ആമ്പൽ വസന്തം മൊട്ടിട്ടു; ഓഗസ്റ്റ് 17 മുതൽ ആളുകൾക്ക് പ്രവേശനം
Mail This Article
ആമ്പൽ വസന്തം കാണാൻ ഇത്തവണയും സൗകര്യമുണ്ടാകും. തിരുവാർപ്പ് മലരിക്കൽ വിനോദസഞ്ചാരത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. ആമ്പൽ ഇലകൾ തളിർത്തു. വസന്തം മൊട്ടിട്ടു. ഓഗസ്റ്റ് 17 മുതൽ (ചിങ്ങം 1) ആളുകൾക്ക് പ്രവേശനം ഉണ്ടാകും. കോവിഡിനു ശേഷമുള്ള വീണ്ടെടുപ്പ് ഉത്സവമായി ഇതു മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. അന്നും നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ അതനുസരിച്ചുള്ള ക്രമീകരണങ്ങളായിരിക്കും നടത്തുക.
രാജ്യാന്തര വാട്ടർ ലില്ലി ഫെസ്റ്റ് പോലെ മലരിക്കൽ ടൂറിസം വികസിപ്പിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചതായി പദ്ധതി കോഓർഡിനേറ്റർ കെ. അനിൽകുമാർ പറഞ്ഞു. സർക്കാരിനു ടൂറിസം പദ്ധതി സമർപ്പിച്ചു. തിരുവാർപ്പ് വെട്ടിക്കാട്ട്, മലരിക്കൽ, ഇറമ്പം, പഴുക്കനിലം എന്നിവ ചേർത്തുള്ള വിനോദസഞ്ചാരമേളയാണ് ഉദ്ദേശിക്കുന്നത്.
കൊയ്തു കഴിയുന്ന പാടശേഖരങ്ങളിൽ ദേശാടനപ്പക്ഷികൾ വിരുന്നെത്തുന്നതു കാണാമെന്നാതാണ് വലിയ ആകർഷണം. 10 കിലോമീറ്ററിലധികം ദൂരത്തിൽ കാഴ്ചകൾ ആസ്വദിക്കാം. ഇതിനായി മലരിക്കൽ വ്യൂ പോയിന്റ് ക്രമീകരിക്കും. സഞ്ചാരികളെ വരവേൽക്കുന്നതിനുള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ആലോചന തുടങ്ങി.