉള്ളവര്‍ക്ക് എല്ലാ ദിവസവും മറ്റു ജില്ലകളിലേക്കു പോയിവരാന്‍ തടസ്സമില്ല. സര്‍ക്കാര്‍– സ്വകാര്യ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമ പ്രവർത്തകർ, സര്‍ക്കാര്‍ ജീവനക്കാര്‍, കുടുംബശ്രീ, ശുചീകരണ തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഐഎസ്ആര്‍ഒ, ഐടി മേഖലയിലെ ജീവനക്കാര്‍, ഡാറ്റ സെന്റര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക പാസ് ആവശ്യമില്ല. ഇവര്‍ ഐഡി കാര്‍ഡ് കൈയില്‍ കരുതിയാല്‍ മതി.

∙ ദൂരദേശങ്ങളിൽ നിന്നു വരുന്നവർക്കു രാത്രി ഏഴിനകം എത്തിച്ചേരാൻ സാധിച്ചില്ലെങ്കിൽ അധികസമയം അനുവദിക്കും.

∙ ബസിലും ബോട്ടിലും‌ യാത്ര പകുതി സീറ്റിൽ.മൊത്തം സീറ്റിന്റെ 50% യാത്രക്കാർ മാത്രം. യാത്രക്കാരെ നിർത്തിയുള്ള യാത്ര അനുവദിക്കില്ല.

∙ കോവിഡ് ജോലികൾ ചെയ്യുന്നവർക്കും അവശ്യ സർവീസിലുള്ള സർക്കാർ ജീവനക്കാർക്കും യാത്രയ്ക്കു സമയപരിധിയില്ല.

∙ സമീപമല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങൾക്കും ജോലി ആവശ്യങ്ങൾക്കും യാത്ര ചെയ്യുന്നവർ പൊലീസിൽ നിന്നോ കലക്ടറേറിൽ നിന്നോ അനുമതി വാങ്ങണം. അവശ്യ സർവീസ് ജോലിക്കാർക്ക് ഇതു ബാധകമല്ല.

∙ ഹോട്ട് സ്‍പോട്ടുകളിൽ (കണ്ടെയിൻമെന്‍റ് സോണ്‍) യാത്ര ഉൾപ്പെടെ കാര്യങ്ങളിൽ കർശന നിയന്ത്രണം തുടരും. കണ്ടെയിൻമെന്‍റ് സോണിന് അകത്തേക്കും പുറത്തേക്കും യാത്ര അനുവദിക്കില്ല. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിയവരെ തിരികെ കൊണ്ടുവരുന്നതിന് അനുമതി നല്‍കും.

∙ ഓട്ടോറിക്ഷകളിൽ ഡ്രൈവർക്കു പുറമേ ഒരാൾ. ടാക്സി കാർ ഉൾപ്പെടെയുള്ള നാലുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ 2 പേരെയും അനുവദിക്കും. കുടുംബമാണെങ്കിൽ ഓട്ടോയിൽ 3 പേരെയും കാറിൽ ഡ്രൈവർക്കു പുറമേ മൂന്നുപേരെയും അനുവദിക്കും.

∙ ഇരുചക്ര വാഹനങ്ങളിൽ ഒരാൾ. കുടുംബാംഗമാണെങ്കിൽ മാത്രം പിൻസീറ്റ് യാത്ര അനുവദിക്കും.

∙ രാത്രിയാത്രയ്ക്ക് കര്‍ശന നിയന്ത്രണം. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു മണിവരെ അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളൂ.

English Summary: Government permits bus service within district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com