ADVERTISEMENT

ഈ മാസം 23 മുതൽ വിദേശ യാത്ര അനുവദിക്കുന്നത് സംബന്ധിച്ച് യുഎഇ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ഇതുസംബന്ധിച്ച് വിവിധ രാജ്യങ്ങളെ മൂന്നായി തിരിച്ചാണ് നിബന്ധന കൊണ്ടുവന്നത്.അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലേക്കു സ്വദേശികൾക്കും വിദേശികൾക്കും പോകാം. എന്നാൽ ഇടത്തരം അപകട സാധ്യതയുള്ള രാജ്യങ്ങളിലേക്ക് ചികിത്സ, അടുത്ത ബന്ധുവിനെ സന്ദർശിക്കുക, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്കു മാത്രമേ അനുമതി നൽകൂ.

അപകടസാധ്യത കൂടിയ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് തുടരുമെന്ന് യുഎഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി എന്നിവ അറിയിച്ചു.

10 നഗരങ്ങളിലേക്കു കൂടി എമിറേറ്റ്സ് വിമാനങ്ങൾ

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്ന് എമിറേറ്റ്സ് 10 നഗരങ്ങളിലേക്കു കൂടി സർവീസ് നടത്തുന്നു. ഇതോടെ എമിറേറ്റ്സ് സർവീസ് പുനരാരംഭിച്ച നഗരങ്ങളുടെ എണ്ണം 40 ആകും.

വിവരങ്ങൾക്ക്: www.emirates.com/wherewefly.

അടുത്തമാസം കൂടുതൽ നഗരങ്ങളിലേക്കു സർവീസ് ആരംഭിക്കുമെന്ന് എമിറേറ്റ്സ് ചീഫ് കമേഴ്സ്യൽ ഒാഫിസർ അഡ്നാൻ കാസിം പറഞ്ഞു.

ബഹ്റൈൻ, മാഞ്ചസ്റ്റർ, സൂറിക്, വിയന്ന, ആംസ്റ്റർഡാം, കോപ്പൻഹേഗൻ, ഡബ്ലിൻ, ന്യൂയോർക്ക് ജെഎഫ്കെ, സിയൂൾ, ക്വാലലംപുർ, സിംഗപ്പൂർ, ജക്കാർത്ത, തായ് പേയ്, ഹോങ്കോങ്, പെർത്ത്, ബ്രിസ്ബേൻ എന്നിവിടങ്ങളിലേക്കു 15 നു സർവീസ് തുടങ്ങിയിരുന്നു.

കോവിഡ് സുരക്ഷാ നടപടികൾ പൂർത്തിയാക്കാനുള്ളതിനാൽ യാത്രക്കാർ 4 മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തണം.  വൈകിയെത്തുന്നവർക്ക് പ്രവേശനം അനുവദിക്കില്ല.

യാത്ര തിരിക്കാൻ കടമ്പകളേറെ

കോവിഡ് പരിശോധന

യാത്രയ്ക്കു 48 മണിക്കൂർ മുൻപ് കോവിഡ് ടെസ്റ്റ് ചെയ്തിരിക്കണം. രോഗമില്ലാത്തവരെ മാത്രമേ രാജ്യം വിടാൻ അനുവദിക്കൂ. 70 വയസ്സിനു മുകളിലുള്ളവർക്ക് യാത്രാനുമതി നൽകില്ല. സാംക്രമിക, ഗുരുതര രോഗമുള്ളവരുടെയും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് യാത്രാനുമതി നിഷേധിക്കും.മാസ്ക്, ഗ്ലൗസ്, അകലം പാലിക്കൽ തുടങ്ങി ആരോഗ്യസുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണം. ശരീരോഷ്മാവ് 37.8നെക്കാൾ കൂടുതലോ രോഗ ലക്ഷണമോ ഉള്ളവരെ ഐസലേഷൻ കേന്ദ്രത്തിലേക്കു മാറ്റും.

ഇൻഷുറൻസ് നിർബന്ധം

പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്ത് ചികിത്സ ലഭ്യമാകും വിധം രാജ്യാന്തര ഇൻഷൂറൻസ് എടുത്തിരിക്കണം. നിശ്ചിത സ്ഥലത്തേക്കല്ലാതെ പോകില്ലെന്നും തിരിച്ചെത്തിയാൽ നിർബന്ധിത ക്വാറന്റീനിൽ കഴയുമെന്നും സത്യവാങ്മൂലം നൽകണം.രോഗമോ മറ്റേ ഉള്ളവർ യുഎഇയിലേക്കു മടങ്ങുന്നതിനു മുൻപ് അതതു രാജ്യത്തെ ആശുപത്രിയിൽ ചികിത്സ തേടണം. വിദേശരാജ്യത്തുവച്ച് കോവി‍ഡ് സ്ഥിരീകരിച്ചാൽ വിവരം അതതു രാജ്യത്തെ യുഎഇ എംബസിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.

മടങ്ങിയെത്തുമ്പോൾ ഓർക്കാനേറെ

തിരിച്ചറിയൽ കാർഡിനൊപ്പം യാത്രാ, ആരോഗ്യ വിവരങ്ങൾ പൂരിപ്പിച്ചു നൽകുക.

അൽഹൊസൻ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലൗഡ് ചെയ്തെന്നു ഉറപ്പുവരുത്തുക.

കോവിഡ് ടെസ്റ്റ് നടത്തുക ‌

14 ദിവസം നിർബന്ധിത ക്വാറന്റീനിൽ കഴിയുക

അപകട സാധ്യതയില്ലാത്ത രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് 7 ദിവസം ക്വാറന്റീൻ.

രോഗലക്ഷണങ്ങൾ ഉള്ളവർ 24 മണിക്കൂറികം അംഗീകൃത കേന്ദ്രങ്ങളിൽ കോവിഡ് ടെസ്റ്റിന് വിധേയമാകുക.

വീട്ടിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവർ സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറന്റീനിലേക്കു മാറുക.

നയതന്ത്ര ഉദ്യോഗസ്ഥർ, സ്കോളർഷിപ്പ് വിദ്യാർഥികൾ, ചികിത്സാ യാത്ര, ബിസിനസ് തുടങ്ങി സ്വകാര്യ, പൊതു വിഭാഗങ്ങളിലുള്ളവർ അതത് വകുപ്പുകളുമായാണ് ബന്ധപ്പെടുക എന്നിവയാണ് മറ്റു നിർദേശങ്ങൾ.

യുഎഇയിലേക്കു തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർ വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ തവാജുദി സേവനത്തിൽ റജിസ്റ്റർ ചെയ്യണം. ഇവിടന്നു അനുമതി ലഭിക്കുന്ന മുറയ്ക്കാണ് തിരിച്ചുവരാനാവുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com