സഞ്ചാരികൾ എത്തുന്നു, കായലോളങ്ങൾക്ക് പുതുജീവൻ
Mail This Article
കായലോളങ്ങൾക്കൊപ്പം വീണ്ടും സഞ്ചാരികളുടെ യാത്ര. 3 മാസമായി സഞ്ചാരികൾ കായൽ യാത്രയ്ക്ക് എത്തിയിരുന്നില്ല. ലോക്ഡൗൺ ഇളവിനെത്തുടർന്നു കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വിനോദസഞ്ചാരികൾ കായൽ യാത്രയ്ക്ക് എത്തിത്തുടങ്ങിയത്. ഇന്നലെ 3 പുരുഷൻമാരും 2 വനിതകളും ഒരു കുട്ടിയുമടങ്ങുന്ന സംഘമാണു ശിക്കാര വള്ളത്തിൽ കായൽ യാത്ര നടത്തിയത്.
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണു സഞ്ചാരികളെ കായൽ യാത്രയ്ക്കു കൊണ്ടുപോകുന്നത്. കുമരകത്ത് 25 ശിക്കാര വള്ളങ്ങളാണുള്ളത്.കോവിഡിനു മുൻപ് ഒരു ശിക്കാര വള്ളത്തിനു ദിവസം രണ്ടും മൂന്നും കായൽ യാത്ര കിട്ടിയിരുന്നു. വിദേശികളും ഉത്തരേന്ത്യയിൽ നിന്നുള്ളവരുമാണു കൂടുതലും യാത്ര ചെയ്തിരുന്നത്.
കോവിഡിന്റെ സാഹചര്യത്തിൽ വിദേശികളും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരും എത്താത്തതിനാൽ സംസ്ഥാനത്തുള്ള സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളാണു ശിക്കാര വള്ളക്കാരും നടപ്പാക്കുന്നത്. കുമരകത്തെ ഹോട്ടലുകളും റിസോർട്ടുകളും ഒരാഴ്ച മുൻപു പ്രവർത്തനം തുടങ്ങി.അതേസമയം വഞ്ചിവീടുകളിൽ കായൽ യാത്രയ്ക്കു പോകാൻ സഞ്ചാരികൾ ഇനിയും എത്തിയിട്ടില്ല.