രാജ്യാന്തര വിമാന സർവീസ് ജൂലൈ 15 വരെയില്ല; പ്രത്യേക വിമാനങ്ങള്‍ക്ക് നിയന്ത്രണമില്ല
Mail This Article
ഇന്ത്യയിലേക്കും തിരിച്ചുമുള്ള വാണിജ്യ രാജ്യാന്തര വിമാന സർവീസുകൾ ജൂലൈ 15 വരെ നിർത്തിവച്ചത് തൽസ്ഥിതിയിൽ തുടരുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. രാജ്യാന്തര ചരക്ക് വിമാനങ്ങള്‍ക്കും വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രത്യേക അംഗീകാരമുള്ള വിമാനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല.
കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി മാർച്ച് അവസാനത്തോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് യാത്രാ വിമാനങ്ങള്‍ താൽക്കാലികമായി നിർത്തിവച്ചിരുന്നു. പിന്നീട് ആഭ്യന്തര വിമാന സർവീസുകൾ ഇക്കഴിഞ്ഞ മെയ് 25 നാണ് പുനരാരംഭിച്ചത്.
ഇന്ത്യയില്‍ നിന്നോ ഇന്ത്യയിലേക്കോ ഉള്ള രാജ്യാന്തര കൊമേഴ്സ്യല്‍ പാസഞ്ചർ സേവനങ്ങൾ നിര്‍ത്തിവച്ചത് ജൂലൈ 15 വരെ തുടരും. എന്നാല്‍ തിരഞ്ഞെടുത്ത റൂട്ടുകളിൽ യോഗ്യത അനുസരിച്ച് രാജ്യാന്തര ഷെഡ്യൂള്‍ഡ് ഫ്ലൈറ്റുകളെ അനുവദിക്കും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തുവിട്ട സർക്കുലറിൽ വ്യക്തമാക്കുന്നു.
പ്രാദേശിക സര്‍ക്കാരുകളും വിമാനക്കമ്പനികളും അനുകൂലമായിരിക്കുകയും കൊറോണ വൈറസ് ബാധയുടെ നിരക്ക് പ്രവചനപരമാവുകയുമാണെങ്കില്‍ ജൂലൈയിൽ രാജ്യാന്തര യാത്രാ സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യ തീരുമാനമെടുക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
ആഭ്യന്തര വിമാന ഗതാഗതത്തിന്‍റെ ശേഷി കോവിഡ് -19 ന് മുമ്പുള്ളതിന്‍റെ 50-55 ശതമാനത്തിലെത്തുകയും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ സംസ്ഥാനങ്ങൾക്ക് കഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ വരും മാസങ്ങളിൽ രാജ്യാന്തര സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു.