ചാർമിനാർ, ഗൊൽക്കൊണ്ട കോട്ട ജൂലൈ 6 മുതൽ സന്ദർശകർക്കായി തുറക്കും
Mail This Article
രണ്ട് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ചാർമിനാർ, ഗൊൽക്കൊണ്ട കോട്ട എന്നിവ ജൂലൈ 6 മുതൽ വീണ്ടും തുറക്കും. കേന്ദ്ര സംരക്ഷിത സ്മാരകങ്ങളായ ഈ രണ്ട് സ്ഥലത്തും കൂടി പ്രതിദിനം രണ്ടായിരത്തിലധികം സന്ദർശകരെ അനുവദിക്കില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അധികൃതർ അറിയിച്ചു.
സന്ദർശകർക്കുള്ള പ്രവേശന ടിക്കറ്റുകൾ ഓൺലൈനിൽ വിൽക്കും. സഞ്ചാരികൾക്ക് എ.എസ്.ഐ വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.കേന്ദ്ര പരിരക്ഷിത സ്മാരകങ്ങൾക്കും സന്ദർശകർക്കും നൽകിയിട്ടുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുമെന്ന് ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.ഫെയ്‌സ് മാസ്ക് ധരിക്കുന്നത് നിർബന്ധമായിരിക്കും. സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.സ്മാരകങ്ങളിലേക്കുള്ള പ്രവേശനത്തിന് നിർബന്ധിത ശുചിത്വവും ടെമ്പറേച്ചർ സ്കാനിംഗ് വ്യവസ്ഥകളും ഉണ്ടായിരിക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. പരിസരത്ത് ഗ്രൂപ്പ് ഫോട്ടോഗ്രാഫിയും ഭക്ഷണസാധനങ്ങൾ കൊണ്ടുവരുന്നതും അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
എഎസ്‌ഐ രൂപീകരിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (സോപി) അനുസരിച്ച് പാർക്കിംഗിലും കഫറ്റീരിയയിലും ഡിജിറ്റൽ പേയ്‌മെന്റ് മാത്രമേ അനുവദിക്കൂ. സ്മാരകത്തിനുള്ളിലെ കഫറ്റീരിയയും കിയോസ്‌കും ഡിജിറ്റൽ പേയ്‌മെന്റിലൂടെ മാത്രമേ കുപ്പിവെള്ളവും നൽകൂ.
കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി മാർച്ച് അവസാന വാരത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതുമുതൽ ചാർമിനാർ, ഗൊൽക്കൊണ്ട കോട്ട എന്നിവ സന്ദർശകർക്കായി അടച്ചിരുന്നു.
1591 ൽ ഹൈദരാബാദിന്റെ സ്ഥാപകൻ മുഹമ്മദ് ഖുലി ഖുത്ബ് ഷാ നിർമ്മിച്ച ചാർമിനാർ ഹൈദരാബാദിന്റെ പ്രതീകമാണ്. എഎസ്‌ഐ ഡാറ്റ അനുസരിച്ച്, പ്രതിമാസം ഒരു ലക്ഷത്തോളം ആളുകൾ സ്മാരകം സന്ദർശിക്കുന്നുണ്ട്.1518 മുതൽ 1687 വരെ ഖുത്ബ് ഷാഹി രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഗൊൽക്കൊണ്ട കോട്ട. ഇത് ദിവസവും ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നു.കേന്ദ്ര സാംസ്കാരിക പരിരക്ഷയുള്ള എല്ലാ സ്മാരകങ്ങളും ജൂലൈ 6 മുതൽ തുറക്കാൻ സാംസ്കാരിക മന്ത്രാലയവും എ.എസ്.ഐയും തീരുമാനിച്ചതായി കേന്ദ്ര സാംസ്കാരിക ടൂറിസം സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ വെള്ളിയാഴ്ച അറിയിച്ചു.