ADVERTISEMENT

കൊറോണ വൈറസിനെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനാവാത്ത സാഹചര്യത്തില്‍, ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുക എന്നതു മാത്രമേ മാര്‍ഗമുള്ളൂ. യാത്രാമാര്‍ഗങ്ങളും മറ്റും സുരക്ഷാസംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നവീകരിക്കാന്‍ ഉള്ള പദ്ധതികള്‍ ലോകമെങ്ങും തുടങ്ങിക്കഴിഞ്ഞു. ട്രെയിനുകളും വിമാനങ്ങളുമെല്ലാം ഇത്തരത്തിലുള്ള 'മോടി പിടിപ്പിക്കലി'നു വിധേയമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

അണുബാധയ്ക്കുള്ള സാധ്യത കുറച്ചു കൊണ്ട് രൂപകല്‍പ്പന ചെയ്ത പുതിയ റെയിൽ‌വേ കോച്ചിന്‍റെ പ്രോട്ടോടൈപ്പ് ഇന്ത്യൻ റെയിൽ‌വേ പുറത്തിറക്കി. 'പോസ്റ്റ് കോവിഡ് കോച്ച്' എന്ന് പേരിട്ടിരിക്കുന്ന ഈ കോച്ച് സുരക്ഷിതമായ യാത്ര ഒരുക്കാന്‍ സഹായിക്കും എന്നാണു കരുതുന്നത്. പുതിയ കോച്ച് ട്വിറ്ററിലൂടെ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ചു.

ഹാൻഡ്‌സ്ഫ്രീ വാട്ടർ ഡിസ്പെൻസറുകൾ, സോപ്പ് ഡിസ്പെൻസറുകൾ, വാഷ്‌റൂം സൗകര്യങ്ങൾ, കൈ കൊണ്ട് തൊടേണ്ട ആവശ്യമില്ലാത്ത ടോയ്‌ലറ്റ് ഗേറ്റുകൾ എന്നിവയടക്കമുള്ള നിരവധി സവിശേഷതകള്‍ അടങ്ങിയതാണ് പുതിയ ഡിസൈൻ. കോപ്പർ കോട്ടഡ് ഹാൻഡിലുകള്‍ ഉപയോഗിക്കുന്നതിനാല്‍ അണുബാധയ്ക്കുള്ള സാധ്യത കുറയുമെന്ന് വിശ്വസിക്കപ്പെടുന്നു. ടൈറ്റാനിയം ഡയോക്സൈഡ് കൊണ്ട് പൊതിഞ്ഞതാണ് ഇതിനുള്ളിലെ ഇരിപ്പിടങ്ങൾ. കൂടാതെ കോച്ചുകളിൽ പ്ലാസ്മ എയർ പ്യൂരിഫയറുകളും ഘടിപ്പിക്കും.

സുരക്ഷാസംവിധാനങ്ങള്‍ ഘടിപ്പിച്ച എസി, നോൺ എസി കോച്ചുകൾ ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ട്. ഇതിന്‍റെ നിര്‍മ്മാണത്തിനാവശ്യമായ ഭാഗങ്ങളുടെ ഉല്‍പ്പാദനം കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിൽ ആരംഭിച്ചു കഴിഞ്ഞു. ലോകത്തിലെ നാലാമത്തെ വലിയ റെയിൽവേ ശൃംഖലയാണ് ഇന്ത്യൻ റെയിൽ‌വേ. 2019 മാർച്ച് വരെയുള്ള കണക്കുകള്‍ അനുസരിച്ച് രാജ്യമെങ്ങും, 68,155 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന റെയില്‍പ്പാതകള്‍ രാജ്യത്തെ സാധാരണക്കാരുടെ പ്രധാന യാത്രാമാര്‍ഗ്ഗമാണ്.

English Summary: Post Covid Coach to Ensure Safer Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com