ആ സുന്ദര സൂര്യൻ വീണ്ടും പ്രകാശിക്കും, നിങ്ങൾക്കായ്
Mail This Article
ജൂലൈ മുതൽ മാലദ്വീപ് സഞ്ചാരികൾക്കായി തുറക്കുന്നു. കൊറോണ നിയന്ത്രണങ്ങളില്ലാതെ വിനോദസഞ്ചാരികൾക്കായി വീണ്ടും തുറക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബീച്ച് പ്രേമികളുടെ സ്വപ്നഭൂമിയായ മാലദ്വീപ്.
ഏതാനും ആഴ്ചകൾക്ക് മുമ്പ്, പകർച്ചവ്യാധി കണക്കിലെടുത്ത് രാജ്യം യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജൂലൈ മുതൽ, ബീച്ചുകൾ സന്ദർശിക്കാൻ താൽപര്യമുള്ള എല്ലാവർക്കും, വീസയ്ക്ക് അപേക്ഷിക്കാതെ, കൊറോണ വൈറസ് മെഡിക്കൽ ഹെൽത്ത് പരിശോധനയ്ക്ക് വിധേയരാകാതെ ഇവിടേക്ക് എത്താം. കൂടാതെ, വിനോദസഞ്ചാരികൾക്ക് സ്വയം ക്വാറന്റീൻ എടുക്കേണ്ട ആവശ്യകതയും ഉണ്ടാകില്ല. മാത്രമല്ല അവർക്ക് ആവശ്യമുള്ളിടത്തോളം മാലദ്വീപിൽ തുടരാനും കഴിയും.
ടൂറിസത്തെ തിരികെ കൊണ്ടുവരാനും എല്ലാം പഴയപടി ആക്കാനുള്ള ഒരുക്കത്തിലാണ് ഈ നാട്. വിനോദസഞ്ചാരത്തിലൂടെ മാത്രം വരുമാനം കണ്ടെത്തുന്ന മാലദ്വീപിന് കൊറോണ വലിയ തിരിച്ചടിയാണ് നൽകിയത്. പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് പുതിയ നടപടികളുമായി രാഷ്ട്രം രംഗത്തെത്തിയിരിക്കുന്നത്. മാർച്ചിൽ ആരംഭിച്ച ലോക്ഡൗണിന് ശേഷം വലിയ സാമ്പത്തിക വളർച്ച രാജ്യത്ത് ഉണ്ടായിട്ടില്ല.
ജൂലൈ മുതൽ വീസയില്ലാതെ സഞ്ചാരികളെ സ്വീകരിക്കാൻ മാലദീപ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ രണ്ടാഴ്ച മുമ്പുവരെ വിനോദസഞ്ചാരികൾക്ക് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഒരു ടൂറിസ്റ്റ് വീസയ്ക്കും കുറഞ്ഞത് 14 ഉം രാത്രി താമസത്തിന് 100 ഉം ഡോളർ ചെലവാകുമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. കൂടാതെ, വിനോദസഞ്ചാരികൾ രാജ്യത്ത് പ്രവേശിക്കുംമുമ്പ്, ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ ഫലം സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിനോദസഞ്ചാരികൾ മാലദ്വീപിൽ ഇറങ്ങുമ്പോൾ 100 ഡോളർ നൽകിക്കൊണ്ട് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഫലം അറിയുന്നതുവരെ ക്വാറന്റീനിൽ തുടരണമെന്നും നിർബന്ധമായിരുന്നു.