മത്സ്യത്തിനുള്ളിലെ മ്യൂസിയം: പ്രവേശന ഫീസ് വെറും 5 രൂപ
Mail This Article
മത്സ്യാകൃതിയിൽ മ്യൂസിയം ഒരുക്കി ഒഡീഷ. 330 ഇനം മത്സ്യങ്ങളും 12 ഇനം ചെമ്മീനുകളും മ്യൂസിയത്തിലുണ്ട്. സഞ്ചാരികളെ ആകർഷിക്കും മത്സ്യാകൃതിയിലുള്ള ഇൗ മ്യൂസിയം. ആദ്യകാഴ്ചയിൽ തന്നെ ആർക്കും വിസ്മയം തോന്നും. ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകമായ ചില്‍കയുടെ കരയില്‍ ബാര്‍ക്കുളിന് സമീപം ചില്‍ക ഡെവലപ്പ്‌മെന്റ് അതോറിറ്റി (സി.ഡി.എ) യാണ് ഈ മ്യൂസിയം പണികഴിപ്പിച്ചരിക്കുന്നത്.
വൈവിധ്യമാർന്ന ജലജീവികളും വ്യത്യസ്ത തരം ചെമ്മീന്‍, ഞണ്ട്, മത്സ്യം എന്നിവയും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സി.ഡി.എ ചീഫ് എക്‌സിക്യൂട്ടീവ് സുശാന്ത് നന്ദ പറഞ്ഞു. കൂടാതെ ആകർഷകമായ ജലജീവികളെ ഉൾപ്പെടുത്തി മിനി അക്വറിയവും മ്യൂസിയത്തിലുണ്ടാകും. മത്സ്യാകൃതിയിലുള്ള മ്യൂസിയം സന്ദർശിക്കുവാനായി പ്രവേശന ഫീസായി ഇൗടാക്കുന്നത് വെറും 5 രൂപയാണ്. അടുത്ത ആഴ്ച അവസാനത്തോടെ മ്യൂസിയം ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ദേശീയ പരിസ്ഥിതി സംരക്ഷണ പദ്ധതി (എൻപിസിഎ) പ്രകാരം 50 ലക്ഷം രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കിയത്.
ഏറെ ചരിത്ര പ്രാധാന്യമുള്ള സ്ഥലം കൂടിയാണ് ചിൽക. കലിംഗ രാജവംശത്തിന്റെ കാലത്ത് ഇവിടം പ്രധാന വാണിജ്യ കേന്ദ്രവും പ്രമുഖ തുറമുഖവുമായിരുന്നു. തടാകം തന്നെയാണ് ചിൽകയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണം. ബോട്ടിങ്, മീൻപിടുത്തം, പക്ഷിനിരീക്ഷണം, തുടങ്ങി വിവിധ വിനോദങ്ങളിൽ സഞ്ചാരികൾക്ക് ഭാഗമാകാം. വിവിധതരത്തിലുള്ള പക്ഷികൾ, ജലജീവികൾ, ഉരഗങ്ങൾ എന്നിവയെ ഇവിടെ കാണാം. ശൈത്യകാലത്ത് സ്വദേശികളും വിദേശികളുമായി നിരവധി പക്ഷികൾ തടാകം തേടിയെത്താറുണ്ട്. ദയ നദിയോട് ചേർന്ന് കിടക്കുന്ന ചിൽക തടാകത്തിന് 1,100 ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.
English Summary : Museum to showcase fish diversity of Chilika